Kerala
കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാർ; ശിക്ഷാ വിധി തിങ്കളാഴ്ച
2005 സെപ്തംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കൊച്ചി| കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തടിയന്റവിട നസീർ, സാബിർ ബുഖാരി, താജുദ്ദീൻ അഡിഗ എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊച്ചി എൻ ഐ എ കോടതി തിങ്കളാഴ്ച ഇവർക്കുള്ള ശിക്ഷ വിധിക്കും.
2005 സെപ്തംബര്‍ 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് നിന്ന് സേലത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാരിന്‍റെ ബസ് രാത്രിയോടെ പ്രതികള്‍ തട്ടിയെടുത്ത് കളമശേരി എച്ച്എംടി എസ്റ്റേറ്റിന് സമീപം ആളുകളെ ഇറക്കിയ ശേഷം അഗ്നിക്കിരയാക്കുകയായിരുന്നു.
നേരത്തെ കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞിരുന്ന പി ഡി പി നേതാവ് അബ്ദുൽ നാസര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ബസ് കത്തിച്ചത്.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് 2009ല്‍ എൻ ഐ എ ഏറ്റെടുത്തു. 2010ല്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ പതിമൂന്ന് പ്രതികളാണ് പട്ടികയിലുള്ളത്.





