Connect with us

Kerala

തൃശൂര്‍ പൂരം: വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി; സര്‍ക്കാറെടുക്കുന്ന തീരുമാനത്തോടൊപ്പം നില്‍ക്കുമെന്ന് ഇരു ദേവസ്വങ്ങളും

സ്‌ഫോടനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് തിരുവമ്പാടി. തൃശൂര്‍ പൂരം നടത്തിപ്പ് വിഷയത്തില്‍ ജില്ലാഭരണകൂടവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പാറമേക്കാവ്

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ പൂരത്തിന് ഇത്തവണ വെടിക്കെട്ടിനില്ലെന്ന പ്രഖ്യാപനവുമായി തിരുവമ്പാടി ദേവസ്വം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അത് അനുസരിക്കുമെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാര്‍ അറിയിച്ചു. ആഘോഷപൂര്‍വം പൂരം നടത്താനുള്ള ഒരു സാഹചര്യമല്ല ഉള്ളതെന്നും മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതിലാണ് ദേവസ്വം പ്രാധാന്യം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്‌ഫോടനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തില്‍പ്പെട്ടിട്ടുണ്ട്. മുണ്ടത്തിക്കോട് സതീശനാണ് ദേവസ്വം കരാര്‍ നല്‍കിയിരിക്കുന്നത്. വെടിമരുന്ന് തയ്യാറാക്കുമ്പോള്‍ നിരോധിതമായതൊന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നും ഗിരീഷ് കുമാര്‍ പറഞ്ഞു.

തൃശൂര്‍ പൂരം നടത്തിപ്പ് വിഷയത്തില്‍ ജില്ലാഭരണകൂടവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി സുരേഷ് പറഞ്ഞു. പൊതുജനവികാരവും ആചാരവും കണക്കിലെടുത്തുള്ള സമീപനം സ്വീകരിക്കും. പൂരം നടത്തിപ്പ് സംബന്ധിച്ച് യോഗം ചേര്‍ന്നിട്ടില്ല. ജി സുരേഷ് പറഞ്ഞു. വെടിക്കെട്ട് പുര ദുരന്തത്തില്‍ വലിയ ദുഃഖത്തിലാണ് എല്ലാവരും. സര്‍ക്കാരെടുക്കുന്ന തീരുമാനത്തിന്റെ കൂടെ നില്‍ക്കുമെന്നും സുരേഷ് പ്രതികരിച്ചു.

 

---- facebook comment plugin here -----

Latest