Connect with us

Gulf

മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍: ശൈഖ് ഹംദാന്‍ ചെയര്‍മാന്‍

Published

|

Last Updated

ദുബൈ: ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചെയര്‍മാനായി മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍ സ്ഥാപിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടു.
യു എ ഇയുടെ ചൊവ്വാ ദൗത്യത്തിന് ശക്തിപകരാന്‍ ലക്ഷ്യമിട്ടാണ് റാശിദ് സ്‌പേസ് സെന്റര്‍ തുടങ്ങാന്‍ ശൈഖ് മുഹമ്മദ് നിയമം പാസാക്കിയിരിക്കുന്നത്. സെന്റര്‍ നടത്തുന്ന എല്ലാ പദ്ധതികളടെയും പൊതുവായുള്ള മേല്‍നോട്ടവും തന്ത്രപ്രധാനമായ വികസനപ്രവര്‍ത്തനങ്ങളും കൈയാളുന്നതും ശൈഖ് ഹംദാനായിരിക്കും.
പര്യവേഷണത്തില്‍ പങ്കാളിയാവുന്നതിന്റെ ഭാഗമായി 2021ല്‍ ചൊവ്വയിലേക്ക് ആളില്ലാ പേടകം അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് റാശിദ് സ്‌പേസ് സെന്റര്‍ സ്ഥാപിക്കാന്‍ ശൈഖ് മുഹമ്മദ് ഉത്തരവിട്ടിരിക്കുന്നത്. ഇത് ചൊവ്വാദൗത്യത്തിന് ഊര്‍ജം പകരും. അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഈ നേട്ടത്തിനായി ശ്രമിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇതിലൂടെ യു എ ഇ പ്രതീക്ഷിക്കുന്നു. ലോക രാജ്യങ്ങള്‍ക്കിടയില്‍ നിന്ന് ഒമ്പത് രാജ്യങ്ങള്‍ മാത്രമാണ് ചൊവ്വ പര്യവേഷണത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. യു എ ഇ രൂപീകരണത്തിന്റെ 50ാം വര്‍ഷികത്തിന്റെ ഭാഗമായാണ് 2021ല്‍ സ്‌പെയ്‌സ്ഷിപ്പ് വിക്ഷേപിക്കുക.
ആറു കോടി കിലോമീറ്ററാണ് ഭൂമിയില്‍ നിന്നു ചൊവ്വയിലേക്കുള്ള ദൂരം. യു എ ഇ പര്യവേഷണത്തില്‍ പങ്കാളികളാവുന്നതോടെ ഇസ്‌ലാമിക ലോകത്തു നിന്നുള്ള പ്രഥമ ചൊവ്വ പര്യവേഷണ രാജ്യമായും യു എ ഇ മാറും.
ശാസ്ത്ര-സാങ്കേതിക രംഗത്ത് പുതിയ സംഭാവനകള്‍ നല്‍കാന്‍ രാജ്യം പര്യാപ്തമാണെന്നു ലോകത്തെ ബോധ്യപ്പെടുത്താനാണ് ഇത്തരം ഒരു ഉദ്യമമെന്നു യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വ്യോമയാന രംഗത്തും ബഹിരാകാശ ഗവേഷണ രംഗത്തും തദ്ദേശീയമായ സാങ്കേതികവിദ്യ പ്രദര്‍ശിപ്പിക്കാനാണ് യു എ ഇ പരിശ്രമിക്കുന്നതെന്നും ശൈഖ് ഖലീഫ പറഞ്ഞിരുന്നു. മേഖലയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുമ്പോഴും യു എ ഇ ക്രിയാത്മകമായി ചിന്തിക്കുന്നുവെന്ന സന്ദേശമാണ് ആളില്ലാപേടകം അയക്കുന്നതിലൂടെ ലോകത്തിന് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest