Connect with us

Wayanad

പണിയ കോളനികളിലെ പിന്നാക്കാവസ്ഥ: ശതദിന സര്‍വേ തുടങ്ങി

Published

|

Last Updated

കല്‍പറ്റ: പണിയ കോളനികളിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക സര്‍വെ തുടങ്ങി.
സര്‍ക്കാരിന്റെ ശതദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് കോളനികളിലെ അടിസ്ഥാന അനിവാര്യ ഘടകങ്ങളെ കണ്ടെത്തുന്നതിനാണ് വിവരശേഖരണ സര്‍വ്വെ നടത്തുന്നത്. സംസ്ഥാനത്തെ നാല് ജില്ലകളിലെ 100 ഊരുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. ഇതിന് മുന്നോടിയായി 5587 കുടുംബങ്ങളിലെ 26438 അംഗങ്ങളെയാണ് സമഗ്ര സര്‍വെ നടത്തി അവലോകനം റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.വയനാട് 3410, കണ്ണൂര്‍ 1549, കോഴിക്കോട് – 226, മലപ്പുറം – 402 കുടുംബങ്ങളെയാണ് ഒന്നാം ഘട്ടത്തില്‍ സര്‍വെയില്‍ ഉള്‍പ്പെടുത്തിയത്. ജില്ലയിലെ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 71 ഊരുകളില്‍ സര്‍വെ തുടങ്ങി. പരിശീലനം നേടിയ 110 എന്യൂമറേറ്റര്‍മാരാണ് സര്‍വെ നടത്തുന്നത്.
28ന് സര്‍വെ പൂര്‍ത്തിയാക്കും. ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥന സൗകര്യങ്ങള്‍, വീട്, വെള്ളം, വെളിച്ചം, ഊരുകളില്‍ ലഭ്യമാക്കേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍, സൗകര്യങ്ങള്‍, നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 38 ഘടകങ്ങളാണ് സര്‍വെ ചോദ്യാവലിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എന്യൂമറേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രകാശ് ചോമാടി, ഹൈദരാബാദ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് മേധാവി ഡോ. കെ പി കുമാരന്‍, അസിസ്റ്റന്റ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ യു.എസ് സലീന, കുടുംബശ്രീ കണ്‍സള്‍ട്ടന്റ് ആശാ പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി പി മുഹമ്മദ് സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest