Connect with us

National

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ പോലീസ് പ്രതിയെ പിടികൂടി

Published

|

Last Updated

അജ്മീര്‍| വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്. രാജസ്ഥാനിലെ അജ്മീറിലാണ് സംഭവം. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ രാംഗഞ്ച് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടികൂടി. രാംഗഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആശാഗഞ്ച് പ്രദേശത്തെ താമസക്കാരിയായ സഞ്ജനക്കാണ് ആസിഡ് ആക്രമണമുണ്ടായതെന്ന് രാംഗഞ്ച് ഡെപ്യൂട്ടി എസ്പി രാമചന്ദ്ര ചൗധരി പറഞ്ഞു.

ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ അയല്‍വാസിയും ഫോട്ടോഗ്രാഫറുമായ ആശിഷ് രജോറിയ എന്ന ഹര്‍ഷ് സഞ്ജനയുടെ വീട്ടിലെത്തുകയായിരുന്നു. ഈ സമയം വീട് വൃത്തിയാക്കുകയായിരുന്നു സഞ്ജന. വീടിന്റെ പിന്‍വാതിലിലൂടെ അകത്തുകടന്ന ഹര്‍ഷ് യുവതിയെ വിവാഹത്തിന് നിര്‍ബന്ധിച്ചു. വിവാഹം കഴിക്കാന്‍ വിസമ്മതിച്ചപ്പോള്‍ പ്രതി ഇരയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

മുഖത്ത് ആസിഡ് വീണ സഞ്ജന കരഞ്ഞ് പുറത്തേക്കോടി. ഇതിനിടയില്‍ പ്രതി ആസിഡ് കുപ്പി വീടിന് പുറത്തുള്ള അഴുക്കുചാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.ആശിഷിന് സഞ്ജനയെ ഇഷ്ടമായിരുന്നുവെന്നും വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തിയിരുന്നതായും പോലീസ് കണ്ടെത്തി. വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ആശിഷ് ഭീഷണി മുഴക്കിയിരുന്നു.

ബി.എഡ് വിദ്യാര്‍ത്ഥിനിയായ സഞ്ജന സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. യുവതിക്ക് 10 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് മുഖത്ത് വീണയുടന്‍ യുവതി തണുത്ത വെള്ളത്തില്‍ മുഖം കഴുകിയിരുന്നു. പ്രതി പോലീസ് കസ്റ്റഡിയിലാണുള്ളത്.