Kerala
ദിലീപിൻ്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി
ചോദ്യംചെയ്യൽ 11 മണിക്കൂറോളം നീണ്ടു.
കൊച്ചി | നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിൻ്റെ ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ ഒമ്പതോടെയാണ് ദിലീപും മറ്റ് പ്രതികളും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയത്. രാത്രി 7.45ന് ശേഷമാണ് ചോദ്യംചെയ്യൽ പൂർത്തിയായി ദിലീപ് പുറത്തിറങ്ങിയത്. ചോദ്യംചെയ്യൽ 11 മണിക്കൂറോളം നീണ്ടു. മാധ്യമങ്ങളോട് അദ്ദേഹം ഒന്നും പ്രതികരിച്ചിട്ടില്ല.
ചോദ്യംചെയ്യലിന് മേൽനോട്ടം വഹിക്കാൻ എ ഡി ജി പി ശ്രീജിത്ത് എത്തിയിരുന്നു. ആദ്യദിവസം വെവ്വേറെയിരുത്തിയാണ് ദിലീപിനെയും സംഘത്തെയും ചോദ്യം ചെയ്തത്. ദിലിപീൻ്റെയും മറ്റും മൊഴികൾ ക്രൈം ബ്രാഞ്ച് വിശദമായി പരിശോധിക്കും. എസ് പി മോഹനചന്ദ്രൻ ഇതിന് നേതൃത്വം നൽകും. ഇതിന് ശേഷം ബാക്കി ദിവസങ്ങളിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ചിന് അനുമതി നൽകിയത്. വാഹനത്തില്‍ നിന്നിറങ്ങിയ ദിലീപ് മാധ്യമങ്ങളുടെ ചോദ്യങ്ങളോടൊന്നും പ്രതികരിക്കാതെയാണ് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കയറിപ്പോയത്. ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ഞായറാഴ്ച രാവിലെ ഒമ്പത് മണിക്ക് ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് മറ്റുള്ള പ്രതികള്‍.
അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ചോദ്യം ചെയ്യാം. എന്നാല്‍, ഈ മാസം 27 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസ്സമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ബുധനാഴ്ച വരെ കേസ് തീര്‍പ്പാക്കുന്നില്ല എന്നും, അത് വരെ ദിലീപ് അടക്കമുള്ള ആറ് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കട്ടെ എന്നും കോടതി വ്യക്തമാക്കിയിരുന്നു.