Connect with us

Kerala

എയ്ഡഡ് കോളജ് നിയമന ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനങ്ങളിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കും. 1999 മുതലുള്ള നിയമനങ്ങളാണ് അന്വേഷണ പരിധിയില്‍ വരിക. പ്രാഥമിക അന്വേഷണത്തില്‍ അധ്യാപക നിയമനത്തില്‍ ക്രമക്കേട് വ്യക്തമായിരുന്നു. വിജിലന്‍സിന്റെ കൊല്ലം, കോട്ടയം യൂനിറ്റുകളാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടര്‍ന്ന്, വിശദമായ അന്വേഷണത്തിന് വിജിലന്‍സ് ശിപാര്‍ശ ചെയ്യുകയായിരുന്നു.
നിയമനത്തിന് പുറമേ, അധ്യാപകരുടെ സ്ഥാനക്കയറ്റവും യു ജി സി സ്‌കെയില്‍ നല്‍കിയതും അന്വേഷണ പരിധിയില്‍ വരും. മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഇവ നല്‍കിയിരിക്കുന്നതെന്നാണ് പ്രധാനമായും പരിശോധിക്കുക. സംസ്ഥാനത്തെ കോളജ് അധ്യാപക നിയമനത്തില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നതായി ലോകായുക്ത നടത്തിയ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലെ അധ്യാപക നിയമനത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ലോകായുക്ത റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തിരുന്നു. 1995 മുതല്‍ നടന്നിട്ടുള്ള നിയമനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍.
പുനലൂര്‍ എസ് എന്‍ കോളജിലെ ഗണിതശാസ്ത്ര അധ്യാപകന്‍ ബൈജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോകായുക്ത പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അധ്യാപക നിയമനങ്ങളില്‍ കോളജിയേറ്റ് എജ്യുക്കേഷന്‍ ഡയറക്ടറുടെയും ഡെപ്യൂട്ടി ഡയറക്ടറുടെയും പങ്കിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തണം. കോളജ് അധ്യാപകര്‍ക്ക് യു ജി സി സ്‌കെയില്‍ അനുവദിച്ചതില്‍ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. ഏകീകൃത മാനദണ്ഡമില്ലാതെയാണ് സ്‌കെയില്‍ അനുവദിച്ചത്. ഒരേ സമയത്ത് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് വ്യത്യസ്ത സ്‌കെയിലാണ് അനുവദിച്ചത്. പണം നല്‍കി നിയമനം നേടിയവര്‍ക്ക് അനുവദിച്ച യു ജി സി സ്‌കെയിലും അല്ലാത്തവരുടെയും തമ്മില്‍ അന്തരമുണ്ട്.
യു ജി സി സ്‌കെയില്‍ ലഭിക്കാത്തവര്‍ ആനുകൂല്യം നേടിയെടുക്കാന്‍ കോടതിയില്‍ നിന്ന് അനുകൂലവിധി സമ്പാദിക്കേണ്ടിവന്നു. കോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചുവരാന്‍ വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ തന്നെയാണ് ആനുകൂല്യം നിഷേധിക്കപ്പെട്ടവരോട് നിര്‍ദേശിച്ചത്. കോടതിയില്‍ കേസ് നടത്തിപ്പിന് സര്‍ക്കാറിന് ചെലവായ തുകയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ലോകായുക്ത നിര്‍ദേശിച്ചിരുന്നു. ലക്ചറര്‍മാര്‍ക്ക് സീനിയര്‍ ഗ്രേഡിലും തുടര്‍ന്ന് സെലക്ഷന്‍ ഗ്രേഡിലും പ്രമോഷന്‍ നല്‍കിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും ലോകായുക്ത കണ്ടെത്തിയിട്ടുണ്ട്.

---- facebook comment plugin here -----