Connect with us

Gulf

ആവശ്യം വന്നാല്‍ ധനനയം ഉപയോഗിക്കുമെന്ന് സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍

Published

|

Last Updated

ദോഹ: എണ്ണവിലയിടിവിനെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക സാഹചര്യം നേരിടുന്നതിന് ആവശ്യമെങ്കില്‍ ധനനയവും മണി മാര്‍ക്കറ്റ് ഓപറേഷനും ഉപയോഗിക്കുമെന്ന് ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍. രാജ്യത്തെ ബേങ്കിംഗ് സംവിധാനത്തെ സുരക്ഷിതമാക്കുന്നതിനും ധനസ്ഥിതി ഭദ്രമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ താനി പറഞ്ഞു. ഇന്റര്‍നാഷനല്‍ റിസര്‍ച്ച് സ്ഥാപനമായ ദി ബിസിനസ് ഇയറിനു നല്‍കിയ അഭിമുഖത്തിലാണ് സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ നയം വ്യക്തമാക്കിയത്.
എണ്ണ, വാതക വിലയിടിവിനെത്തുടര്‍ന്ന് മണി മാര്‍ക്കറ്റ് നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഖത്വര്‍ ഗവണ്‍മെന്റ്കമ്മി ബജറ്റ് അവതരിപ്പിക്കുകയും സാമ്പത്തിക പ്രതിസന്ധികളെ നേരിടാന്‍ ചെലവു ചുരുക്കല്‍ നയം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സെന്‍ട്രല്‍ ബേങ്കും കരുതല്‍ സ്വീകരിക്കുന്നത്.
ഒരു വര്‍ഷം മുമ്പുണ്ടായിരുന്ന 1.07 ശതമാനം എന്ന നിരക്കില്‍ നിന്നും മൂന്നു മാസം ഖത്വര്‍ ഇന്റര്‍ ബേങ്ക് വാഗ്ദാനം ചെയ്ത നിരക്ക് 1.37ലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഈസി മോണിറ്ററി പോളിസി സ്ഥിതിയാണ് സെന്‍ട്രല്‍ ബേങ്ക് സ്വീകരിച്ചിരുന്നത്. എന്നാല്‍ ആസ്തി നിരക്കില്‍ മാറ്റം വരുമെന്നു കരുതുന്നില്ലെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍, എണ്ണവിലക്കുറവ് കയറ്റുമതി വരുമാനത്തില്‍ ഇടിവുണ്ടാക്കുന്നുണ്ട്. സര്‍ക്കാര്‍ വരുമാനവും നിക്ഷേപവും കുറയുന്നു. ബേങ്കുകളുടെ സാമ്പത്തിക ആസ്തികള്‍ക്ക് ഇതുവരെ സ്ഥിരമായി നില്‍ക്കുകയാണ്. ഖത്വര്‍ സെന്‍ട്രല്‍ ബേങ്കിന്റെ ആക്ടീവ് ലിക്വിഡിറ്റി മാനേജ്മമെന്റ് ഓപറേഷനില്‍ ചെറിയ പ്രതിഫലനങ്ങള്‍ വന്നു തുടങ്ങുന്നുണ്ട്. അതേസമയം, അടുത്ത വര്‍ഷത്തോടെ എണ്ണ വില തിരിച്ചു കയറുമെന്ന് ശൈഖ് അബ്ദുല്ല പ്രത്യാശ പ്രകടിപ്പിച്ചു. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിലും സാമ്പത്തിക വിപണിയെ സുസ്ഥിരമാക്കാന്‍ സെന്‍ട്രല്‍ ബേങ്ക് നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.
സുസ്ഥിരമായ പലിശ നിരക്ക് ഉറപ്പു വരുത്തുന്നതിന് മോണിറ്ററി പോളിസി ഉപയോഗിക്കുന്നു. രാജ്യത്തെ സാമ്പത്തിക മേഖലയെ ക്രിയാത്മകമായി നിലനിര്‍ത്തുന്നതിനും സെന്‍ട്രല്‍ ബേങ്ക് ഇടപെടും. എണ്ണവിലത്തകര്‍ച്ച ദീര്‍ഘകാലം നീണ്ടു നില്‍ക്കുകയാണെങ്കില്‍ പോലും സാമ്പത്തിക സാഹചര്യം നിയന്ത്രിക്കാന്‍ ബേങ്കിന്റെ ലിക്വിഡിറ്റി മാനേജ്‌മെന്റ് ഓപറേഷന്‍ ഉപയോഗയിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ ഖത്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബേങ്കുള്‍ വിദേശത്തേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനെ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ സ്വാഗതം ചെയ്തു. ബേങ്കുകള്‍ ശക്തിപ്പെടുന്നതിനും ആത്മവിശ്വാസം വര്‍ധിക്കുന്നതിനും ഇതു സഹായിക്കും.
എന്നാല്‍ വിദേശ നാണ്യ ബാധ്യതകള്‍ പരിമിതപ്പെടുത്തിക്കൊണ്ടുള്ളതായിരിക്കണം വികസനം എന്നത് സെന്‍ട്രല്‍ ബേങ്ക് ഉറപ്പു വരുത്തും. വിദേശ നാണ്യ ആസ്തിയും ബാധ്യതയുടെയും അനുപാതം 100 ശതമാനം ആയിരിക്കണമെന്നാണ് നിബന്ധന. ഇതു പാലിക്കുന്ന ബേങ്കുകള്‍ക്ക് മാത്രമേ വികസനം സാധ്യമാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.