Connect with us

Articles

സംശയാസ്പദം

Published

|

Last Updated

“”സ്വന്തം മക്കളുടെ ചോര കൈകളില്‍ പുരണ്ടിട്ടില്ലെന്ന് ഭരണകൂടം ഉറപ്പാക്കേണ്ടതുണ്ട്”” – സി പി ഐ (മാവോയിസ്റ്റ്) നേതാവ് ആസാദ് എന്നറിയപ്പെട്ട ചേറുകുരി രാജ് കുമാറിനെയും മാധ്യമപ്രവര്‍ത്തകന്‍ ഹേമചന്ദ്ര പാണ്ഡെയെയും ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന ആന്ധ്രാ പ്രദേശ് പോലീസിന്റെ വാദം ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ രാജ്യത്തെ പരമോന്നത നീതിപീഠം പറഞ്ഞ വാക്കുകളാണിത്. ആന്ധ്രാ പ്രദേശിന്റെയും മഹാരാഷ്ട്രയുടെയും അതിര്‍ത്തിയായ ആദിലാബാദിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇവരെ വധിച്ചുവെന്നായിരുന്നു പോലീസിന്റെ വാദം. ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങളൊന്നും സ്ഥലത്തുണ്ടായിരുന്നില്ല. ആസാദിന്റെയും പാണ്ഡെയുടെയും ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ ഏറെ അടുത്തുനിന്നാണ് വെടിയേറ്റിരിക്കുന്നത് എന്ന് കണ്ടെത്തി. വെടിയുണ്ട തുളഞ്ഞുകയറിയതിന് ചുറ്റും പൊള്ളിയിരുന്നു. അടുത്തുനിന്ന് വെടിയേറ്റാലാണ് ഇങ്ങനെ സംഭവിക്കുക എന്ന് ഡോക്ടര്‍മാര്‍ പറയുകയും ചെയ്തു.
പരമോന്നത നീതിപീഠത്തെ അലങ്കരിച്ചവര്‍, തീവ്രവും വൈകാരികവുമായ അഭിപ്രായ പ്രകടനം നടത്തിക്കൊണ്ടാണ് ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കാന്‍ സി ബി ഐയെ ചുമതലപ്പെടുത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം സി ബി ഐ നല്‍കിയ റിപ്പോര്‍ട്ട്, യഥാര്‍ഥത്തിലൊരു ഏറ്റുമുട്ടല്‍ നടന്നുവെന്നും അതിലാണ് ആസാദും പാണ്ഡെയും കൊല്ലപ്പെട്ടത് എന്നുമാണ്. ഇക്കാര്യത്തില്‍ ആന്ധ്രാ പ്രദേശ് പോലീസ് പറയുന്നത് വസ്തുതയാണെന്നും സി ബി ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ക്ക് സി ബി ഐ നല്‍കിയ വിശദീകരണം എന്തെന്ന് അറിയില്ല. എന്തായാലും അന്തിമ റിപ്പോര്‍ട്ട് സൂക്ഷ്മമായി വിലയിരുത്തിയെന്ന് അവകാശപ്പെട്ട് പരമോന്നത നീതിപീഠം, അത് സ്വീകരിക്കുന്നതായി അറിയിച്ചു.
സ്വന്തം മക്കളുടെ ചോര കൈകളില്‍ പുരണ്ടിട്ടില്ലെന്ന് ഉറപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ഓര്‍മിപ്പിച്ച നീതിപീഠത്തിന്, രണ്ട് വര്‍ഷത്തിനിപ്പുറം മാവോയിസ്റ്റ് വധിക്കപ്പെട്ടത് യഥാര്‍ഥ ഏറ്റുമുട്ടലില്‍ തന്നെയെന്ന് അംഗീകരിക്കുകയാണ് ആഭ്യന്തര സുരക്ഷക്കും അഖണ്ഡതക്കും വേണ്ടതെന്ന് തോന്നിക്കാണുമോ? ഡല്‍ഹിയിലെ ബട്‌ല ഹൗസില്‍ നടന്നുവെന്ന് പോലീസ് പറയുന്ന ഏറ്റുമുട്ടലിന്റെ കാര്യത്തിലും വലിയ സംശയങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ വധിച്ചുവെന്ന് പോലീസ് അവകാശപ്പെട്ട യുവാക്കളെ, പിടികൂടിയ ശേഷം മുട്ടുകുത്തിച്ച് നിര്‍ത്തി വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ആക്ഷേപമുണ്ടായി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ഈ ആക്ഷേപത്തെ ബലപ്പെടുത്തും വിധത്തിലായിരുന്നു. ബട്‌ലഹൗസ് സംഭവത്തിനിടെ ഡല്‍ഹി പോലീസിലെ “ഏറ്റുമുട്ടല്‍ വിദഗ്ധനായ” ഇന്‍സ്‌പെക്ടര്‍ മോഹന്‍ ചന്ദ് ശര്‍മക്ക് വെടിയേല്‍ക്കുകയും അദ്ദേഹം പിന്നീട് മരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നടന്നത് ഏറ്റുമുട്ടലെന്ന പോലീസ് വാദത്തിന് വിശ്വാസ്യത ഏറിയിരുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയപ്പോഴാണ് പോലീസ് വാദങ്ങള്‍ക്ക് ശക്തമായ എതിര്‍വാദങ്ങളുണ്ടായത്.
മനുഷ്യാവകാശ കമ്മീഷനും കോടതികളുമൊക്കെ, ബട്‌ല ഹൗസിലേത് യഥാര്‍ഥ ഏറ്റുമുട്ടല്‍ തന്നെയായിരുന്നുവെന്ന നിഗമനത്തിലാണ് എത്തിയത്. മോഹന്‍ ചന്ദ് ശര്‍മയെ വധിച്ചതടക്കം കുറ്റങ്ങള്‍ക്ക് ഒരാളെ കോടതി ശിക്ഷിക്കുകയും ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസില്‍, നടന്നത് ഏറ്റുമുട്ടലല്ലെന്ന് നീതിപീഠം കണ്ടെത്തിയാല്‍, അത് പോലീസ് നടത്തിയ കുറ്റകൃത്യമെന്നതിനപ്പുറത്ത് ഇത്തരം സംഗതികള്‍ സൃഷ്ടിക്കുന്നതിന് വലിയ ഗൂഢാലോചന തന്നെ നടക്കുന്നുവെന്നും യാഥാര്‍ഥ്യമെന്ന് തോന്നിപ്പിക്കാന്‍ പോലീസ് ഉദ്യോഗസ്ഥന് നേര്‍ക്കുതന്നെ നിറയൊഴിക്കുന്ന സ്ഥിതിയുണ്ടെന്നും വരും. വലിയ കോലാഹലമുണ്ടാകുന്ന കേസുകളുടെ കാര്യത്തില്‍, നീതി നടപ്പാക്കാന്‍ പാകത്തില്‍ നടപടികള്‍ സ്വീകരിക്കുന്നുവെന്ന തോന്നല്‍ ജനങ്ങളില്‍ സൃഷ്ടിക്കുകയും ആത്യന്തികമായി ഭരണകൂടത്തിന്റെ ഇംഗിതം നടപ്പാക്കിക്കൊടുക്കുകയുമാണോ നീതിപീഠം എന്ന് സംശയിക്കേണ്ടിവരുന്നു. തീവ്രവും വൈകാരികവുമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് വലിയ പ്രചാരം ലഭിക്കുകയും ഉയരുന്ന രോഷത്തിന്റെ വലിയൊരു ഭാഗം അതില്‍ അലിഞ്ഞുപോകുകയും ചെയ്യുന്നുണ്ട്. ഏറ്റുമുട്ടല്‍ പോലെ, രാജ്യസ്‌നേഹമോ ദ്രോഹമോ കൂടി ഉള്‍ക്കൊള്ളുന്ന കേസുകളില്‍ മാത്രമല്ല, ഉന്നതരുള്‍പ്പെട്ട കോഴ/അധികാരദുര്‍വിനിയോഗം/ചൂഷണം തുടങ്ങിയ വ്യവഹാരങ്ങളിലും ഇത്തരം അഭിപ്രായ പ്രകടനങ്ങളോ നിരീക്ഷണങ്ങളോ ഒക്കെ വലിയ വാര്‍ത്തകളാകാറുണ്ട്.
തെലങ്കാനകൂടി ഉള്‍ക്കൊണ്ട ആന്ധ്രാപ്രദേശിലാണ് ആസാദും പാണ്ഡെയും ജഡങ്ങളായത്. അവ്വിധമുള്ള ആന്ധ്രാ പ്രദേശായിരിക്കെയാണ് സുഹ്‌റാബുദ്ദീന്‍ ശൈഖിനെയും ഭാര്യ കൗസര്‍ബിയെയും ഹൈദരാബാദില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്ത് ഗുജറാത്ത് പോലീസിന് കൈമാറുന്നത്. സുഹ്‌റാബുദ്ദീന്‍ പിന്നീട് അഹമ്മദാബാദിലെ തെരുവില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരവാദിയുടെ ശരീരമായി. കൗസര്‍ബിക്ക് എന്തുസംഭവിച്ചുവെന്ന് നിയമപ്രകാരം ഇതുവരെ വെളിവായിട്ടില്ല. കൊലപ്പെടുത്തി, ചുട്ടുകരിച്ച് പുഴയിലൊഴുക്കിയെന്ന് അന്വേഷണ സംഘം നിഗമനത്തിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുഹ്‌റാബുദ്ദീനെയും കൗസര്‍ബിയെയും ആന്ധ്രാ പോലീസ് പിടികൂടി ഗുജറാത്ത് പോലീസിന് കൈമാറുന്നതിന് സാക്ഷിയായ തുള്‍സി റാം പ്രജാപതി പിന്നീട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലെ ജയിലില്‍ നിന്ന് ഗുജറാത്തിലെ കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ ട്രെയിനില്‍വെച്ച് പോലീസുകാരനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രജാപതിയെ പോലീസ് വെടിവെച്ചുകൊന്നുവെന്നാണ് കഥ. സാദിഖ് ജമാല്‍, ഇശ്‌റത്ത് ജഹാന്‍, ജാവീദ് ഗുലാം ശൈഖ് എന്ന് തുടങ്ങി പേരുള്ളതും ഇല്ലാത്തതുമായ നിരവധിപേര്‍ ഗുജറാത്തിലെ റോഡുകളില്‍ ഏറ്റുമുട്ടലുകളില്‍ വധിക്കപ്പെട്ടു. ഇവയൊക്കെ അരങ്ങേറി പതിറ്റാണ്ട് പിന്നിട്ടിട്ടും അന്വേഷണവും വിചാരണയുമൊന്നും കഴിഞ്ഞിട്ടില്ല. ആരോപണവിധേയരായ പോലീസ് ഉദ്യോഗസ്ഥരൊക്കെ സര്‍വീസില്‍ തിരികെ പ്രവേശിക്കുകയോ സ്വസ്ഥമായി വിരമിക്കുകയോ ചെയ്തിരിക്കുന്നു. ഡി ജി വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍ തുടങ്ങി ഏതാനും പേര്‍ക്ക് കുറച്ചധികം കാലം വിചാരണത്തടവുകാരായി കഴിയേണ്ടിവന്നുവെന്ന് മാത്രം.
ചന്ദനക്കൊള്ളക്കാരായ 20 പേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് ആന്ധ്രാ പ്രദേശില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെയും നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പ്രവര്‍ത്തകരുള്‍പ്പെടെ ഏതാനും പേര്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് തെലങ്കാനയില്‍ നിന്നുള്ള റിപ്പോര്‍ട്ടിനെയും മേല്‍ വിവരിച്ച സാഹചര്യങ്ങളില്‍ക്കൂടി വേണം കാണാന്‍. ചന്ദനക്കൊള്ളക്കാരുടെ കാര്യത്തില്‍ ജാതി, സമുദായം, സംസ്ഥാനം എന്നിവയുള്‍പ്പെടെ ഘടകങ്ങള്‍ കൂടിയുണ്ടെന്ന് കരുതപ്പെടുന്നു. തെലങ്കാനയിലേത്, വര്‍ഗീയ രാഷ്ട്രീയത്തിന്റെ മുന്നോട്ടുപോക്ക് ലാക്കാക്കിയുള്ള സൂക്ഷ്മ നിര്‍മിതിയാണെന്ന് സംശയിക്കേണ്ടിവരും. രണ്ട് സംഭവങ്ങളാണ് തെലങ്കാനയിലുണ്ടായത്. ഒരു ബസ് സ്റ്റേഷനില്‍വെച്ച് രണ്ട് പോലീസുകാരെ വെടിവെച്ചിട്ടശേഷം രക്ഷപ്പെട്ട സിമി പ്രവര്‍ത്തകരായ രണ്ട് പേരെ, മറ്റൊരിടത്തുവെച്ചുണ്ടായ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നതാണ് ആദ്യ സംഭവം. രണ്ടിടത്തുമായി നാല് പോലീസുകാരും കൊല്ലപ്പെട്ടു. ബസ് സ്റ്റേഷനില്‍ പോലീസുകാര്‍ക്കു നേരെ വെടിയുതിര്‍ത്ത അക്രമികള്‍ തന്നെയാണോ ഏറ്റുമുട്ടലില്‍ വധിക്കപ്പെട്ടത് എന്നതില്‍ തിട്ടമില്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ടുപേരും സിമി പ്രവര്‍ത്തകരാണെന്ന് പോലീസ് ആദ്യം പ്രചരിപ്പിച്ചുവെങ്കിലും ഇവര്‍ കൊള്ളസംഘത്തിലെ അംഗങ്ങളാണെന്നാണ് തെലങ്കാന ആഭ്യന്തര മന്ത്രി എന്‍ നരസിംഹ റെഡ്ഢി പിന്നീട് അറിയിച്ചത്. ഭീകരവാദികളാണോ തീവ്രവാദികളാണോ കൊള്ളക്കാരാണോ എന്ന് അറിയുന്നതിന് മുമ്പ് തന്നെ സിമിയുടെ പ്രവര്‍ത്തകരാണെന്ന “വിവരം” പോലീസ് പ്രചരിപ്പിച്ചത് എന്തിനാണ്? സിമിയുടെ പ്രവര്‍ത്തകരാണ് എന്ന് വിശദീകരിച്ചാല്‍ ഏറ്റുമുട്ടല്‍ കൊലക്ക് സാധൂകരണമാകുമെന്ന തോന്നല്‍ പോലീസില്‍ നിലനില്‍ക്കുന്നുവെന്ന് വേണം കരുതാന്‍.
രണ്ടാമത്തെ സംഭവത്തില്‍ അഞ്ച് പേരാണ് മരിച്ചത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രാഥമിക കൃത്യം നിര്‍വഹിക്കണമെന്ന് ആവശ്യപ്പെട്ട സിമി പ്രവര്‍ത്തകന്റെ കൈവിലങ്ങ് അഴിച്ചുനല്‍കിയെന്നും അയാള്‍ പോലീസിന്റെ പക്കല്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വെടിവെച്ചതിലാണ് അഞ്ച് പേര്‍ മരിച്ചതെന്നും തെലങ്കാന പോലീസ് പറയുന്നു. അഞ്ച് പേരെ ഹൈദരാബാദിലെ കോടതിയിലേക്ക് കൊണ്ടുപോയ പോലീസ് വാഹനത്തില്‍ (എയ്‌ക്കെറിന്റെ മിനി ബസ്സ്) 17 പോലീസുകാരുണ്ടായിരുന്നു കാവലിന്. വിചാരണത്തടവുകാരില്‍ ആരുടെയും കൈവിലങ്ങ് പൂര്‍ണമായി അഴിച്ചുമാറ്റിയിട്ടില്ല. മിനി ബസ്സിനുള്ളില്‍ വെച്ചാണ് തോക്കുപിടിച്ചുവാങ്ങാന്‍ ശ്രമമുണ്ടായതും ഏറ്റുമുട്ടലുണ്ടായതും. ഇവര്‍ വാഹനത്തില്‍ കയറിയത് മുതല്‍ അതിനുള്ളില്‍ തുപ്പുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്ത് പോലീസുകാരെ പ്രകോപിപ്പിച്ചിരുന്നുവെന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ പറയുന്നു. അഞ്ച് പേരുടെ നിരന്തര അധിക്ഷേപം 17 പോലീസുകാര്‍ സഹിച്ചിരുന്നുവെന്നും പിന്നീട് പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ അനുവാദം തേടിയപ്പോള്‍ അനുവദിച്ചുവെന്നും വിശ്വസിക്കുക പ്രയാസം. ഇന്ത്യന്‍ യൂനിയനിലെ വിവിധ സംസ്ഥാനങ്ങളിലെ പോലീസുകാരെ ഒരിക്കലെങ്കിലും നേരിട്ടു കണ്ടിട്ടുള്ളവര്‍ വിശ്വസിക്കില്ല. പഴയ ആന്ധ്രാ പ്രദേശിലെയും ഇപ്പോഴത്തെ തെലങ്കാനയിലെയും പോലീസുകാരുടെ കാര്യത്തില്‍ പ്രത്യേകിച്ചും.
ഹൈദരാബാദിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തിന്റെ പേരില്‍ ന്യൂനപക്ഷ സമുദായത്തിലെ നിരവധി ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ച ചരിത്രമുണ്ട് ഈ പോലീസിന്. ഇവരെല്ലാം നിരപരാധികളായിരുന്നുവെന്ന് കോടതി കണ്ടെത്തിയതിന് ശേഷം, ഹൈദരാബാദില്‍ മറ്റൊരു സ്‌ഫോടനമുണ്ടായപ്പോള്‍ മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റ് ചെയ്ത നിരപരാധികളെത്തേടിച്ചെന്ന ചരിത്രവുമുണ്ടിവര്‍ക്ക്. അവര്‍ ന്യൂനപക്ഷ വിഭാഗക്കാരായ അഞ്ച് പേരുടെ അധിക്ഷേപം സഹിച്ചിരുന്നുവെന്ന് വിശ്വസിക്കാനാകുമോ? മിനി ബസിനുള്ളില്‍ ഒരു കൈയെങ്കിലും വിലങ്ങിനകത്തുള്ള അഞ്ച് പേരും 17 പോലീസുകാരും ഏറ്റുമുട്ടുകയും ഒടുവില്‍ അഞ്ച് പേരുടെ മരണത്തിന് കാരണമായ വെടിവെപ്പുണ്ടാകുകയും ചെയ്തിട്ടും വാഹനത്തിന് പുറത്തേക്ക് ഒരാള്‍ പോലും എത്തിയില്ല. തിരക്കേറിയ ഹൈവേയുടെ ഓരത്ത് പകല്‍ പത്തുമണിക്ക് ഇത്രയും സംഘര്‍ഷമുണ്ടായിട്ടും പോലീസുകാര്‍ പുറത്തെത്തി മേലുദ്യോഗസ്ഥരെ വിളിച്ചറിയിക്കുവോളം സംഭവങ്ങളൊന്നും ആരുമറിഞ്ഞുമില്ല.!
കൊല്ലപ്പെട്ടവരില്‍ ഒരാളായ വിഖാറുദ്ദീന്‍ അഹ്മദ്, സിമിയുടെ മുന്‍ പ്രവര്‍ത്തകനാണെന്നും മക്ക മസ്ജിദ് സ്‌ഫോടനത്തിന് ശേഷം തീവ്രവാദ സംഘടനക്ക് രൂപം നല്‍കിയെന്നും പോലീസ് ഉദ്യോഗസ്ഥരെ പകല്‍ വെളിച്ചത്തില്‍ കൊലപ്പെടുത്തിയ കേസില്‍ ആരോപണ വിധേയനാണെന്നും പോലീസ് പറയുന്നു. ഇതൊക്കെ നിയമപ്രകാരമുള്ള വിചാരണയിലൂടെ തെളിയിക്കപ്പെടേണ്ടതാണ്. തെളിയിക്കപ്പെട്ടാല്‍ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കേണ്ടതുമാണ്. പക്ഷേ, നിയമവ്യവസ്ഥക്ക് പുറത്തുനിന്ന് പോലീസ് ശിക്ഷ നടപ്പാക്കിയോ എന്ന ചോദ്യമാണ് ഉയരുന്നത്. അങ്ങനെ നടപ്പാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന് മറ്റ് രാഷ്ട്രീയ താത്പര്യങ്ങളുണ്ടോ എന്നതും. ഗുജറാത്തില്‍ അധികാരത്തുടര്‍ച്ച ലാക്കാക്കി വിജയകരമായി നടപ്പാക്കിയ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, തെലുങ്കു മണ്ണില്‍ വേരുറപ്പിക്കുന്നതിന് വേണ്ടി ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? മികച്ച വിളവിന് മക്കളുടെ ചോരയോളം മികച്ചൊരു വളമില്ലെന്ന് തിരിച്ചറിഞ്ഞതാണ് ഭരണകൂടം. അതോര്‍മിപ്പിച്ചുകൊണ്ടുതന്നെ ഭരണകൂടത്തെ സംരക്ഷിക്കുന്ന നിയമ – നീതി നിര്‍വഹണ സംവിധാനങ്ങളുണ്ടെങ്കില്‍ പിന്നെ, രുധിരയജ്ഞത്തിന് മടികാട്ടേണ്ടതുണ്ടോ?

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest