Connect with us

Palakkad

വിവരാവകാശത്തിനുള്ള മറുപടിയില്‍ പാലക്കാട്ടുകാരന്‍ ഇന്ത്യന്‍ പൗരനല്ലെന്ന്

Published

|

Last Updated

വടക്കഞ്ചേരി: “വിവരാവകാശ നിയമപ്രകാരം ഒരു ഇന്ത്യന്‍ പൗരന്‍ എന്ന നിര്‍വചനത്തില്‍ താങ്കള്‍ വരില്ല. ആയതുകൊണ്ട് താങ്കള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ നിര്‍വാഹമില്ല”. എം മുജീബ് റഹിമാന്‍, കടമ്പിടി, ചിറ്റിലഞ്ചേരി, പി ഒ പാലക്കാട് എന്ന് വിലാസമെഴുതി പിന്‍കോഡും മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവുമെഴുതി നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് ക്ഷീരവികസന വകുപ്പ് ജില്ലാ ഓഫീസില്‍ നിന്ന് ഇന്ത്യന്‍ പൗരനല്ലെന്ന മറുപടി നല്‍കിയത്.
കടമ്പിടി ക്ഷീരോദ്പാദക സഹകരണ സംഘത്തിലെ ജീവനക്കാരനായ മുജീബ് 2009ല്‍ നിയമന അംഗീകാരത്തിനും തസ്തിക അംഗീകാരത്തിനും ക്ഷീരവികസന വകുപ്പില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ എടുത്ത തീരുമാനത്തിന്റെയും രേഖകളുടെയും പകര്‍പ്പ് ആവശ്യപ്പെട്ട് ഒക്‌ടോബര്‍ 18ന് നല്‍കിയ അപേക്ഷയിലാണ് വിചിത്രമായ മറുപടി നല്‍കിയത്. അപേക്ഷ പ്രകാരം വിവരാവകാശ മറുപടി കൈപറ്റാന്‍ മുജീബിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് രജിസ്‌ട്രേഡ് തപാല്‍ മുഖേന കത്തയച്ച് വിളിച്ചുവരുത്തിയാണ് മറുപടി നല്‍കിയത്. അപേക്ഷ നല്‍കിയ വ്യക്തിയുടെ മേല്‍വിലാസം ഒരു റെസിഡന്‍ഷ്യല്‍ മേല്‍വിലാസമല്ലെന്നും ആയതിനാല്‍ താങ്കള്‍ പൗരന്‍ എന്ന നിര്‍വചനത്തില്‍ വരില്ലെന്നും പറഞ്ഞാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ മറുപടി.
എന്നാല്‍ വിവരാവകാശ പ്രകാരം നല്‍കിയ അപേക്ഷയില്‍ മേല്‍ വിലാസം തെളിയിക്കുന്നതിന് രേഖ ആവശ്യപ്പെടുന്നതിനുപകരം ഉദ്യോഗസ്ഥന്‍ പൗരനല്ലെന്ന് മറുപടി നല്‍കിയത് വിവാദമായിരിക്കുകയാണ്. ഇതിനെതിരെ അപ്പീല്‍ അപേക്ഷയും നല്‍കി. കൂടാതെ മുജീബിന്റെ ഇന്ത്യന്‍ പൗരത്വത്തെ ചോദ്യം ചെയ്ത് ആക്ഷേപിച്ച ഉദ്യോഗസ്ഥന്റെ നടപടിയില്‍ പരാതിപ്പെട്ട് മേല്‍ ഉദ്യോഗസ്ഥര്‍ക്കും, ഗവര്‍ണര്‍, മുഖ്യമന്ത്രി, ക്ഷീരവികസന വകുപ്പ് മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

Latest