Connect with us

Gulf

അനധികൃത താമസം: രാജ്യ വ്യാപക തിരച്ചില്‍ ശക്തം

Published

|

Last Updated

ഷാര്‍ജ:അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ രാജ്യ വ്യാപകമായി ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തിരച്ചിലില്‍ സ്ത്രീകള്‍ അടക്കം നൂറോളം പേര്‍ പിടിയിലായി. അബുദാബി, ദുബൈ, ഷാര്‍ജ, അല്‍ ഐന്‍, ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ എമിറേറ്റുകളിലാണ് പ്രധാനമായും തിരച്ചില്‍ നടന്നത്. അബുദാബിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ പിടികൂടിയത്. 125 പേര്‍. ഇവരില്‍ 46 പേര്‍ സ്ത്രീകളാണ്. അല്‍ ഐനില്‍ നിന്ന് 100 ഉം റാസല്‍ഖൈമയില്‍ നിന്ന് 55 ഉം പേരെ പിടികൂടി.ഷാര്‍ജ, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടവരുടെ വ്യക്തമായ കണക്കുകള്‍ ലഭ്യമല്ല. ഫുജൈറയില്‍ നിന്ന് 79 പേരെയാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിത്യവും പരിശോധന നടക്കുകയാണ്. റോള, അല്‍ ഖുവൈര്‍ മാര്‍ക്കറ്റ്, മുസല്ല പാര്‍ക്ക്, ബംഗ്ലാ ബസാര്‍ എന്നിവിടങ്ങളിലാണ് പരിശോധന ഏറെയും. ഇവിടങ്ങളില്‍ നിന്ന് ഇതിനോടകം തന്നെ നിരവധി പേര്‍ പിടിയിലായിട്ടുണ്ട്. റാസല്‍ഖൈമയില്‍ നിന്ന് പിടിക്കപ്പെട്ടവരില്‍ 53 പേര്‍ അനധികൃത താമസക്കാരും രണ്ടുപേര്‍ നുഴഞ്ഞു കയറിയവരുമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. ഇവരെല്ലാം ഏഷ്യക്കാരാണ്. ഓള്‍ഡ് റഡ് ഐലന്റ്, അല്‍ ജസീറ-അല്‍ ഹംര മേഖലകളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അനധികൃത താമസക്കാരെ ജോലിക്ക് നിയോഗിക്കുന്നവര്‍ക്ക് അര ലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ഇത്തരക്കാര്‍ക്ക് രാജ്യം വിടാന്‍ യു എ ഇ ഭരണകൂടം രണ്ടു മാസം സാവകാശം നല്‍കിയിരുന്നു.

Latest