Connect with us

Gulf

ബഹ്‌റൈന്‍ എയര്‍ ബാങ്കറപ്‌സി സ്യൂട്ട് ഫയല്‍ ചെയ്യുന്നു

Published

|

Last Updated

മനാമ: സര്‍വ്വീസ് നിര്‍ത്തിയ ബഹ്‌റൈന്‍ എയര്‍ ബാങ്കറപ്‌സി സ്യൂട്ട് ഫയല്‍ ചെയ്യുന്നു. ടിക്കറ്റെടുത്ത് യാത്രചെയ്യാനാവാതിരുന്ന 22,000 പേരുള്‍പ്പടെ ബഹ്‌റൈന്‍ എയര്‍ നഷ്ടം നല്‍കേണ്ടവര്‍ക്ക് തിരിച്ചടിയാവുന്നതാണ് ഈ നീക്കം. ബാങ്കറപ്‌സി സ്യൂട്ടില്‍ അനുകൂല വിധിയുണ്ടായാല്‍ കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കും. ഇതോടെ ആര്‍ക്കും പണം നല്‍കേണ്ട ബാധ്യത കമ്പനിയുടമകള്‍ക്കുണ്ടായിരിക്കില്ല. ബഹ്‌റൈന്‍ എയറിലെ മുന്‍ ജീവനക്കാരുള്‍പ്പടെയുള്ളവര്‍ ഫയല്‍ ചെയ്ത നഷ്ടപരിഹാര കേസുകളിലാണ് ബഹ്‌റൈന്‍ എയര്‍ ബാങ്കറപ്‌സി സ്യൂട്ട് ഫയല്‍ ചെയ്യാന്‍ പോകുന്നത്. ഈ മാസം 19ന് സ്യൂട്ട് ഫയല്‍ ചെയ്യുമെന്നാണ് കരുതുന്നത്. സ്ഥാപനം പൂട്ടിയതോടെ 345 പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ഇതില്‍ 75 പേര്‍ നല്‍കിയ നഷ്ടപരിഹാര കേസ് കോടതിയുടെ പരിഗണനയിലുണ്ട്. ഇതു കൂടാതെ ബഹ്‌റൈന്‍ എയര്‍ പണം നല്‍കാനുള്ള കമ്പനികളും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ ബഹ്‌റൈന്‍ എയറിന്റെ കടം നാലു മില്യന്‍ ദിനാര്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഫെബ്രുവരിയില്‍ ബാങ്കറപ്‌സി ഫയല്‍ ചെയ്താല്‍ മാര്‍ച്ചോടെ കേസില്‍ വിധി വരും. ജോലി നഷ്ടപ്പെട്ടവരില്‍ ചിലര്‍ക്ക് കുറച്ച് തുക മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പാക്കേജിന്റെ അടിസ്ഥാനത്തില്‍ കിട്ടിയിട്ടുണ്ട്. ബാക്കി തുക ഇനിയും ലഭിക്കേണ്ടതാണ്. കോടതിയില്‍ കേസിനു പോയവര്‍ക്ക് ഒരു തുകയും ലഭിച്ചിട്ടില്ല. പലര്‍ക്കും മറ്റൊരിടത്തും ജോലിയും ലഭിച്ചില്ല. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട 1500 ഓളം ഇന്ത്യക്കാരുടെ വിവരങ്ങള്‍ യാത്ര അവകാശ സംരക്ഷണ സമിതിയാണ് ശേഖരിച്ച് ഇന്ത്യന്‍ എംബസിയ്ക്ക് കൈമാറിയത്.