Connect with us

Gulf

ലീഗല്‍ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

Published

|

Last Updated

ദുബൈ: കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ശ്വാശ്വത പരിഹാരം എന്ന നിലയില്‍ ആരംഭിക്കാന്‍ തീരുമാനിച്ച ലീഗല്‍ സെന്റര്‍ ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 30 ദിവസത്തിനകം ഇത്തരം കേസുകളില്‍ പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ലീഗല്‍ സെന്റര്‍ ഡിസംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുന്നതെന്ന് ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുട്ടി ബിന്‍ മെജ്‌റിന്‍ വെളിപ്പെടുത്തി.
ഫ്രീ സോണുകള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ വാടക തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാനുള്ള അധികാരവും ലീഗല്‍ സെന്ററിനായിരിക്കും. സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് വരെ നിലവിലെ സംവിധാനമായ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സി(ആര്‍ ഇ ആര്‍ എ)യാവും വാടക തര്‍ക്കങ്ങളില്‍ പരിഹാരം നിര്‍ദ്ദേശിക്കുക.
ആര്‍ ഇ ആര്‍ എയുടെ കീഴില്‍ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ കാലതാമസം നേരിടുന്നതാണ് പുതിയ സംവിധാനം ഒരുക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ലീഗല്‍ സെന്ററില്‍ തര്‍ക്കങ്ങള്‍ അതിവേഗം പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കാവും മുന്‍തൂക്കം നല്‍കുകയെന്നും ഇതിനായി ആവശ്യമായ ആധുനിക സാങ്കേതിക വിദ്യ ഉള്‍പ്പെടെയുള്ളവ നടപ്പാക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഓരോ ആഴ്ചയിലും 250 കേസുകളാവും ലീഗല്‍ സെന്റര്‍ പരിഗണിക്കുക. ഇവയില്‍ 30 ദിവസത്തിനകം പരിഹാരം കാണാന്‍ ആവുന്നതെല്ലാം ചെയ്യും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കെട്ടിട ഉടമകളും വാടകക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തെറ്റായ സന്ദേശം പടരുന്നതിന് ഒരു പരിധിവരെ കാരണമായെന്ന നിരീക്ഷണവും പുതിയ സംവിധാനത്തിന് പ്രേരണയായിയിട്ടുണ്ട്.
പ്രധാനമായും കേസുകളില്‍ തീരുമാനം ഉണ്ടാവുന്നതില്‍ സംഭവിക്കുന്ന കാലതാമസമായിരുന്നു ഇതില്‍ പ്രധാനം. ഇതിന് പരിഹാരം ഏറ്റവും എളുപ്പം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് ലീഗല്‍ സെന്ററില്‍ പത്ത് കമ്മിറ്റികള്‍ ഉള്‍പ്പെട്ട തര്‍ക്ക പരിഹാര കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഇവയില്‍ എട്ട് കമ്മിറ്റികളും ലീഗല്‍ സെന്ററില്‍ എത്തുന്ന കേസുകളില്‍ മുന്‍ഗണനാക്രമം പാലിച്ചാവും പരിഗണിക്കുക. രണ്ട് കമ്മിറ്റികള്‍ കേസുമായി ബന്ധപ്പെട്ട അപ്പീല്‍ കേള്‍ക്കുന്നതിന് മാത്രമായിരിക്കും. തുടക്കത്തില്‍ ഓരോ കമ്മിറ്റികളും അഞ്ച് കേസുകളാവും ഓരോ ആഴ്ചയിലും കേള്‍ക്കുക. ഭാവിയില്‍ ഇത് ഇരട്ടിയാക്കാനാണ് ആലോചന.
കൂടുതല്‍ സങ്കീര്‍ണ്ണമായ കേസുകളില്‍ 60 ദിവസത്തിനകം പരിഹാരം കാണാനാണ് ലീഗല്‍ സെന്ററിലൂടെ ലക്ഷ്യമിടുന്നത്. ചില പ്രത്യേക കേസുകളില്‍ മാത്രമാവും അപ്പീല്‍ അനുവദിക്കുക. അപ്പീല്‍ അനുവദിക്കുന്നത് പലപ്പോഴും കേസുകള്‍ നീളാന്‍ ഇടയാക്കുന്ന സാഹചര്യം പരിഗണിച്ചാണിത്. ഒരു ലക്ഷത്തില്‍ അധികം വാടകയുള്ള കേസുകളില്‍ മാത്രമാവും അപ്പീല്‍ അനുവദിക്കുക.
ന്യായാധിപരും നിയമ രംഗത്തെ വിദഗ്ധരും ഉള്‍പ്പെട്ടതാവും ലീഗല്‍ സെന്റര്‍. കഴിഞ്ഞ ദിവസം ഇത്തരം ഒരു സംവിധാനത്തിന് തുടക്കമിടാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉത്തരവിട്ടിരുന്നു. ഉത്തരവ് താമസംവിന നടപ്പാക്കണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ് ഡിസംബറോടെ ലീഗല്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
ലീഗല്‍ സെന്റര്‍ ആരംഭിക്കാനുള്ള ദുബൈ സര്‍ക്കാരിന്റെ നീക്കത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വാഗതം ചെയ്തിരുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ ആര്‍ ഇ ആര്‍ എ ശരിവെക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയാവും പുതിയ സംവിധാനം നടപ്പാക്കുക. ഡിസംബറില്‍ സംവിധാനം നിലവില്‍ വരുന്നതോടെ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് ശ്വാശ്വത പരിഹാരമാവുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Latest