Connect with us

Ongoing News

കേരളം ഒഴുകി, എട്ടിക്കുളമെന്ന കൊച്ചു ഗ്രാമത്തിലേക്ക്‌

Published

|

Last Updated

പയ്യന്നൂര്‍: കേരളത്തിന്റെ മത-സാംസ്‌കാരിക-രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങള്‍ ഒരു ഗ്രാമത്തിലേക്ക് ചുരുങ്ങിയ കാഴ്ചയായിരുന്നു, ഇസ്‌ലാമിക കര്‍മ മണ്ഡലത്തില്‍ ഒരു സൂര്യതേജസ്സായി തിളങ്ങിയ ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് ഒഴുകിയെത്തിയ പതിനായിരങ്ങളിലൂടെ എട്ടിക്കുളം ഗ്രാമം സാക്ഷ്യം വഹിച്ചത്. ചരിത്രം ഉറങ്ങുന്ന എട്ടിക്കുളത്തിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം ആവര്‍ത്തിക്കുകയായിരുന്നു.
സുന്നി പ്രസ്ഥാനത്തിന്റെ വെളിച്ചവും നിരാലംബരും കഷ്ടപ്പെടുന്നവരുമായ ആയിരക്കണക്കിന് ആളുകള്‍ക്ക് കാരുണ്യ ദീപവുമായിരുന്ന ഉള്ളാള്‍ തങ്ങള്‍ എട്ടിക്കുളത്ത് ഇളയ മകന്‍ ഫസല്‍ കോയമ്മ തങ്ങള്‍ കുറായുടെ വീട്ടില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ വിശ്രമജീവിതം നയിക്കുന്ന കാര്യം നാട്ടുകാരില്‍ അധിക പേരും അറിഞ്ഞിരുന്നില്ല. ഉള്ളാള്‍ തങ്ങളുടെ ദേഹവിയോഗ വാര്‍ത്തയറിഞ്ഞ് നാനാദേശങ്ങളില്‍ നിന്നും ആയിരങ്ങള്‍ ഒഴുകിയെത്താന്‍ തുടങ്ങിയതോടെ എട്ടിക്കുളമെന്ന കൊച്ചുഗ്രാമം നാളിതുവരെ ദര്‍ശിക്കാത്ത ജനപ്രവാഹമായിരുന്നു കണ്ടത്.
മത-രാഷ്ട്രീയ-സാമൂഹിക രംഗത്തുള്ള മഹദ് വ്യക്തികള്‍ എത്തിച്ചേര്‍ന്നതോടെ ശനിയാഴ്ച ഉള്ളാള്‍ തങ്ങള്‍ ഈ ലോകത്തു നിന്നും വിടപറഞ്ഞ സമയം മുതല്‍ ഇന്നലെ രാത്രി വരെയും അണമുറിയാത്ത ജനപ്രവാഹമായിരുന്നു എട്ടിക്കുളത്തേക്ക് ഒഴുകിയെത്തിയത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും അണിനിരന്ന് സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി ഒഴുകിയെത്തുന്നവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തു. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ഉള്ളാള്‍ തങ്ങളുടെ ഭൗതിക ശരീരം ഒരു നോക്കു കാണാനും മയ്യിത്ത് നിസ്‌കരിക്കാനും സംവിധാനങ്ങള്‍ ഒരുക്കി നാട്ടുകാര്‍ ഒപ്പം നിന്നു. എത്തിച്ചേര്‍ന്നവര്‍ക്ക് തണ്ണീര്‍പന്തല്‍ ഒരുക്കി കുടിവെള്ളവും ഭക്ഷണവും നല്‍കി നാട്ടുകാര്‍ മാതൃകയായി.
സുന്നി നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി, യൂസഫ് കോയമ്മ തങ്ങള്‍ വൈലത്തൂര്‍, കെ എം എ റഹീം, പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പി കെ അബൂബക്കര്‍ മൗലവി, ദുബൈ ഖാസി സയ്യിദ് ഹുസൈന്‍ കമാലുദ്ദീന്‍ അലി മുഹമ്മദ്, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് ഹാമിദ് ബാഫഖി തങ്ങള്‍, ഹസന്‍ മുസ്‌ലിയാര്‍ വയനാട് , വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, ഐ സി എഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് ടി പി അബ്ദുല്‍ ഹക്കീം സഅദി, എന്‍ അലി അബ്ദുല്ല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, ഹുസൈന്‍ അഹമ്മദ്, സയ്യിദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, മുഹമ്മദ് പറവൂര്‍, മജീദ് കക്കാട്, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, സി പി സൈതലവി മാസ്റ്റര്‍ ചെങ്ങര, അലവി സഖാഫി കൊളത്തൂര്‍, മുഹമ്മദ് ബാദുഷ സഖാഫി, ജി അബൂബക്കര്‍, ഉള്ളാളം ദര്‍ഗ കമ്മിറ്റി പ്രസിഡന്റ് ഹംസ ഹാജി തുടങ്ങിയവരും ജനാസ സന്ദര്‍ശിക്കാനെത്തി.
കേന്ദ്ര വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍, മുന്‍ കേന്ദ്രമന്ത്രി സി എം ഇബ്‌റാഹിം, കര്‍ണാടക ആരോഗ്യ മന്ത്രി യു ടി അബ്ദുല്‍ ഖാദര്‍, മന്ത്രി കെ സി ജോസഫ്, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, എം എല്‍ എമാരായ സി കൃഷ്ണന്‍, എന്‍ എ നെല്ലിക്കുന്ന്, വിവിധ രാഷ്ട്രീയ നേതാക്കളായ അഡ്വ. ടി സിദ്ദീഖ്, എം സി കമറുദ്ദീന്‍, വി കെ അബ്ദുല്‍ ഖാദര്‍ മൗലവി തുടങ്ങി നിരവധി പേര്‍ ഉള്ളാള്‍ തങ്ങളുടെ വസതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

Latest