Connect with us

Kerala

വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം; ആര്‍ എസ് എസുമായി സി പി എമ്മിന് ഒരു ബന്ധവുമില്ല: മുഖ്യമന്ത്രി

ഇന്നലെയും ഇന്നും നാളെയും ആര്‍ എസ് എസുമായി യോജിക്കില്ലെന്നു മാത്രമല്ല, ഒരു വര്‍ഗീയ ശക്തിയോടും പാര്‍ട്ടി ഐക്യപ്പെടില്ല.

Published

|

Last Updated

തിരുവനന്തപുരം | സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആര്‍ എസ് എസ് ബന്ധം സംബന്ധിച്ച പ്രസ്താവനയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു വര്‍ഗീയതയേയും സി പി എം ഒരു ഘട്ടത്തിലും കൂട്ടുപിടിച്ചിട്ടില്ല. അടിയന്തരാവസ്ഥ കാലത്ത് ആര്‍ എസ് എസുമായി ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍ എസ് എസ് ആശയങ്ങള്‍ക്കെതിരെ പോരാടുന്നവരാണ് സി പി എമ്മുകാര്‍. ഇന്നലെയും ഇന്നും നാളെയും ആര്‍ എസ് എസുമായി യോജിക്കില്ലെന്നു മാത്രമല്ല, ഒരു വര്‍ഗീയ ശക്തിയോടും പാര്‍ട്ടി ഐക്യപ്പെടില്ല. ആഭ്യന്തര ശത്രുക്കളായി ആര്‍ എസ് എസ് കാണുന്നത് കമ്മ്യൂണിസ്റ്റുകാരെയാണെന്നും വിഷയത്തിലെ വസ്തുതകള്‍ എം വി ഗോവിന്ദന്‍ തന്നെ വിശദീകരിച്ചു കഴിഞ്ഞതാണെന്നും പിണറായി പറഞ്ഞു.

ആര്‍ എസ് എസ് ശാഖക്ക് കാവല്‍ നിന്നതായി പറഞ്ഞത് കെ പി സി സി മുന്‍ പ്രസിഡന്റാണ്. വിശ്വസിക്കാവുന്ന മിത്രമെന്ന നിലയിലല്ലേ ആര്‍ എസ് എസിന്റെ കാര്യത്തില്‍ അന്ന് കോണ്‍ഗ്രസ് നിലപാടെടുത്തത്. ഇങ്ങനെ ഏതെങ്കിലും വിവാദമുണ്ടാക്കി സി പി എമ്മിനെ കുടുക്കാമെന്ന് കരുതിയാല്‍ അത് അത്ര പെട്ടെന്ന് വേവില്ല.

ശത്രുവിന്റെ മുന്നില്‍ പതറാതെ രാഷ്ട്രീയം പറയാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സി പി എം. തല ഉയര്‍ത്തി തന്നെയാണ് കോണ്‍ഗ്രസിനെയും ബി ജെ പിയേയും ലീഗിനെയുമെല്ലാം ചെറുക്കുന്നത്. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് എന്നും സി പി എമ്മിന് ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest