Connect with us

Kerala

പാഠപുസ്തകത്തിലെ വിവാദ ഭാഗം നീക്കണം: എസ് എസ് എഫ്

Published

|

Last Updated

കോഴിക്കോട്: എന്‍ സി ഇ ആര്‍ ടി പ്ലസ് വണ്‍ ക്ലാസില്‍ നിര്‍ദ്ദേശിച്ച ചരിത്രം പാഠപുസ്തകത്തില്‍ ഗുരുതരമായ പിഴവുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ ഈ രംഗത്തുള്ള പുസ്തക പ്രസാധകരെയും വിതരണക്കാരെയും നിയന്ത്രിക്കണമെന്നും കേന്ദ്ര മാനവവിഭവശേഷി വകുപ്പ് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
കേരളത്തിലെ ഹയര്‍സെക്കന്‍ഡറി ഓപണ്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അവലംബിക്കുന്നത് ഈ പുസ്തകത്തെയാണ്. മധ്യഇസ്‌ലാമിക രാജ്യങ്ങള്‍ എന്ന അധ്യായത്തില്‍ വസ്തുതാവിരുദ്ധവും ചരിത്രവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ഏറെയുണ്ട്.
മുഹമ്മദ് നബിയുടെ ഉത്തരാധികാരികളായ ഖലീഫമാരെ പ്രവാചകന്‍മാര്‍ എന്ന് വിശേഷിപ്പിക്കുന്നതുള്‍പ്പെടെ മൗലികമായ പിഴവുകള്‍ പാഠഭാഗത്തുണ്ട്. നീതിക്കും നിഷ്പക്ഷതക്കും പേരുകേട്ട ഖലീഫമാരെ അക്രമികളായും അധികാരമോഹികളായും ചിത്രീകരിച്ചതിലൂടെ പുസ്തകം തയ്യാറാക്കിയവരുടെ മനോവൈകല്യത്തെയും ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചുള്ള അജ്ഞതയെയുമാണ് സൂചിപ്പിക്കുന്നത്.
പ്രശംസനീയമായ ഭരണ നടപടികളിലൂടെ ലോകചരിത്രത്തിലിടം നേടിയ വിസ്മയ വ്യക്തിത്വങ്ങളെ കൊള്ളരുതാത്തവരാക്കി അവതരിപ്പിക്കുന്നതിലൂടെ ഒരു ജനതയുടെ മതപരവും സാംസ്‌കാരികവുമായ പാരമ്പര്യത്തെ അപഹസിക്കുകയും അവരുടെ വിശ്വാസപരമായ വ്യക്തിത്വത്തിനു മേല്‍ കളങ്കം ചാര്‍ത്തുകയുമാണ് പുസ്തക നിര്‍മ്മാതാക്കള്‍ ചെയ്തിരിക്കുന്നത്. സ്പഷ്ടമായ ചരിത്ര രേഖകള്‍ ഉണ്ടായിരിക്കെ ഇത്തരം കെട്ടുകഥകള്‍ പടച്ചുവിടാന്‍ ചരിത്രബോധം തെല്ലുമില്ലാത്തവര്‍ മാത്രമേ ധൃഷ്ടരാകൂ. ഉജ്ജ്വലമായ ചരിത്ര മുഹൂര്‍ത്തങ്ങളെ യഥാവിധി അവതരിപ്പിക്കാന്‍ മാത്രം പ്രമാണ സമ്പന്നമാണ് ഇസ്‌ലാമെന്നിരിക്കെ അതിനു വിപരീതമായി പാഠപുസ്തകങ്ങളിലൂടെ നുണ പ്രചരണം അഴിച്ചുവിടുന്നത് നീതീകരിക്കാനാവില്ല. വിവാദപരമായ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന പാഠപുസ്തകം സിലബസില്‍ നിന്ന് പിന്‍വലിക്കുകയോ വിവാദ ഭാഗങ്ങള്‍ നീക്കുകയോ ചെയ്യാന്‍ അധികൃതര്‍ തയ്യാറാകണമെന്നും എസ് എസ് എഫ് ആവശ്യപ്പെട്ടു.

---- facebook comment plugin here -----

Latest