Kerala
സ്കൂളിലെ വെടിവെപ്പ്: പ്രതി ജഗന് മാനസിക രോഗമെന്ന് പോലീസ് റിപ്പോർട്ട്; കോടതി ജാമ്യം അനുവദിച്ചു
രണ്ട് വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ജഗനെന്ന് കുടുംബം രേഖാമൂലം പോലീസിനെ അറിയിച്ചിരുന്നു.
തൃശൂർ | വിവേകോദയം സ്‌കൂളിൽ വെടിവെപ്പ് നടത്തിയ സംഭവത്തിൽ പ്രതി മുളയം തടത്തിൽ വീട്ടിൽ ജഗന് കോടതി ജാമ്യം അനുവദിച്ചു. ഇയാൾ മാനസിക രോഗിയാണെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മജിസ്ട്രേറ്റ് ജാമ്യം നൽകിയത്. രണ്ട് വർഷമായി മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് ജഗനെന്ന് കുടുംബം രേഖാമൂലം പോലീസിനെ അറിയിച്ചിരുന്നു. ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം.
സ്വരാജ് റൗണ്ടിനോട് ചേർന്നുള്ള വിവേകോദയം സ്കൂളിന്‍റെ ക്ലാസ്മുറിയിൽ ഇന്ന് രാവിലെയാണ് വെടിവെപ്പുണ്ടായത്. രാവിലെ പത്ത് മണിക്ക് ഒരു വിദ്യാർഥിയെ അന്വേഷിച്ചെത്തിയ ജഗൻ വിദ്യാർഥിയെ കാണാതായതോടെ എയർഗണുമായി സ്റ്റാഫ് മുറിയിൽ കയറി ഭീഷണി മുഴക്കി. പിന്നീട് ക്ലാസ് റൂമിലേക്ക് കയറിയ ഇയാൾ കുട്ടികളെ ഭീഷണിപ്പെടുത്തുകയും മുകളിലേക്ക് മൂന്ന് തവണ വെടിയുതിർക്കുകയുമായിരുന്നു. സ്കൂളിലെ പൂർവവിദ്യാർഥിയാണ് ജഗൻ.
സംഭവത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും അധ്യാപകരും ചേർന്ന് പിടികൂടുകയായിരുന്നു.