Connect with us

National

ശകാരിച്ചതിന് വിദ്യാര്‍ഥിയുടെ ആത്മഹത്യ: അധ്യാപകനെ വെറുതെവിട്ട് സുപ്രീം കോടതി

കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാനാണ് രക്ഷിതാവെന്ന നിലയില്‍ ശകാരിച്ചതെന്ന് അധ്യാപകന്‍ കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ശകാരിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തെന്ന കേസില്‍ അധ്യാപകന് അനുകൂലമായി സുപ്രീം കോടതി വിധി. ശകാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുമെന്ന് പ്രതിയായ വ്യക്തി ഒരിക്കലും കരുതിയിട്ടുണ്ടാകില്ലെന്ന് വിലയിരുത്തിയ കോടതി അധ്യാപകനെ വെറുതെ വിട്ടു.

സ്‌കൂളിന്റെയും കോളജിന്റെയും ചുമതലയുള്ള അധ്യാപകനാണ് മറ്റൊരു വിദ്യാര്‍ഥിയുടെ പരാതിയില്‍ വിദ്യാര്‍ഥിയെ ശകാരിച്ചത്. ഈ സംഭവത്തിന് ശേഷം വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തെന്നാണ് പരാതി. ചീത്ത പറഞ്ഞതിന്റെ പേരില്‍ ഇത്രയും വലിയ ദുരന്തം സംഭവിക്കുമെന്ന് ഒരു സാധാരണക്കാരനും സങ്കല്‍പ്പിച്ചിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ അഹ്സാനുദ്ദീന്‍ അമാനുല്ല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബഞ്ച് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 പ്രകാരം ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ധാക്കിയത്.

വിദ്യാര്‍ഥിയുടെ പരാതിയിലാണ് മരിച്ച കുട്ടിയെ ശകാരിച്ചതെന്നും ഒരാളുടെ പരാതിയില്‍ ചീത്തവിളിക്കുന്നത് വളരെ നിസാരമായ പ്രശ്നപരിഹാര നടപടിയാണെന്നും ബഞ്ച് വിലയിരുത്തി. കുറ്റാരോപിതന്‍ തെറ്റ് ചെയ്തതായി ആരോപിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ മറുപടി ന്യായമാണെന്നും വിദ്യാര്‍ഥി കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാനും ഹോസ്റ്റലില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താനുമാണ് ഒരു രക്ഷിതാവെന്ന നിലയില്‍ വിദ്യാര്‍ഥിയെ ചീത്തവിളിച്ചതെന്നും അഭിഭാഷകന്‍ മുഖേന അധ്യാപകന്‍ കോടതിയെ ബോധ്യപ്പെടുത്തി.