Gulf
അതിര്‍ത്തി കടന്നും യു എ ഇയുടെ വിജയം
മേഖലയിലെ ഏത് സംഭവങ്ങളും മാറ്റങ്ങളും വിദേശികളെയും സാരമായി ബാധിക്കുന്നുണ്ട്. യമനില്‍ ഹൂത്തി തീവ്രവാദം ശക്തിപ്പെട്ടതും സഊദിയിലെ അറേബ്യ സ്വദേശിവല്‍ക്കരണത്തിന് ഊന്നല്‍നല്‍കിയതും വിദേശികള്‍ക്കു ഉല്‍കണ്ഠയുണ്ടാക്കി.
ഗള്‍ഫ് രാജ്യങ്ങള്‍ക്ക് യമനുമായി വാണിജ്യ-സാംസ്‌കാരിക ബന്ധം ശക്തമായി ഉണ്ടായിരുന്നു. പുനഃകയറ്റുമതി കേന്ദ്രമായ ദുബൈയില്‍ നിന്ന് വന്‍തോതില്‍ ഉല്‍പന്നങ്ങള്‍ യമനിലേക്ക് പോകാറുണ്ടായിരുന്നു. യമനില്‍ ധാരാളം തുറമുഖങ്ങളുള്ളതിനാല്‍ കപ്പല്‍ വഴി ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ എളുപ്പമാണ്. സാംസ്‌കാരിക വിനിമയങ്ങളും ഒഴുക്കോടെ നടന്നിരുന്നു.
കഴിഞ്ഞ വര്‍ഷം ആദ്യം, യമനില്‍ ഹൂത്തി (ശിയാ) വിഭാഗം ഭരണകൂടത്തിനെതിരെ കലാപം തുടങ്ങി. യമന്റെ അതിര്‍ത്തി പങ്കിടുന്ന സഊദി അറേബ്യക്ക് ഇത് വലിയ ഭീഷണിയായി. മാത്രമല്ല, ഇറാന്‍ ഹൂത്തികളെ സഹായിക്കുന്നുവെന്ന് വന്നപ്പോള്‍, ഗള്‍ഫ് മേഖലയ്ക്കാകെ അലോസരമായി. ആഫ്രിക്കന്‍ രാജ്യമായ എരിത്രീയ വഴിയാണ് യമനിലേക്ക് ആയുധങ്ങള്‍ എത്തുന്നതെന്ന് കണ്ടെത്തി.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 19ന് ഹൂത്തികള്‍ അദനിലെ രാജ്യാന്തര വിമാനത്താവളം പിടിച്ചടക്കി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നോക്കി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സഊദി അറേബ്യയുടെ നേതൃത്വത്തില്‍ യു എ ഇ, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെ സൈന്യം ഹൂത്തികള്‍ക്കെതിരെ ആക്രമണം തുടങ്ങി. 2015 ഏപ്രില്‍ 21നാണ് വ്യോമാക്രമണം തുടങ്ങിയത്.
യു എ ഇ സൈന്യത്തിന്റെ പോരാട്ടവീര്യം ആദ്യമായി ലോകം കാണുകയായിരുന്നു. സഊദി ആറേബ്യയുടെയും യു എ ഇയുടെയും സംയുക്ത നീക്കം യമനില്‍ വലിയ വിജയങ്ങള്‍ നേടിക്കൊടുത്തു. യു എ ഇയെ സംബന്ധിച്ച് ഇത്തരമൊരു സാഹചര്യം ആദ്യമായിരുന്നു. ഇതിനിടയില്‍ അവിടെ ദുരിതം അനുഭവിക്കുന്ന ആളുകള്‍ക്ക് ഭക്ഷണവും ഔഷധവും എത്തിക്കുന്നതിലും യു എ ഇ മുന്നിട്ടുനിന്നു.
ജീവകാരുണ്യ രംഗത്ത് ലോകത്തെ, ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിക്കുന്ന ദുബൈ കെയേര്‍സിന്റെ പദ്ധതി അതിലൊന്ന് പശ്ചാത്യ, പൗരസ്ത്യ മേഖലകളെ ബന്ധിപ്പിക്കുന്ന കണ്ണിയായി യു എ ഇ മാറിക്കൊണ്ടിരിക്കുന്നു. ഇത്തരം തന്ത്രപ്രധാന നീക്കങ്ങളും ജീവകാരുണ്യ വികസന പദ്ധതികളും ലോകരെ അറിയിക്കുന്നതില്‍ മലയാള മാധ്യമങ്ങള്‍ എന്നും ഔത്സുക്യം കാട്ടിയിട്ടുണ്ട്. അത് ഭരണകൂടം തിരിച്ചറിയുന്നുമുണ്ട്.
ജീവകാരുണ്യ മേഖലയിലെ അന്താരാഷ്ട്ര പ്രദര്‍ശനവും സമ്മേളനവുമായ ദിഹാദിന്റെ മാധ്യമ സഹകാരിയാണ് സിറാജ് ദിനപത്രം.