Articles
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരന്റെ സകാത്ത്
നാട്ടില്‍ പണിയൊന്നുമില്ലാതെ കഴിയുന്ന ശരീഫിന് ജ്യേഷ്ഠന്‍ ഒരു ലക്ഷം രൂപ അയച്ചുകൊടുത്തു. മുഹര്‍റം ഒന്നിന് ഇത് കൈപ്പറ്റി. സ്വഫര്‍ ഒന്നിന് ശരീഫ് ഈ തുകക്കത്രയും ചെരിപ്പുകള്‍ വാങ്ങി ഒരു കടയാരംഭിച്ചു. ഇനി ഈ കച്ചവടത്തിന്റെ സകാത്ത് എങ്ങനെ കണക്കാക്കണം? ഇവിടെ ശരീഫ് കടയാരംഭിക്കുന്നത് സ്വഫര്‍ ഒന്നിനാണെങ്കിലും അതിനുപയോഗിച്ച ഒരു ലക്ഷം രൂപ അതിന്റെ ഒരു മാസം മുമ്പ് കൈയിലെത്തിയതു കൊണ്ടും ഈ തുക സകാത്ത് നിര്‍ബന്ധമാകാനുള്ള 595 ഗ്രാം വെള്ളിയുടെ വിലയുള്ളതിനാലും മുഹര്‍റം ഒന്നിന് തന്നെ കടയില്‍ സ്റ്റോക്കെടുപ്പ് നടത്തണം. നിലവില്‍ ഉള്ള സാധനങ്ങള്‍ സാധാരണ ഗതിയില്‍ വില്‍ക്കാനുദ്ദേശിച്ച വില കൂട്ടിയിടണം. ഒപ്പം കടം പോയതില്‍ കിട്ടുമെന്ന് ഉറപ്പുള്ളതും കടയില്‍ നിന്നു ആഴ്ചക്കുറിയായോ മറ്റോ നിക്ഷേപിച്ച വല്ലതുമുണ്ടെങ്കില്‍ അതും കൂട്ടണം. (ലഭ്യമായ ലാഭത്തില്‍ നിന്ന് ചെലവായിപ്പോയതൊന്നും കൂട്ടേണ്ടതില്ല. ) ഇത് മൊത്തം രണ്ട് ലക്ഷം രൂപക്കുള്ള മൂല്യമുണ്ടെന്നു വെക്കുക. അതിന്റെ രണ്ടര ശതമാനമായ 5000 രൂപ സകാത്ത് കൊടുക്കണം.
കച്ചവടത്തിന്റെ നിസാബും (സകാത്ത് നിര്‍ബന്ധമാകാനുള്ള മൂല്യം) 595 ഗ്രാം വെള്ളിയുടെ വിലയാണ്. കച്ചവടം ആരംഭിക്കുമ്പോള്‍ 595 ഗ്രാം വെള്ളിയുടെ വിലയുടെ ആസ്തി വേണമെന്നില്ല. കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ ഉണ്ടായാല്‍ മതി. ഹോട്ടലുടമകള്‍, ജ്യൂസ് കടക്കാര്‍ തുടങ്ങിയവര്‍ക്ക് കൊല്ലം തികയുമ്പോള്‍ ചരക്കുകളുടെ വില കൂട്ടിയിടാന്‍ കൂടുതലൊന്നും ഉണ്ടാകില്ലെങ്കിലും കച്ചവടത്തില്‍ നിന്ന് ലഭിച്ച് നിക്ഷേപിച്ച സംഖ്യയുണ്ടെങ്കില്‍ അതിന്റെ സകാത്ത് കണക്കാക്കണം. ഒരു കടയാരംഭിച്ച് ആറ് മാസം കഴിഞ്ഞപ്പോള്‍ അതിന്റെ ലാഭത്തില്‍ നിന്ന് മറ്റൊരു കട തുടങ്ങിയാല്‍ ആദ്യത്തെ കടക്ക് കൊല്ലം പൂര്‍ത്തിയാകുമ്പോള്‍ തന്നെ രണ്ടാം കടയുടെ സകാത്തും കൊടുക്കണം. ഇന്ന് പല ഏജന്‍സികളും അവയുടെ ഉത്പന്നങ്ങള്‍ കടയില്‍ ഇറക്കിക്കൊടുക്കും. വിറ്റതിന് ശേഷമോ, അല്‍പ്പാല്‍പ്പമായോ കാശ് അടച്ചുതീര്‍ത്താല്‍ മതി. ഇത് കടമാണ് എന്നതു കൊണ്ട് കച്ചവടത്തിന്റെ സകാത്തില്‍ നിന്നും ഒഴിവാകുകയില്ല. കച്ചവടത്തിന് വേണ്ടി ഇറക്കിയ മുഴുവന്‍ പണവും ലോണ്‍ വാങ്ങിയതാണെങ്കിലും സകാത്ത് നിര്‍ബന്ധമാണ്.
വാടക സ്റ്റോര്‍
വാടക സ്റ്റോര്‍ നടത്തുന്നയാള്‍ വാടക സാധനങ്ങള്‍ക്ക് “വില കെട്ടി” സകാത്ത് കൊടുക്കേണ്ടതില്ല. ഇത് കച്ചവടമല്ലാത്തതാണ് കാരണം. എന്നാല്‍ പീടിക മുറികളും മറ്റും വാടകക്കെടുത്ത് മേല്‍വാടകക്ക് കൊടുക്കുന്നവര്‍ വര്‍ഷം പൂര്‍ത്തിയായാല്‍ അതിന് ലഭിക്കാവുന്ന വാടക കൂട്ടിനോക്കി 595 ഗ്രാം വെള്ളിക്കുള്ള വിലയുണ്ടെങ്കില്‍ അതിന് രണ്ടര ശതമാനം സകാത്ത് നല്‍കണം. കച്ചവടം എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതുകൊണ്ടാണ് ഇത്.
ജ്വല്ലറി ഉടമകള്‍ വര്‍ഷം തികഞ്ഞാല്‍ സ്റ്റോക്കെടുപ്പ് നടത്തണം. 595 ഗ്രാം വെള്ളിയുടെ വില വരുന്ന ഒരു വള മാത്രമാണ് കടയിലുള്ളതെങ്കിലും അതിന് സകാത്ത് നല്‍കണം. കച്ചവടച്ചരക്ക് എന്ന പരിഗണന ആയതുകൊണ്ട് സകാത്തായി സ്വര്‍ണം തന്നെ നല്‍കേണ്ടതില്ല. പണം നല്‍കിയാലും മതി. കച്ചവടച്ചരക്ക് എന്ന നിലക്കല്ലാതെ സ്വര്‍ണത്തിനും വെള്ളിക്കും സകാത്ത് കൊടുക്കുമ്പോള്‍ സ്വര്‍ണവും വെള്ളിയുമായി തന്നെ നല്‍കണം.
കെട്ടിടം, പറമ്പ്, വാഹനം, കെട്ടിടം, പോലുള്ളവ “വില കെട്ടി” സകാത്ത് നല്‍കേണ്ട മുതലുകളല്ല. ഇതിലൂടെ ലഭിക്കുന്ന ആദായങ്ങള്‍ സകാത്ത് നിര്‍ബന്ധമാകാനുള്ള തുകയുണ്ടാകുകയും ഒരു വര്‍ഷം ആ തുക കൈവശം വെക്കുകയും ചെയ്താല്‍ അവക്ക് സകാത്ത് നല്‍കണം. എന്നാല്‍ ഇവ കച്ചവടച്ചരക്കായി മാറുമ്പോള്‍ വില കണക്കാക്കി സകാത്ത് നല്‍കണം. റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ വില്‍പ്പന ഉദ്ദേശിച്ച് വാങ്ങിയിടുന്ന പറമ്പുകളും കെട്ടിടങ്ങളും വാഹനങ്ങളും ഒരു വര്‍ഷം കഴിഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള വില കൂട്ടി സകാത്ത് നല്‍കണം. ഇത് മുഖേന വന്‍ തുക സാധുക്കളിലേക്ക് ഒഴുകാന്‍ അവസരമുണ്ടാകും.
ഇതുപോലെ തേങ്ങ, അടയ്ക്ക, കുരുമുളക്, കശുവണ്ടി എന്നിവ കൃഷി ചെയ്യുന്ന കര്‍ഷകന്‍ അവക്ക് സകാത്ത് കൊടുക്കേണ്ടതില്ല. പച്ചക്കറികളിലും സകാത്ത് നിര്‍ബന്ധമാക്കുന്ന സ്വഹീഹായ ഒരു ഹദീസും പ്രവാചകനില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടില്ലെന്ന് ഇമാം തിര്‍മുദി (റ) രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ഇവയൊന്നും മുഖ്യ ആഹാരമോ ജനങ്ങള്‍ സൂക്ഷിച്ചുവെക്കുന്ന വസ്തുക്കളോ അല്ല. എത്ര ഉത്പാദിപ്പിച്ചാലും ഉടന്‍ വിപണിയിലെത്തുകയും ആളുകള്‍ക്ക് വാങ്ങി ഉപയോഗിക്കാന്‍ സൗകര്യപ്പെടുകയും ചെയ്യും. എന്നാല്‍ ഈ കര്‍ഷകര്‍ അവരുടെ ഉത്പന്നം വിറ്റാല്‍ ലഭിക്കുന്ന പണം ഒരു വര്‍ഷം സൂക്ഷിച്ചാല്‍ അതിന് സകാത്ത് നല്‍കണം. ഈ പറഞ്ഞ ഉത്പന്നങ്ങളും കച്ചവടച്ചരക്കുകളായി മാറുമ്പോള്‍ അവക്ക് സകാത്ത് വേണം. റബ്ബര്‍, തേങ്ങ, കൊപ്ര തുടങ്ങിയ സാധനങ്ങള്‍ വാങ്ങി ബിസിനസ് നടത്തുന്നവര്‍ അതിന് കച്ചവടത്തിന്റെ സകാത്ത് നല്‍കണം.
സകാത്ത് കൃഷിയില്‍
അരി, ഗോതമ്പ്, മുത്താറി, കടല തുടങ്ങി മുഖ്യാഹാരമായി ഉപയോഗിക്കുന്നതും സൂക്ഷിച്ചുവെക്കാന്‍ പറ്റുന്നതുമായ ധാന്യങ്ങളിലും കാരക്ക, മുന്തിരി എന്നീ പഴവര്‍ഗങ്ങളിലും മാത്രമാണ് കൃഷിയിനത്തില്‍ സകാത്തുള്ളത്. ഒരു വര്‍ഷത്തെ മൊത്തം വിളകളെ ഒന്നായാണ് പരിഗണിക്കേണ്ടത്. മകരം, കന്നി, പുഞ്ച എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളില്‍ നെല്‍ കൃഷി ചെയ്യുന്ന പതിവ് കേരളത്തിലുണ്ട്. ഇതില്‍ കൂലിയായി നെല്ല് കൊടുത്തിട്ടുണ്ടെങ്കില്‍ അതും കൂടി മൊത്തം 600 സ്വാഅ്(1920 ലിറ്റര്‍) ഉണ്ടെങ്കില്‍ ഇത് കൃഷി ചെയ്യുന്നതിന് നനക്കാന്‍ ചെലവ് വന്നിട്ടില്ലെങ്കില്‍ 10 ശതമാനവും ചെലവ് വന്നിട്ടുണ്ടെങ്കില്‍ അഞ്ച് ശതമാനവും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണം. ചെറുകിട കര്‍ഷകര്‍ നല്‍കേണ്ടതില്ല. ഗ്രാമങ്ങളിലെ പട്ടിണി മാറ്റാനും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും ഇതുപകരിക്കുന്നു.
കന്നുകാലികള്‍
മനുഷ്യന്‍ സസ്യ മാംസാഹാരങ്ങള്‍ കഴിക്കുന്നവരാണ്. മാംസത്തിന് ലോകത്ത് കൂടുതലായും ഉപയോഗിക്കുന്നത് ആട്, മാട്, ഒട്ടകം എന്നിവയാണ്. ക്ഷീരോത്പാദനവും ഇവയില്‍ നിന്നാണ്. അതുകൊണ്ട് തന്നെ, ഇത് ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന ധനമായാണ് ഇസ്‌ലാം കണക്കാക്കുന്നത്. ചെറിയ തോതില്‍ കന്നുകാലികളെ വളര്‍ത്തുന്നവരോട് സകാത്ത് ചോദിക്കുന്നില്ല. 40 ആടുകളെ ഒരു ഒരു വര്‍ഷം ഉടമസ്ഥതയില്‍ വെച്ചാല്‍ ഒരാടിനെ സകാത്തായി നല്‍കണം. 30 പശുക്കളുണ്ടായാല്‍ ഒരു പശുവിനെയും കൊടുക്കണം. കുറവാണെങ്കില്‍ വേണ്ട. അഞ്ച് ഒട്ടകങ്ങളുള്ളവര്‍ ഒരു ആടിനെ നല്‍കിയാല്‍ മതി. ഇപ്രകാരം ഇവ വര്‍ധിക്കുന്നതിനനുസരിച്ച് ചില മാറ്റങ്ങളോടെ സകാത്തും വര്‍ധിക്കും. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ആനക്കും കുതിരക്കും മുയലുകള്‍ക്കുമൊന്നും സകാത്തില്ല.
ഫിത്വ്ര്‍ സകാത്ത്
നോമ്പിന്റെ ന്യൂനതകള്‍ പരിഹരിക്കുകയെന്നതും ഒപ്പം പെരുന്നാള്‍ ദിവസം മുഖ്യാഹാരം ലഭിക്കാത്ത ഒരു മുസ്‌ലിം വീടും ഉണ്ടാകാന്‍ പാടില്ലെന്നതുമാണ് ഫിത്വ്ര്‍ സകാത്തിന്റെ ലക്ഷ്യം. ഇത് പണക്കാര്‍ക്ക് മാത്രമുള്ളതാണെന്ന ധാരണ തെറ്റാണ്. പെരുന്നാള്‍ രാവിലും പകലിലും താമസിക്കാനുള്ള വീട്, കഴിക്കാനുള്ള ഭക്ഷണം, വസ്ത്രം, കടമുണ്ടെങ്കില്‍ അത് വീട്ടാനുള്ള ആസ്തി ഇവ കഴിച്ച് മിച്ചമുള്ളവരൊക്കെ ഫിത്വ്ര്‍ സകാത്ത് നല്‍കണം. തന്റെത് മാത്രം പോരാ. താന്‍ ചെലവിന് കൊടുക്കാന്‍ ബാധ്യതപ്പെടവരുടെതുകൂടി കൊടുക്കണം .കാരണമില്ലാതെ പിണങ്ങിക്കഴിയുന്ന ഭാര്യയുടെ സകാത്ത് കൊടുക്കേണ്ടതില്ല. ശേഷിയുണ്ടെങ്കില്‍ അവളാണ് കൊടുക്കേണ്ടത്. സാമ്പത്തികശേഷിയില്ലാത്ത ഭര്‍ത്താവിന്റെ ഭാര്യ സാമ്പത്തിക ശേഷിയുള്ളവളാണെങ്കിലും അവളുടെ സകാത്ത് രണ്ടാള്‍ക്കും നിര്‍ബന്ധമില്ല. ഭാര്യ നല്‍കല്‍ സുന്നത്തുണ്ട്. അധ്വാനിക്കാന്‍ ശേഷിയുള്ള മക്കളുടെ ഫിത്വ്ര്‍ സകാത്ത് പിതാവ് നല്‍കേണ്ടതില്ല. നല്‍കുകയാണെങ്കില്‍ അവരുടെ സമ്മതം വാങ്ങിയിരിക്കണം. റമസാനിന്റെ അവസാന സമയത്തും പെരുന്നാളിന്റെ ആദ്യ സമയത്തും ഉള്ളവരുടെ പേരില്‍ മാത്രമേ സകാത്ത് നിര്‍ബന്ധമുള്ളൂ. അപ്പോള്‍ പെരുന്നാള്‍ രാവ് പിറക്കുന്നതിന് മുമ്പ് മരിച്ചയാളുടെ പേരില്‍ സകാത്ത് വേണ്ട. ഇതുപോലെ പെരുന്നാള്‍ രാവ് പിറക്കുന്നതിന് മുമ്പ് മൂന്ന് ത്വലാഖും ചൊല്ലപ്പെട്ട ഭാര്യ, രാവ് പിറന്നതിന് ശേഷം നിക്കാഹ് കഴിച്ച ഭാര്യ ഇവരുടെ പേരിലും സകാത്ത് നിര്‍ബന്ധമില്ല.
ഒരാള്‍ക്ക് വേണ്ടി ഒരു സ്വാഅ് (3. 200 ലിറ്റര്‍- 2. 600 കിലോഗ്രാം) എന്ന തോതിലാണ് നല്‍കേണ്ടത്. പെരുന്നാള്‍ നിസ്‌കാരത്തിന് മുമ്പ് തന്നെ അവകാശികള്‍ക്ക് എത്തിച്ചുകൊടുക്കലാണ് ഉത്തമം. പകലില്‍ എതായാലും കൊടുത്ത് തീര്‍ക്കണം. രാത്രിയിലേക്ക് താമസിപ്പിക്കുന്നത് കുറ്റകരമാണ്. മുഖ്യാഹാരമായ അരിയോ മറ്റോ നല്‍കണം. വില നല്‍കിയാല്‍ മതിയാകില്ല. ഒരോരുത്തരുടെയും താമസസ്ഥലത്താണ് ഫിത്വ്ര്‍ സകാത്ത് വിതരണം നടത്തേണ്ടത്. ഗള്‍ഫിലും മറ്റുമായി വിദേശത്തുള്ളവരുടെ ഫിത്വ്ര്‍ സകാത്ത് അവിടെ തന്നെയാണ് കൊടുക്കേണ്ടത്. പണിയില്ലാത്തവരും കടം മൂലം വലഞ്ഞവരും വരുമാനം തികയാത്ത മിസ്‌കീന്‍മാരും അവരുടെ താമസസ്ഥലങ്ങളില്‍ തന്നെ ധാരാളമുണ്ടാകും. ഒരാളുടെ ഭാര്യ, ഭര്‍ത്താവിന്റെ മഹല്ലിന് പുറത്തുള്ള അവളുടെ വീട്ടിലാണ് താമസമെങ്കില്‍ അവളുടെ നാട്ടിലാണ് ഫിത്വ്ര്‍ സകാത്ത് കൊടുക്കേണ്ടത്.
(നാളെ- സകാത്ത് വിതരണത്തിലെ ചതിക്കുഴികള്‍)