Kerala
പ്രവാചകനിന്ദ: മാതൃഭൂമി പ്രതിനിധികള്‍ കാന്തപുരത്തെ കണ്ടു
കോഴിക്കോട്: മുഹമ്മദ് നബിയെ അധിക്ഷേപിച്ച് മാതൃഭൂമി ദിനപത്രത്തിന്റെ ചില എഡിഷനുകളില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ ഖേദം പ്രകടിപ്പിച്ച്് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍, പത്രാധിപര്‍ എം കേശവ മേനോന്‍ എന്നിവര്‍ സമസ്ത സെന്ററില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ കണ്ടു.
കുറ്റം ചെയ്ത ഒരാള്‍ പശ്ചാതപിച്ചാല്‍ അതിനെ മുഖവിലക്കെടുക്കുക എന്നതാണ് ഇസ്്‌ലാമിന്റെ സമീപനമെന്നും ആ അര്‍ഥത്തില്‍, ഖേദം പ്രകടിപ്പിക്കാന്‍ മാതൃഭൂമി കാണിച്ച സന്നദ്ധതയെ വിലമതിക്കുന്നുവെന്നും കാന്തപുരം പറഞ്ഞു.
അതേ സമയം, ഒരു മുസ്്‌ലിം ഏറ്റവും വലിയ കുറ്റകൃത്യമായി കാണുന്നതാണ് പ്രവാചക നിന്ദ. ഇത് ചെറിയൊരു അപരാധമായി ഒരു വിശ്വാസിക്ക് കാണാന്‍ കഴിയില്ല. ആ അപരാധത്തെ അതിന്റെ ഗൗരവത്തോടെ ഉള്‍ക്കൊള്ളാന്‍ മാതൃഭൂമിയുടെ ഖേദപ്രകടനത്തിനും തുടര്‍നടപടികള്‍ക്കും കഴിയണം. കാന്തപുരം ആവശ്യപ്പെട്ടു.
മുസ്്‌ലിം വിഷയങ്ങളോട് വാര്‍ത്തകളിലും മറ്റ് ഉള്ളടക്കങ്ങളിലും പുലര്‍ത്തുന്ന സമീപനത്തില്‍ നീതിപൂര്‍വകമായ മാറ്റം വരുത്തിക്കൊണ്ടാവണം മാതൃഭൂമി മുന്നോട്ടു പോകുന്നത്. ഇസ്്‌ലാമിനെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാകുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ, ഇത്തരം സംവാദങ്ങളും വാര്‍ത്തകളുടെ അവതരണവും ഏകപക്ഷീയമാകുന്ന സമീപനത്തോട് ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. മുസ്്‌ലിംകള്‍ക്ക് മാത്രമായി എന്തെങ്കിലും പ്രത്യേക പരിഗണനകളോ സമീപനങ്ങളോ മാതൃഭൂമി സ്വീകരിക്കണം എന്നു ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. മാതൃഭൂമി തങ്ങളുടെ ആപ്തവാക്യമായി കാണുന്ന സത്യം, സമത്വം, സ്വാതന്ത്ര്യം തുടങ്ങിയ മാനവിക പരിഗണനകളില്‍ നിന്നു മുസ്്‌ലിംകളെ മാത്രം വേര്‍തിരിച്ചു കാണരുത് എന്നേ ഞങ്ങള്‍ക്കുള്ളൂ കാന്തപുരം പറഞ്ഞു. മുസ്‌ലിം വിഷയങ്ങളില്‍ മാതൃഭൂമിയുടെ നിരന്തരമായ വീഴ്ചകള്‍ തെളിവ് സഹിതം കാന്തപുരം മാതൃഭൂമി പ്രതിനിധികളെ ബോധ്യപ്പെടുത്തി. മേലില്‍ മതവിഷയങ്ങളെ സ്പര്‍ശിക്കുന്ന കാര്യങ്ങളില്‍ മതപണ്ഡിതരുമായി ആലോചിച്ചേ തീരുമാനമെടുക്കൂ എന്ന് മാതൃഭൂമി പ്രതിനിധികള്‍ ഉറപ്പ് നല്‍കി.
സമസ്ത സെന്ററില്‍ നടന്ന ചര്‍ച്ചയില്‍ മാതൃഭൂമി എഡിറ്റോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ പി വി നിധീഷ്, ഡെപ്യൂട്ടി എഡിറ്റര്‍ വി രവീന്ദ്രനാഥ്, പരസ്യവിഭാഗം ജനറല്‍ മാനേജര്‍ കെ പി നാരായണന്‍, പബ്ലിക് റിലേഷന്‍സ് മാനേജര്‍ കെ ആര്‍ പ്രമോദ്, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി എന്‍ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, സെക്രട്ടറിമാരായ ഡോ: മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എസ് ശറഫുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.