kalamassery blast
കളമശ്ശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 12 കാരിക്ക് അഞ്ചു നാള്‍ കഴിഞ്ഞ് യാത്രാമൊഴി
ലിബ്‌നയുടെ മൃതദേഹം രാവിലെ മലയാറ്റൂര്‍ നീലിശ്വരം എസ് എന്‍ ഡി പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു.
കൊച്ചി | കളമശേരി യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിലുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട 12 കാരി ലിബ്‌നയുടെ മൃതദേഹം അഞ്ചു ദിവസത്തിനു ശേഷം സംസ്‌കരിക്കാനായി കൊണ്ടുപോയി.
സ്‌ഫോടനത്തില്‍ പരിക്കേറ്റു ഗുരുതരാവസ്ഥയില്‍ തുടരുന്ന അമ്മയെയും സഹോദരനെയും മൃതദേഹം കാണിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മൃതദേഹം അഞ്ചു ദിവസം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചത്. എന്നാല്‍ അവര്‍ക്ക് കാര്യമായ ആരോഗ്യ പുരോഗതി ഇല്ലാത്ത സാഹചര്യത്തില്‍ സംസ്‌കാരം നടത്താന്‍ അച്ഛന്‍ പ്രദീപന്‍ തീരുമാനിക്കുകയായിരുന്നു.
ലിബ്‌നയുടെ മൃതദേഹം രാവിലെ മലയാറ്റൂര്‍ നീലിശ്വരം എസ് എന്‍ ഡി പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. രാവിലെ 10.30 യോടെ എത്തിച്ച മൃതദേഹത്തില്‍ അധ്യാപകരും സഹപാഠികളുമടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഉച്ചയ്ക്ക് 2.30 മണിക്ക് മൃതദേഹം ലിബ്‌നയുടെ വീട്ടിലെത്തിക്കും. തുടര്‍ന്ന് നാലു മണിക്ക് കൊരട്ടി യഹോവ സാക്ഷി സെമിത്തേരിയിലാണു സംസ്‌കാരം നടക്കുക.
സംഭവദിവസം 95 ശതമാനം പൊള്ളലേറ്റ ലിബ്‌ന അന്നുതന്നെ മരണപ്പെട്ടു. അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമാണ് ലിബ്‌ന കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തിന് എത്തിയത്. ഇവിടെയാണു പ്രതി ഡൊമിനിക് മാര്‍ട്ടില്‍ ഐ ഇ ഡി സ്ഥാപിച്ചു സ്‌ഫോടനം നടത്തിയത്. സംഭവത്തില്‍ ലിബ്‌നയ്ക്കും സഹോദരങ്ങള്‍ക്കും അമ്മയക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ലിബ്‌നയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.