Connect with us

Malappuram

തിരൂരങ്ങാടി ഹജൂര്‍ കച്ചേരി ജില്ലാ പുരാവസ്തു വകുപ്പ് പൈതൃക മ്യൂസിയമാക്കി മാറ്റും

Published

|

Last Updated

തിരൂരങ്ങാടി: ചെമ്മാട്ടെ ഹജൂര്‍ കച്ചേരി ജില്ലാ പുരാവസ്തു വകുപ്പ് പൈതൃക മ്യൂസിയമാക്കി സംരക്ഷിക്കും. മന്ത്രി പി കെ അബ്ദുര്‍റബ്ബിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് ജില്ലയുടെ സംസ്‌കാരം, ചരിത്രം സ്വാതന്ത്ര്യസമരത്തില്‍ ജില്ലയുടെ പങ്ക് എന്നിവയുടെ ചരിത്രം പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമാക്കി ഹജൂര്‍ കച്ചേരിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ ഏഴാമത്തെ പൈതൃക മ്യൂസിയമായിരിക്കും ഇത്. ഹജൂര്‍ കച്ചേരിയുടെ കെട്ടിടത്തിന്റെ തനിമ ചോരാതെയായിരിക്കും നവീകരണം. സബ് രജിസ്ട്രാര്‍ ഓഫീസ്, ബ്രിട്ടീഷ് പട്ടാളക്കാരുടെ ശവക്കല്ലറ എന്നിവ ഉള്‍ക്കൊള്ളുന്ന 1.7 ഏക്കര്‍ ഭൂമി ഇതിനായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. ജനകീയ പങ്കാളിത്തത്തോടെയാവും സ്മാരകം മ്യൂസിയമാക്കുക.
ജില്ലയുടെ സംസ്‌കാരവും പഴയകാല ജീവിത രീതികളും കാണിക്കുന്ന ഉപകരണങ്ങളും രേഖകളും ഇതിനായി ശേഖരിക്കും. ഇതിന്റെ മുന്നോടിയായി വിപുലമായ ചരിത്ര സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസ് പൂര്‍ണമായി മിനിസിവില്‍ സ്റ്റേഷനിലേക്ക് മാറ്റും. ഇവിടെ പോലീസ് പിടിച്ചിട്ട തൊണ്ടിവാഹനങ്ങള്‍ ഉടന്‍ ഇവിടെ നിന്ന് ഒഴിവാക്കും. നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുമ്പ് നടന്നിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായത് നിലനിര്‍ത്തുകയും അല്ലാത്തവ ഒഴിവാക്കുകയും ചെയ്യും. സ്ഥലം എം എല്‍ എ കൂടിയായ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബിന് പുറമെ കേരള പുരാവസ്തു എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ് റൈമണ്‍, ആര്‍ക്കിയോളജി ഡോ. ജി പ്രേംകുമാര്‍, ലാന്റ് അക്വിഷന്‍ ഡപ്യൂട്ടി കലക്ടര്‍ എ നിര്‍മലകുമാരി, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ എസ് മുഹമ്മദ് അശ്‌റഫ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹാരീഷ്, കണ്‍സര്‍വേറ്റീവ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വി എസ് സതീഷ്, ഡപ്യൂട്ടി തഹസില്‍ദാര്‍ പി ഒ സാദിഖ്, തിരൂരങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അബ്ദുറഹ്മാന്‍കുട്ടി തുടങ്ങിയവരും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സംബന്ധിച്ചു.

Latest