Kerala
സയ്യിദവര്‍കള്‍ ഇനി ജ്വലിക്കുന്ന ഓര്മ
സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ക്ക് യാത്രാ മൊഴി
കോഴിക്കോട് | സുന്നി കൈരളിയുടെ സ്നേഹസാന്നിധ്യമായ സയ്യിദവര്‍കള്‍ ഇനി ജ്വലിക്കുന്ന ഓര്മ. നൂറുക്കണക്കിന് സുന്നി പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ക്ക് യാത്രാ മൊഴി. പ്രാസ്ഥാനിക രംഗത്തും കുടുംബത്തിലുമുള്ള സാദാത്തുക്കളും പണ്ഡിതരും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ ഖബറടക്ക ചടങ്ങുകളില്‍ പങ്കാളികളായി.
ബാല്യ,യൗവന കാലങ്ങള്‍ ചെലവഴിച്ച നാട്ടില്‍ സയ്യിദവര്‍കള്‍ മണ്ണോട് ചേരുമ്പോള്‍ സുന്നി കൈരളിയുടെ മറ്റൊരു ആത്മീയാചാര്യന് കൂടിയാണ് ചരിത്രത്തിന്റെ ഭാഗമാകുന്നത്. പ്രസിദ്ധമായ കൊയിലാണ്ടി വലിയകത്ത് മഖാമില്‍ സഹോദരിയുടെ ചാരത്ത് സയ്യിദവര്‍കള്‍ക്ക് അന്ത്യവിശ്രമം.
തിരൂരിലെ വസതിയിൽ നിന്ന് നിന്ന് വ്യാഴാഴ്ച ഉച്ചക്ക് 12. 30ഓടെയാണ് മയ്യത്ത് വലിയകത്ത് തറവാട്ട് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടില്‍ നടന്ന മയ്യത്ത് നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ നേതൃത്വം നല്കി. ശേഷം പള്ളിയിലും മയ്യത്ത് നിസ്കാരം പല തവണയായി നടന്നു. ഇബ്രാഹിം ബാഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളിയിലെ നിസ്കാരത്തിന് നേതൃത്വം നല്കി.
സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട്, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, വി പി എം വില്യാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.