Kozhikode
ഭിന്നിപ്പിക്കുന്നവർ ഖേദിക്കേണ്ടി വരും; ജിഫ്രി തങ്ങൾക്കെതിരെ ടി പി അബ്ദുല്ലക്കോയ മദനി
മുസ്ലിം സംഘടനകളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഖേദിക്കേണ്ടി വരുമെന്ന് ഇ കെ സമസ്തയെ ഓര്‍മപ്പെടുത്താനും സലഫി നേതാവിന്റെ പ്രസ്താവനയെ ചന്ദ്രിക കൂട്ടു പിടിച്ചു.
കോഴിക്കോട് | വഖഫ് നിയമനങ്ങള്‍ പി എസ് സിക്കു വിട്ട സംസ്ഥാന സര്‍ക്കാറിനെതിരെ പള്ളിയില്‍ പ്രചാരണം നടത്താനുള്ള മുസ്ലിം ലീഗ് നീക്കത്തിനു തടയിട്ട ഇ കെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ മുജാഹിദ് നേതാവിനെ രംഗത്തിറക്കി ലീഗ് മുഖപത്രമായ ചന്ദ്രിക. മുസ്‌ലിം സംഘടനകളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ ഖേദിക്കേണ്ടി വരുമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. ജിഫ്രി തങ്ങള്‍ മുസ്ലിം കോ- ഓഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനങ്ങളെ വഞ്ചിച്ചു എന്ന അര്‍ഥത്തിലാണ് മദനിയുടെ പ്രസ്താവന ചന്ദ്രിക ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍, പ്രതിഷേധം പള്ളിയില്‍ വേണ്ടെന്ന ഇ കെ സമസ്തയുടെ തീരുമാനം അവഗണിക്കുകയും ചെയ്തു.
മുസ്ലീം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം വെള്ളിയാഴ്ച പള്ളികളില്‍ വഖഫ് സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ബോധവല്‍ക്കരണം നടക്കുമെന്ന പ്രഖ്യാപിത നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നു ടി പി അബ്ദുല്ലക്കോയ മദനി അറിയിച്ചു.