Kerala
'മകള്‍ക്കൊപ്പം' കാമ്പയിന്റെ മൂന്നാം ഘട്ടം കലാലയങ്ങള്‍ കേന്ദ്രീകരിച്ച്
പെണ്‍കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആണ്‍കുട്ടികളും പഠിക്കണം.
തിരുവനന്തപുരം | സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ കോൺഗ്രസ് ആരംഭിച്ച ‘മകള്‍ക്കൊപ്പം’ കാമ്പയിന്റെ മൂന്നാം ഘട്ടത്തില്‍ കേരളത്തിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പഠിച്ചിരുന്ന തൊടുപുഴ അല്‍ അസര്‍ കോളജില്‍ നിന്നാണ് ‘മകള്‍ക്കൊപ്പം’ മൂന്നാം ഘട്ടത്തിന് തുടക്കം കുറിക്കുന്നത്. ഇതിനായി ഡിസംബര്‍ മൂന്നിന് അദ്ദേഹം അല്‍ അസര്‍ കോളജിലെത്തും.
കുട്ടികളില്‍ അത്മവിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യവും ഉണ്ടാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. പെണ്‍കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആണ്‍കുട്ടികളും പഠിക്കണം. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ പങ്കാളിയായി കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികള്‍ക്ക് കഴിയണം.
ഇനി ഒരു കുടുംബത്തിനും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുപ്രവര്‍ത്തകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മോഫിയയുടെ വീട് സന്ദർശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്.







