Connect with us

Palakkad

സ്ത്രീകളെ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തരുത്: ഗോത്രവര്‍ഗ കമ്മീഷന്‍

Published

|

Last Updated

പാലക്കാട്: പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഢന നിരോധന നിയമപ്രകാരം ലഭിക്കുന്ന പരാതികളില്‍ എഫ് ഐ ഐ ആര്‍ രജിസ്ട്രര്‍ ചെയ്ത് കേസ് അന്വേഷിക്കണമെന്നും പരാതിക്കാരും സാക്ഷികളുമായ സ്ത്രീകളെ പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്താന്‍ പാടില്ലെന്നും പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജ് പി എന്‍ വിജയകുമാര്‍ പറഞ്ഞു.
ചിറ്റൂര്‍ മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഫുള്‍ കമ്മീഷന്‍ ആദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൈവശ ഭൂമിക്ക് പട്ടയം ആവശ്യപ്പെട്ടു കൊണ്ടുള്ള കേസുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ ഡി ഒക്ക് നിര്‍ദ്ദേശം നല്‍കി. 15 വര്‍ഷത്തിലധികം പഴക്കമുള്ള പട്ടികജാതി പട്ടിക വര്‍ഗ്ഗ വീടുകള്‍ പുതുക്കി പണിയുന്നതിന്‍ സ്‌കിം തയ്യാറാക്കാന്‍ ഉദ്യോഗസ്ഥരോട് നിരദ്ദേശിച്ചു.
പൂര്‍ണ്ണമായും ശരീരം തളര്‍ന്ന തേക്കടി മുപ്പത് ഏക്കര്‍ കോളനിയിലെ നാലുവയസ്സുള്ള അരുണിന് ചികിത്സാ സഹായം ഉടന്‍ നല്‍കാനും വിദഗ്ധ ചികിത്സയ്ക്കായി കൂടുതല്‍ സഹായത്തിന് അപേക്ഷ നല്‍കാനും നിര്‍ദ്ദേശിച്ചു. ശരീരം പൂര്‍ണ്ണമായും തളര്‍ന്ന അരുണിന് ബുദ്ധി വികാസവും സംസാരശേഷിയും കുറവാണ്. മുരുകേശന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ് അരുണ്‍. ചിറ്റൂര്‍ താലൂക്കില്‍ ആദ്യമായി നടന്ന ആദാലത്തില്‍ ലഭിച്ച മുഴുവന്‍ പരാതികളും പരിഹരിച്ചു. കമ്മീഷനു മുന്നില്‍ 2013 മുതല്‍ നിലനിന്നിരുന്ന ചിന്നമണി എന്ന സ്ത്രീയുടെ പരാതിയില്‍ പട്ടികജാതി പീഢന നിരോധന നിയമപ്രകാരം കേസ് എടുക്കാന്‍ ഡി വൈ എസ് പിയെ ചുമതലപ്പെടുത്തി. കുടുംബ സ്വത്ത് അന്യാധീനപ്പെടുത്തുന്നുവെന്നും കൈയ്യേറ്റം കാരണം ഭൂമി നഷ്ടപ്പെട്ടുവെന്നുമായിരുന്നു പരാതി.
രജിസ്ട്രര്‍ ചെയ്തിട്ടും വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന യുവതിയുടെ പരാതിയില്‍ അത് നല്‍കാന്‍ ബന്ധപ്പെട്ടവരോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പൂക്കാട് കോളനി നിവാസികളുടെ റോഡ് നിര്‍മ്മിച്ച് നല്‍കണമെന്ന ആവശ്യത്തിന്‍മേല്‍ ബന്ധപ്പെട്ട വകുപ്പുകളോട് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടു. ബേങ്ക് വായ്പ സംബന്ധിച്ച പരാതിയില്‍ വായ്പ എഴുതി തള്ളാനുള്ള നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ഉത്തരവായി.കമ്മീഷന്‍ അംഗങ്ങളായ എഴുകോണ്‍ നാരായണന്‍ മുന്‍ എം എല്‍ എ, അഡ്വ. കെ കെ മനോജ് എന്നിവരടങ്ങിയ ഫുള്‍ കമ്മീഷനാണ് സിറ്റിങ് നടത്തിയത്. ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, കമ്മീഷന്‍ രജിസ്ട്രാര്‍ ആര്‍. സഞ്ജീവ്, സെക്ഷന്‍ ഓഫീസര്‍മാരായ അരുണ്‍ബാബു, പി കെ വിശ്വനാഥന്‍, എ കെ സിദ്ദിഖ്,
പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ ശെല്‍വരാജ്, ഡി വൈ എസ് പി പി ഡി ശശി, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ എ നെന്‍സണ്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ വി എസ് മുഹമ്മദ് ഇബ്രാഹിം, പട്ടിക വര്‍ഗ്ഗ വികസന ഓഫീസര്‍ കെ സി ചെറിയാന്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

Latest