Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തിനെ എസ് ഐ ടി വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടുന്നത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്തതില്‍ ദുരൂഹതയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍

Published

|

Last Updated

തിരുവനന്തപുരം| ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). അടുത്ത ആഴ്ച വീണ്ടും നോട്ടീസ് നല്‍കാനാണ് തീരുമാനം. ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ വ്യക്തത തേടും. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടുന്നത് സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ഭരണസമിതിയിലെ മറ്റ് അംഗങ്ങളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.

ദേവസ്വം വകുപ്പ് മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെയും മൊഴിയില്‍ വിശദമായ പരിശോധനയ്ക്കാണ് അന്വേഷണസംഘം തയാറെടുക്കുന്നത്. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തു വിടുന്നതില്‍ ദേവസ്വം വകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് കടകംപള്ളി സമ്മതിക്കുന്നുണ്ടെങ്കിലും ഇയാളുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുള്ളത്. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിട്ടതില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പി എസ് പ്രശാന്ത് എസ്‌ഐടിയ്ക്ക് നല്‍കിയിരിക്കുന്ന മൊഴി.

 

Latest