Connect with us

Kerala

പൈലറ്റ് വിദ്യാര്‍ഥി ശ്രീഹരി സുകേഷിന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ എത്തിക്കും

തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി ജുലൈ ഒമ്പതിനാണ് കാനഡയിലെ മാനിടോബയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ചത്

Published

|

Last Updated

കൊച്ചി | കാനഡയില്‍ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച മലയാളി പൈലറ്റ് വിദ്യാര്‍ഥി ശ്രീഹരി സുകേഷിന്റെ മൃതദേഹം ഇന്ന് കൊച്ചിയില്‍ എത്തിക്കും. ടൊറന്റോയില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിക്കുന്ന മൃതദേഹം രാവിലെ 8.10നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് നെടുമ്പാശ്ശേരിയിലെത്തിക്കുക.

തൃപ്പൂണിത്തുറ സ്വദേശിയായ ശ്രീഹരി ജുലൈ ഒമ്പതിനാണ് കാനഡയിലെ മാനിടോബയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ചത്. അപകടത്തില്‍ കനേഡിയന്‍ പൗരനായ പൈലറ്റ് വിദ്യാര്‍ഥി സവന്ന മേ റോയസും (20) മരിച്ചിരുന്നു. കാനഡയിലെ തെക്കന്‍ മാനിറ്റോബയിലെ സ്റ്റെയിന്‍ബാക്ക് സൗത്ത് എയര്‍പോര്‍ട്ടിന് സമീപമുള്ള ഹാര്‍വ്‌സ് എയര്‍ പൈലറ്റ് സ്‌കൂള്‍ ഉപയോഗിക്കുന്ന റണ്‍വേയില്‍ നിന്ന് ഏകദേശം 400 മീറ്റര്‍ അകലെയായിരുന്നു അപകടം ഉണ്ടായത്.

പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ് ലഭിച്ചിരുന്ന ശ്രീഹരി കൊമേഴ്സ്യല്‍ പൈലറ്റ് സര്‍ട്ടിഫിക്കേഷനായുള്ള പരിശീലനത്തിലായിരുന്നു എന്നാണു വിവരം. രണ്ട് പൈലറ്റ് വിദ്യാര്‍ത്ഥികള്‍ സെസ്‌ന സിംഗിള്‍ എന്‍ജിന്‍ വിമാനങ്ങളില്‍ ടേക്ക്ഓഫും ലാന്‍ഡിംഗും പരിശീലിക്കുകയായിരുന്നുവെന്നാണ് ഹാര്‍വ്‌സ് എയര്‍ പൈലറ്റ് പരിശീലന സ്‌കൂള്‍ പ്രസിഡന്റ് ആദം പെന്നര്‍ അറിയിച്ചത്.