Thiruvananthapuram
അവകാശത്തര്‍ക്കം: മുജാഹിദ് പള്ളി ആര്‍ ഡി ഒ ഏറ്റെടുത്തു
തിരുവനന്തപുരം:അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ഊറ്റുകുഴി മുജാഹിദ് പള്ളി ആര്‍ ഡി ഒ ഏറ്റെടുത്തു. ഇന്നലെ വൈകിട്ട് നാലോടെയാണ് ആര്‍ ഡി ഒ മുഹമ്മദ് മുസ്തഫ, തഹസില്‍ദാര്‍ ഹരിഹരന്‍ നായര്‍, അഡീ. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സക്കീര്‍ ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സലഫി സെന്ററിലെത്തി ഉത്തരവ് നോട്ടീസ് പതിച്ചത്.
മുജാഹിദ് പള്ളിയുടെ നിയന്ത്രണത്തെ ചൊല്ലി “ജിന്ന്” വിഭാഗവും ഔദ്യോഗിക നേതൃത്വവും തമ്മിലുള്ള ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ആര്‍ ഡി ഒ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സമവായമുണ്ടാകാത്തതിനെ തുടര്‍ന്നാണ് പള്ളി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
അഡ്‌ഹോക്ക് കമ്മിറ്റിക്ക് കീഴിലുള്ള വിഭാഗത്തെ പുറത്താക്കി മറുവിഭാഗം പള്ളി കൈയടക്കിയെന്ന പരാതി പ്രകാരം, പള്ളിയേറ്റെടുത്തുകൊണ്ടുള്ള ഉത്തരവ് പതിക്കുന്നതിന് ഇന്നലെ ആര്‍ ഡി ഒയും സംഘവും സലഫി സെന്ററിലെത്തിയപ്പോള്‍ ഇരു വിഭാഗവും പള്ളി കോമ്പൗണ്ടിനകത്തും പുറത്തുമായി നിലയുറപ്പിച്ചിരുന്നു. ഇരുവിഭാഗം നേതാക്കളുമായി ജില്ലാ കമ്മിറ്റി ഓഫീസില്‍ ആര്‍ ഡി ഒ ചര്‍ച്ച നടത്തി. ഇതിനിടെ ഒരു വിഭാഗം ചര്‍ച്ചയില്‍ തൃപ്തിയില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നത് സംബന്ധിച്ച് പള്ളിയുടെ നിയന്ത്രണം ആര്‍ ഡി ഒക്കാണെന്നും അതിനായി ഒരു റസീവറെ നിയമിക്കുകയാണെന്നും അദ്ദേഹം കമ്മിറ്റിയംഗങ്ങളെ അറിയിച്ചു. റസീവറായി അഡീ. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സക്കീര്‍ ഹുസൈനെ നിയമിച്ചു. നിലവില്‍ ആരാധനാ കര്‍മങ്ങള്‍ക്ക് തടസ്സങ്ങളൊന്നുമുണ്ടാകില്ലെന്നും കേസുമായി മുന്നോട്ട് പോകുമെന്നും ഇന്ന് ഇരുവിഭാഗങ്ങളുമായി കോടതിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനക്ക് നേതൃത്വം നല്‍കേണ്ടത് ആരായിരിക്കണമെന്ന് തീരുമാനിക്കുമെന്നും ആര്‍ ഡി ഒ മുഹമ്മദ് മുസ്തഫ പറഞ്ഞു.
ജിന്ന് വിവാദവുമായി ബന്ധപ്പെട്ട് കെ എന്‍ എം ജില്ലാ കമ്മിറ്റിയും അതിന് കീഴില്‍ ഊറ്റുകുഴിയില്‍ പ്രവര്‍ത്തിക്കുന്ന സലഫി സെന്ററിന്റെയും പള്ളിയുടെയും കമ്മിറ്റികളും പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. കെ എന്‍ എം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പള്ളി കമ്മിറ്റി പിരിച്ചുവിട്ടത്. നേരത്തെയുണ്ടായിരുന്ന ചില ഭാരവാഹികളെ നിലനിര്‍ത്തിയാണ് അഡ്‌ഹോക്ക് കമ്മിറ്റിയുണ്ടാക്കിയിരുന്നത്. രണ്ട് മാസത്തോളമായി ഇവരുടെ നേതൃത്വത്തിലാണ് പള്ളിയുടെ പ്രവര്‍ത്തനം നടന്നിരുന്നത്. ഇതിനിടയിലും ലഘുലേഖ വിതരണത്തെയും സലഫി സെന്ററില്‍ നടക്കുന്ന പഠന ക്ലാസിനെ ചൊല്ലിയും ഇടക്കിടെ വാക്കേറ്റവും കൈയാങ്കളിയും നടന്നിരുന്നു. മുന്‍സിഫ് കോടതിയില്‍ നിന്നുള്ള ഒരു ഉത്തരവുമായി വെള്ളിയാഴ്ച പഴയ ഭാരവാഹികളായ ജിന്ന് അനുകൂലികള്‍ സംഘടിച്ചെത്തിയതാണ് പ്രശ്‌നങ്ങളുടെ തുടക്കം.
പള്ളി ഓഫീസിലെ രേഖകള്‍ പലതും ഇതിനിടെ കടത്തിക്കൊണ്ടുപോയി. സംഘര്‍ഷാവസ്ഥയായതോടെ ജുമുഅക്കെത്തിയ പലരും അപ്പോള്‍ തന്നെ മറ്റു പള്ളികളിലേക്ക് നീങ്ങി. സംഭവമറിഞ്ഞ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് പോലീസെത്തിയെങ്കിലും ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറായില്ല. ജിന്ന് വിഭാഗം തങ്ങള്‍ക്ക് അനുകൂലമായ കോടതി ഉത്തരവുണ്ടെന്ന് പോലീസിനെ അറിയിച്ചു. പിന്നീട് പോലീസ് കാവലില്‍ ഇവര്‍ നിര്‍ദേശിച്ച ഇമാമിന്റെ നേതൃത്വത്തിലാണ് ജുമുഅ നടന്നത്.
പള്ളിയുമായി ബന്ധപ്പെടുന്ന യഥാര്‍ഥ വിഭാഗം തങ്ങളാണെന്നും അകാരണമായാണ് കമ്മിറ്റി പിരിച്ചുവിട്ടതെന്നുമാണ് ജിന്ന് വിഭാഗത്തിന്റെ വാദം. എന്നാല്‍, മറ്റു ജില്ലകളില്‍ നിന്നുള്ള ആളുകളെ ഇറക്കുമതി ചെയ്ത് പള്ളിയുടെ നിയന്ത്രണം പിടിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ഔദ്യോഗിക വിഭാഗവും ആരോപിക്കുന്നു.