Connect with us

Kerala

പാളയം ഇമാം ജമാലുദ്ദീന്‍ മങ്കടയെ പുറത്താക്കി

Published

|

Last Updated

തിരുവനന്തപുരം: സ്വഭാവ ദൂഷ്യത്തിന് അച്ചടക്കനടപടിക്ക് വിധേയനായ പാളയം ഇമാമും ജമാഅത്ത് നേതാവുമായ ജമാലുദ്ദീന്‍ മങ്കടയെ പുറത്താക്കി. മഹല്ല് ഭരണസമിതിയുടെ നിര്‍ബന്ധത്തിന് വഴങ്ങി ജമാലുദ്ദീന്‍ എഴുതിനല്‍കിയ രാജിക്കത്ത് വെള്ളിയാഴ്ച രാത്രി ചേര്‍ന്ന മഹല്ല് ഭരണസമിതി യോഗം അംഗീകരിച്ചു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇമാം സ്ഥാനം രാജിവെക്കുന്നുവെന്നാണ് ജമാലുദ്ദീന്‍ കത്തില്‍ പറയുന്നത്. സിറാജ് വാര്‍ത്തയാണ്   (Read: സ്വഭാവദൂഷ്യം: പാളയം ഇമാം ജമാലുദ്ദീന്‍ മങ്കടക്കെതിരെ നടപടി)  ജമാലുദ്ദീനെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ കാരണമായത്.

പാച്ചല്ലൂര്‍ സ്വദേശിയായ യുവതിയുമായുള്ള വഴിവിട്ട ബന്ധവും തുടര്‍ന്ന് വിവാഹം ചെയ്യേണ്ടിവന്ന സാഹചര്യവുമാണ് ജമാലുദ്ദീനെതിരായ അടിയന്തര നടപടിക്ക് ആധാരം. പാളയം ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന ഖുര്‍ആന്‍ ക്ലാസില്‍ പങ്കെടുക്കാനെത്തിയ യുവതിയുമായി അടുപ്പത്തിലായ ജമാലുദ്ദീന്‍ രണ്ട് വര്‍ഷമായി ഈ ബന്ധം തുടര്‍ന്നുവരികയായിരുന്നു. ബന്ധം മുറുകി ഒടുവില്‍ വിവാഹത്തിന് യുവതി നിര്‍ബന്ധിച്ചതോടെ നേരത്തെ വിവാഹിതനായ ജമാലുദ്ദീന്‍ ഒഴിഞ്ഞുമാറിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഒക്‌ടോബര്‍ 20ന് രാത്രി അതീവ രഹസ്യമായി പാച്ചല്ലൂര്‍ ജമാഅത്തില്‍ വെച്ച് നിക്കാഹ് നടത്തുകയായിരുന്നു.

വിഷയം പാളയം ജമാഅത്ത് ഭരണസമിതിയില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചു. ജനങ്ങളെ നന്മയിലേക്ക് നയിക്കുന്ന ഇമാം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത് അംഗീകരിക്കാന്‍ക്കാന്‍ കഴിയില്ലെന്ന് ഭരണ സമിതിയിലെ പ്രബല വിഭാഗം ശക്തമായ നിലപാട് സ്വീകരിച്ചു. മൗലവിയെ സംരക്ഷിക്കാന്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി ജമാഅത്തെ ഇസ്‌ലാമി പ്രതിനിധികള്‍ രംഗത്തുവന്നെങ്കിലും അംഗീകരിച്ചില്ല. ഒടുവില്‍ ഇമാം പദവിയില്‍ നിന്ന് നീക്കണമെന്ന പൊതുവികാരമാണ് ഭരണസമിതിയുടെ അടിയന്തര യോഗത്തിലുണ്ടായത്. തുടര്‍ന്ന് ജമാലുദ്ദീന്‍ മങ്കടയില്‍ നിന്ന് രാജിക്കത്ത് എഴുതി വാങ്ങുകയായിരുന്നു.

ഇതിനിടെ മൗലവിയെ തിരിച്ചുകൊണ്ടുവരാന്‍ ഒരു വിഭാഗം ജമാഅത്ത് നേതാക്കള്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ ഇന്ന് ഇതുസംബന്ധിച്ച വാര്‍ത്ത സിറാജ് പുറത്തുവിട്ടതോടെ ഈ ശ്രമങ്ങള്‍ വൃഥാവിലാകുകയായിരുന്നു.

അഞ്ച് വര്‍ഷമായി പാളയം മുസ്‌ലിം ജമാഅത്ത് ഇമാമായി പ്രവര്‍ത്തിക്കുന്ന മൗലവി ജമാലുദ്ദീന്‍ മങ്കടക്ക് കഴിഞ്ഞ മാസമാണ് അഞ്ച് വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കിയത്. ജമാഅത്തെ ഇസ്‌ലാമി വേദികളിലെ പ്രമുഖ പ്രഭാഷകനാണ് ജമാലുദ്ദീന്‍ മങ്കട. സ്‌കൂള്‍ അധ്യാപകനായ ജമാലുദ്ദീന്‍ അവധിയെടുത്താണ് ഇമാമായി സേവനമനുഷ്ടിച്ചിരുന്നത്. ഭാര്യയും മക്കളും ഉണ്ടായിരിക്കെ രണ്ടാം വിവാഹം ചെയ്തത് സര്‍ക്കാര്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ മങ്കടക്കെതിരെ ക്രിമിനല്‍ നടപടിക്ക് സാധ്യതയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.