Kerala
കാസര്‍കോട് ജില്ലക്കാരെ അപമാനിച്ചുവെന്ന അഭിപ്രായ പ്രകടനങ്ങള്‍ വേദനാജനകമെന്ന് ആഭ്യന്തരമന്ത്രി
കോഴിക്കോട്: കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ചാലക്കുടി ഡി വൈ എസ് പിയായിരുന്ന കെ കെ രവീന്ദ്രനെ കാസര്‍കോടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലക്കാരെ അപമാനിച്ചുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന അഭിപ്രായ പ്രകടനങ്ങള്‍ വേദനാജനകമാണെന്ന് ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല. നിലവില്‍ അവിടെ മാത്രമെ ഒഴിവുണ്ടായിരുന്നുള്ളു എന്നത് കൊണ്ടാണ് ആരോപണ വിധേയനായ ഡി വൈ എസ് പിയെ അങ്ങോട്ട് സ്ഥലം മാറ്റിയത്. ലോ ആന്റ് ഓര്‍ഡറിലേക്കല്ല, സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്. എന്റെ മൊബൈല്‍ ആപഌക്കേഷനില്‍ ഡി വൈ എസ് പിയെക്കുറിച്ച് പരാതി ലഭിച്ചയുടനെ തന്നെ നടപടിയെടുത്തുവെന്നും ആഭ്യന്തരമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം….
കാറില്‍ യാത്ര ചെയ്തിരുന്ന കുടുംബത്തോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ചാലക്കുടി ഡി വൈ എസ് പിയായിരുന്ന കെ കെ രവീന്ദ്രനെ കാസര്‍കോടേക്ക് സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് ജില്ലക്കാരെ അപമാനിച്ചുവെന്ന മട്ടില്‍ സോഷ്യല്‍ മീഡിയയില്‍ വന്ന അഭിപ്രായ പ്രകടനങ്ങള്‍ വേദനാജനകമാണ്. നിലവില്‍ അവിടെ മാത്രമെ ഒഴിവുണ്ടായിരുന്നുള്ളു എന്നത് കൊണ്ടാണ് ആരോപണ വിധേയനായ ഡി വൈ എസ് പിയെ അങ്ങോട്ട് സ്ഥലം മാറ്റിയത്. ലോ ആന്റ് ഓര്‍ഡറിലേക്കല്ല, സ്‌പെഷ്യല്‍ യൂണിറ്റിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്. എന്റെ മൊബൈല്‍ ആപഌക്കേഷനില്‍ ഡി വൈ എസ് പിയെക്കുറിച്ച് പരാതി ലഭിച്ചയുടനെ തന്നെ നടപടിയെടുത്തു. അങ്ങിനെ ചെയ്തില്ലായിരുന്നെങ്കില്‍ നടപടിയെടുത്തില്ല എന്ന ആക്ഷേപമായിരിക്കും എനിക്കെതിരെ ഉയരുക. ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ കാര്യങ്ങളെ സമീപിക്കുന്ന രീതി ഒട്ടും ആശാസ്യമല്ല.
കാസര്‍കോട് ജില്ലയുടെ വികസന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവുമധികം താല്‍പര്യമെടുത്ത വ്യക്തികൂടിയാണ് ഞാന്‍. കെ പി സി സി പ്രസിഡന്റായിരിക്കെ ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കണമെന്നാവിശ്യപ്പെട്ട് മതസൗഹാര്‍ദ്ധം ഊട്ടിയുറപ്പിക്കാനുമായി നാല് ദിവസം ജില്ലയിലുടനീളം സ്‌നേഹ സന്ദേശ യാത്ര നടത്തി ജനങ്ങളില്‍ നിന്ന് ലഭിച്ച നിവേദനങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയുടെ വികസനകാര്യങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുന്‍ചീഫ് സെക്രട്ടറി പ്രഭാകരനെ ഏകാംഗ കമ്മീഷനായി നിയോഗിക്കുകയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 200 കോടിരൂപയോളം അനുവദിക്കുകയും ചെയ്തു. ജില്ലയുടെ ക്രമസമാധാനം ഭദ്രമായി സൂക്ഷിക്കുന്നതില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളാനും, അക്രമസംഭവങ്ങളെതുടര്‍ന്ന് എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി സമാധാന ചര്‍ച്ച നടത്താനും മുന്‍കൈ എടുക്കുകയും ചെയ്തിരുന്നു. ഇതാണ് സംഭവത്തിലെ യഥാര്‍ത്ഥ വസ്തുതയെന്നിരിക്കെ ഈ വിഷയത്തെ സോഷ്യല്‍മീഡിയയിലൂടെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് ശരിയല്ല. കൂറച്ച് കൂടി ക്രിയാത്മകമായി, വസ്തുതകള്‍ മനസിലാക്കി പ്രതികരിക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.