Connect with us

Ongoing News

കാമറൂണിനെതിരെ ക്രൊയേഷ്യക്ക് മിന്നുന്ന ജയം

Published

|

Last Updated

croatiaമനൗസ്: ആഫ്രിക്കന്‍ ശക്തികളായ കാമറൂണിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ത്ത ക്രൊയേഷ്യക്ക് ലോകകപ്പില്‍ മിന്നുന്ന ജയം. മരിയോ മന്‍സുകിറ്റ്ച്ചിന്റെ ഇരട്ട ഗോളുകളാണ് ക്രൊയേഷ്യക്ക് വന്‍ജയം സമ്മാനിച്ചത്. ലോകകപ്പില്‍ ക്രൊയേഷ്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

കളി തുടങ്ങി 11-ാം മിനിറ്റില്‍ ഇവിക്ക് ഒലീച്ച് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. പിന്നീട് ഇരുവശത്തു നിന്നും നിരവധി മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും ഗോളിലെത്തിയില്ല. ഇതിനിടെ 40-ാം മിനിറ്റില്‍ ക്രായേഷ്യയുടെ മരിയോ മന്‍സുകിറ്റ്ച്ചിനെ കൈമുട്ടുകൊണ്ട് ഇടിച്ചു വീഴ്ത്തിയതിന് കാമറൂണിന്റെ അലക്‌സ് സോങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. നിരവധി പരുക്കന്‍ അടവുകള്‍ക്കാണ് ആദ്യ പകുതി സാക്ഷ്യം വഹിച്ചത്.

തുടര്‍ച്ചയായ ആക്രമണങ്ങളുമായാണ് ക്രൊയേഷ്യ രണ്ടാം പകുതി തുടങ്ങിയത്. അതിന് ഫലവും കണ്ടു, 48-ാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് കാമറൂണ്‍ വല ചലിപ്പിച്ചു. സക്രൊയേഷ്യ രണ്ടു ഗോളിനു മുന്നില്‍. 61-ാം മിനിറ്റില്‍ മരിയോ മന്‍സുകിറ്റ്ച്ചിന്റെ ഹെഡര്‍ ക്രൊയേഷ്യയുടെ ലീഡ് 3-0 ആയി ഉയര്‍ത്തി. 73-ാം മിനിറ്റില്‍ മന്‍സുകിറ്റ്ച്ച് തന്റെ രണ്ടാം ഗോള്‍ കുറിച്ചു. സ്‌കോര്‍ 4-0. കാമറൂണിനും ഗോള്‍ നേടാന്‍ ഏറെ അവസരങ്ങള്‍ ലഭിച്ചിട്ടും ഫിനിഷിങ്ങിലെ പിഴവ് ടീമിനെ ചതിച്ചു.

Latest