Connect with us

Kerala

നിരവധി ക്രിമിനൽ കേസ് പ്രതികളായ സഹോദരങ്ങൾ കാപ്പാ പ്രകാരം അറസ്റ്റിൽ

നേരത്തെ ഗുണ്ടാ ആക്രമണത്തിൽ ഇവരുടെ മാതാവ് കൊല്ലപ്പെട്ടിരുന്നു

Published

|

Last Updated

പത്തനംതിട്ട | അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സഹോദരങ്ങളെ കാപ്പാ പ്രകാരം അടൂർ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാദിമംഗലം മാരൂർ ഒഴുകുപാറ വടക്കേചരുവിൽ വീട്ടിൽ സൂര്യലാൽ(23), ചന്ദ്രലാൽ (20) എന്നിവരെയാണ് കാപ്പാ (കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. ഇരുവരെയും തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു.

ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. അടൂർ, ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, മയക്കുമരുന്ന്- നിരോധിത പുകയില ഉൽപ്പനങ്ങൾ കൈവശം വെക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇരുവരും.

സൂര്യലാലിനെതിരെ കഴിഞ്ഞ മെയിൽ കാപ്പാ നടപടി സ്വീകരിച്ച് ജയിലിൽ അടച്ചിരുന്നു. ഒരു വർഷം പൂർത്തിയാകുന്നതിന് മുൻപാണ് രണ്ടാമതും കാപ്പാ നടപടികൾക്ക് വിധേയനാവുന്നത്. ഈ വർഷം ഫെബ്രുവരിയിൽ ഇവരോടുള്ള വിരോധം നിമിത്തം ഇവരുടെ വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ചുകയറി മാതാവ് സുജാതയെ ക്രൂരമായി മർദിക്കുകയും വീട് അടിച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുതര പരുക്കേറ്റ സുജാത പിന്നീട് മരിച്ചു. ഈ സംഭവത്തിൽ ഉൾപ്പെട്ട 14 പ്രതികളെ പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ഏനാത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ഒളിവിലായിരുന്ന രണ്ടു പേരും അമ്മയുടെ സംസ്കാര ചടങ്ങുകൾക്ക് എത്തുകയും ചടങ്ങുകൾ പൂർത്തിയായ ഉടനെ അടൂർ ഡി.വൈ.എസ്.പി, അടൂർ, ഏനാത്ത് പോലീസ് ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. കാപ്പാ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര സബ് ജയിലിൽ തടവിൽ കഴിഞ്ഞുവന്ന സഹോദരങ്ങളെ അടൂർ ഡി.വൈ.എസ്.പി. ആർ.ജയരാജിന്റെ നിർദേശനാനുസരണം പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ് ടി ഡി, സി പി ഒമാരായ സൂരജ് ആർ കുറുപ്പ്, രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജയിലിലെത്തി നടപടികൾ പൂർത്തിയാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.

ഇവരെ തൃശൂർ വിയ്യൂർ ജയിലിലെ കാപ്പാ സെല്ലിലേക്ക് മാറ്റും. ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ ജില്ലയിൽ സ്വീകരിച്ച് വരികയാണെന്നും അടൂർ പോലീസ് സമീപ കാലത്തായി 15 പേർക്കെതിരെ കാപ്പാ നടപടികൾ സ്വീകരിച്ചുവെന്നും അഞ്ചോളം പേർക്കെതിരെ നടപടി സ്വീകരിച്ചു വരുന്നുവെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.