Connect with us

Gulf

സൈബര്‍ സുരക്ഷാ ആസ്ഥാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Published

|

Last Updated

ദോഹ: സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതിന് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച സൈബര്‍ സുരക്ഷാ കേന്ദ്രം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ താനി ഉദ്ഘാടനം ചെയ്തു. ഓപറേഷന്‍ ബ്രാഞ്ച്, കണ്‍ട്രോള്‍ ആന്‍ഡ് സെക്യൂരിറ്റി മോണിറ്ററിംഗ് എന്നിവയുള്‍കൊള്ളുന്നതാണ് പുതിയ ആസ്ഥാനം. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറ്കടറേറ്റിലാണ് ആസ്ഥാനം.
ഉദ്ഘാടന ശേഷം കേന്ദ്രത്തിലെ സൗകര്യങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. നെറ്റ് വര്‍ക്ക് മെക്കാനിസം, ഡാറ്റാ ആന്‍ഡ് സെക്യൂരിറ്റി വിഭാഗം നല്‍കുന്ന അന്വേഷണ, സുരക്ഷാ സേവനങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം നിരീക്ഷിച്ചു. സൈബര്‍ കുറ്റവാളികളെ വളരെ വേഗം കണ്ടെത്തുന്നതിനും പിടികൂടുന്നതിനും സഹായിക്കുന്ന സംവിധാനങ്ങളാണ് കുറ്റാന്വേഷണ വിഭാഗം തയാറാക്കിയിരിക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് അത്യാധുനിക സുരക്ഷാ പരിശോധനകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പരിശോധക സംഘങ്ങളെ ഓരോ മേഖലകളിലേക്കായി നിയോഗിച്ചിരിക്കുകയാണ്. ഭൂമിശാസ്ത്രാടിസ്ഥാനത്തിലാണ് ആക്രമണങ്ങളെ നേരിടുന്നതിനുള്ളവരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
മേഖലയിലെ തന്നെ അത്യാധുനിക കേന്ദ്രമാണിതെന്ന് അധികൃതര്‍ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നതിന് ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പരിശോധിക്കുന്നതിനും തെളിവു സഹിതം കുറ്റം കണ്ടുപിടിക്കുന്നതിനും സഹായിക്കുന്ന സംവിധാനങ്ങള്‍ ഇവിടെയുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളെബോധവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായി ആഭ്യന്തര മന്ത്രാലയം പ്രതിനികള്‍ വിശദീകരിച്ചു. പബ്ലിക് സെക്യൂരിറ്റി സ്റ്റാഫ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഅദ് ബിന്‍ ജാസിം അല്‍ ഖുലൈഫിയും ചടങ്ങില്‍ പ്രധാനമന്ത്രിയോടൊപ്പം പങ്കെടുത്തു.

Latest