Connect with us

Malappuram

വനിതാ അഡ്വക്കറ്റ് കമ്മീഷണറെ തടഞ്ഞുവെച്ച സംഭവത്തില്‍ പൊലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് അഭിഭാഷകര്‍

Published

|

Last Updated

മഞ്ചേരി: കോടതി കമ്മീഷനായി നിയോഗിച്ച വനിതാ വക്കീലിനെയും പ്രോസസ് സര്‍വയറെയും ഒരു സംഘം മണിക്കൂറുകളോളം തടഞ്ഞുവെച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് മടിക്കുന്നുവെന്ന് ജില്ലാ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും ഇവരെ അറസ്റ്റു ചെയ്യുന്നതില്‍ പൊലീസ് വീഴ്ച വരുത്തുന്നതിനാല്‍ ഈ മാസം എട്ടിന് പ്രൊട്ടസ്റ്റ് ഡേയായി ആചരിക്കുമെന്നും അഭിഭാഷകര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി എട്ടിന് അഭിഭാഷകര്‍ കറുത്ത ബാഡ്ജ് ധരിച്ച് കോടതിയില്‍ ഹാജരാകും. തുടര്‍ന്നും നടപടിയുണ്ടായില്ലെങ്കില്‍ കോടതി ബഹിഷ്‌ക്കരണം, പ്രതിഷേധ ധര്‍ണ്ണ തുടങ്ങിയ സമരപരിപാടികള്‍ നടത്തുമെന്നും ഭാരവാഹികളായ സി സതീഷ്‌കുമാര്‍, കൃഷ്ണന്‍ നമ്പൂതിരി, ഷീന, റീബ എബ്രഹാം, ടി സുഭാഷ് എന്നിവര്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഈമാസം 19ന് വൈകീട്ട് നാല് മണിക്ക് ഊര്‍ങ്ങാട്ടിരി ചൂനിയോടാണ് സംഭവം. മഞ്ചേരി മുനിസിഫ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍പെട്ട തര്‍ക്കസ്ഥലം പരിശോധിച്ച് പ്ലാനും റിപ്പോര്‍ട്ടും കോടതിയില്‍ ബോധിപ്പിക്കാനായി മുന്‍സിഫ് അന്യാസ് തയ്യില്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അഡ്വ. ഷീനാരാജനെയും പ്രോസസ് സര്‍വ്വെയര്‍ പി സുല്‍ഫിക്കറിനെയൂമാണ് കൃത്യനിര്‍വ്വഹണത്തിനിടയില്‍ സംഘം തടഞ്ഞുവെച്ചത്.
ഊര്‍ങ്ങാട്ടിരി സ്വദേശികളായ ചോപ്പാടന്‍ ഗോപാലന്‍, പൈക്കാട്ട് ചാലില്‍ ജലാലുദ്ദീന്‍, ഭാര്യ റസീന, ചെമ്പ്രേരി സുബ്രഹ്മണ്യന്‍, പണ്ടാരപ്പെട്ടി അബ്ദുല്‍ അസീസ് എന്നിവര്‍ തങ്ങളെ അസഭ്യം പറയുകയും വസ്ത്രം പിടിച്ചുവലിച്ച് മാനഹാനി വരുത്തുകയും പിടിച്ചു തള്ളുകയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി അഭിഭാഷകയും ജീവനക്കാരനും അരീക്കോട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീടിന്റെ ചുറ്റുമതില്‍ തകര്‍ത്ത് ഒരു ലക്ഷം രൂപയുടെ നഷ്ടം വരുത്തിയതായുള്ള പരാതിയിലാണ് മുന്‍സിഫ് അന്വേഷണ കമ്മീഷനെ നിയമിച്ചത്. കേസിലെ അന്യായക്കാരനായ കുന്നത്ത് വീട്ടില്‍ ഹര്‍ഷദിനോടൊത്താണ് കമ്മീഷണറും പ്രോസസറും തര്‍ക്കസ്ഥലത്തെത്തിയത്. നാല് മണിക്ക് പരിശോധനക്കെത്തിയ ഇവരെ രാത്രി ഏഴുമണി വരെ സംഘം തടഞ്ഞു വെക്കുകയായിരുന്നു.
സമാനമായ മറ്റൊരു സംഭവത്തില്‍ കോടതി കമ്മീഷനായ അഡ്വ. കണ്ണാട്ടില്‍ ഷംസുദ്ദീനെ ഒരു സംഘം തടഞ്ഞിരുന്നു. ഇക്കഴിഞ്ഞ 26ന് വഴിക്കടവ് മരുതയില്‍ നടന്ന ഈ സംഭവത്തിലും പ്രതികള്‍ അറസ്റ്റിലായിട്ടില്ല.

Latest