Connect with us

cover story

"വ്യഥയാൽ എരിയും കരളിന്റെ ചുടുരക്തം മഷിയാക്കി രാജാവേ...''

വിഷയവൈവിധ്യങ്ങൾകൊണ്ട് സന്പന്നമാണ് അബൂ മുഫീദ എന്ന മാപ്പിളപ്പാട്ടെഴുത്തുകാരന്റെ ലോകം. മൂന്ന് പതിറ്റാണ്ടു കാലത്തെ രചനയിൽ ഭക്തി, പ്രകീർത്തനം, പ്രണയം, സമരം, വിമർശനം, സൗഹാർദം, വിരഹം, വിപ്ലവം, രാഷ്ട്രീയം, അനുസ്മരണം തുടങ്ങി എല്ലാം വിഷയമാകുന്നുണ്ട്. അദ്ദേഹത്തിന്റെ രചനാലോകത്തിലൂടെ...

Published

|

Last Updated

‘സ്‌നേഹത്തിന്‍ പൂക്കള്‍ വാടിയോ
സൗഹാര്‍ദത്തിനര്‍ഥം മാറിയോ
സംഘര്‍ഷം മര്‍ത്യന് ശാന്തിയോ
സഹനം ഇന്നെല്ലാര്‍ക്കും മായയോ……’

മാനുഷിക പരിഗണനക്കപ്പുറം മറ്റേതും ചിന്തിക്കാത്ത സൗഹാര്‍ദ സൗരഭ്യത്തിന്റെ സുന്ദര മുഹൂര്‍ത്തങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നുവോ എന്ന തോന്നലില്‍ നിന്നാണ് അബൂ മുഫീദ താനാളൂര്‍ ഇതെഴുതുന്നത്. മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ താനാളൂര്‍ പാക്കിനി കുഞ്ഞി മുഹമ്മദിന്റെയും ഖദീജയുടെയും മകന്‍ 52 കാരനായ മുഹമ്മദ് ഹനീഫ എന്ന അബൂ മുഫീദ മാപ്പിളകലയുടെ കൂടെപ്പിറപ്പായിട്ടാണ് ഇന്ന് അറിയപ്പെടുന്നത്. 1992 കാലത്ത് എഴുതിയ ഈ പാട്ട് ശുഹദാ എന്ന ആല്‍ബത്തിലൂടെയാണ് ആസ്വാദകരിലേക്കെത്തുന്നത്.

‘തമ്മിലടിക്കല്ലെ സോദരരേ
രക്തമൊഴുക്കല്ലെ മാലോകരേ…’ എന്ന ഗാനവും ഏകദേശം ഇതേ കാലയളവിലാണ് എഴുതിയത്.
അന്ന് ഭേദങ്ങളില്ലാതെ മത – രാഷ്ട്രീയ സംഘടനകള്‍ ഒരു സന്ദേശമെന്നോണം ഈ പാട്ട് അവരുടെ വേദികളില്‍ ഉപയോഗിച്ചിരുന്നു. പിന്നീടിങ്ങോട്ട് ഇദ്ദേഹം എഴുതിയ പാട്ടുകള്‍ക്ക് കൈയും കണക്കുമില്ല. വിഷയവൈവിധ്യങ്ങള്‍ നന്നായി വഴങ്ങുന്ന രചയിതാവാണ് അബൂ മുഫീദ. മൂന്ന് പതിറ്റാണ്ടു കാലത്തെ ഇദ്ദേഹത്തിന്റെ രചനയില്‍ ഭക്തി, പ്രകീര്‍ത്തനം, പ്രണയം, സമരം, വിമര്‍ശനം, സൗഹാര്‍ദം, വിരഹം, വിപ്ലവം, രാഷ്ട്രീയം, അനുസ്മരണം തുടങ്ങി എല്ലാം വിഷയമാകുന്നുണ്ട്.

‘രാക്കിളിപ്പാട്ടിന്റെ ശ്രുതിയില്‍ ലയിച്ചു ഞാന്‍ രാവുറങ്ങാതെ ഇരുന്നു
രാഗാര്‍ദ്രമാം സ്വരഗീതിയില്‍ ഞാനെന്റെ
ത്വാഹാവിന്‍ മദ്ഹില്‍ അലിഞ്ഞു’

എന്നെഴുതിയത് ലോകാനുഗ്രഹിയുടെ തിരു മദ്ഹിന്റെ ശീലുകളാണ് പ്രപഞ്ചമാകെ എല്ലാ ജീവികളും മീട്ടുന്നതെന്ന അര്‍ഥത്തിലാണ്.

‘കദനം നിറക്കുമെന്‍ കണ്ണുനീരാലെ ഞാന്‍ എഴുതുന്നു ത്വാഹാവേ
വ്യഥയാല്‍ എരിയും കരളിന്റെ ചുടുരക്തം മഷിയാക്കി രാജാവേ ….’

പ്രവാചക പ്രഭുവിനോട് ആവലാതി പറയാന്‍ ഇത്രയും മനഃസ്പര്‍ശിയായ വരികള്‍ മലയാള ഗാനങ്ങളില്‍ അധികം കാണില്ല.

‘ബഹറിന്റെ അക്കരെ പോയി ഞാനെന്റെ ഹബീബിനെ കണ്ടുവെങ്കില്‍’
എന്ന ഗാനം മദീനയെ കൊതിക്കുന്നവര്‍ ഏറ്റുപാടിക്കൊണ്ടിരിക്കുന്നു.
‘മാദിഹിന്റെ മാനസങ്ങളില്‍ വാഴും രാജാവേ’

എന്ന ഭക്തി ലയ സുന്ദര ഗാനം പ്രകീര്‍ത്തനവേദികളെ കണ്ണു നനയിക്കുന്നതാണ്.

‘സാരസ പൂവേ സുരവര്‍ണക്കാവേ
ഖുത്‌ബേയാ ജീലാനിയാ’

എന്നെഴുതി ശൈഖ് ജീലാനിയെ കുറിച്ചും അജ്മീര്‍ ഖാജയും ശാഹുല്‍ ഹമീദുന്നാഗൂരിയും സി എം വലിയ്യുല്ലാഹിയും വെളിയങ്കോട് ഉമര്‍ ഖാളിയും തുടങ്ങി നിരവധി മഹാരഥന്മാരെ പ്രകീര്‍ത്തിച്ച് ശീലെഴുതിയത് പ്രസിദ്ധമാണ്.

ശ്രുതിരാഗതാളങ്ങള്‍ എല്ലാം ഹബീബിന്റെ ചാരത്തേക്കായ്‌ക്കൊഴുക്കാം
ശ്രവണാഗ്രഹങ്ങളെ ആ സ്‌നേഹ ഗീതികള്‍ക്കായെന്നും മാറ്റിവെക്കാം

എല്ലാ ശ്രുതി ഈണങ്ങളും തിരുഹബീബിനെ പറ്റി എല്ലാ ശ്രവണങ്ങളും ഹബീബിന്റെ തിരുപുകളുകള്‍ക്ക് എന്ന് ഈ കവി എഴുതിയത് എഴുത്തിലേയും കേള്‍വിയിലേയും നന്മയെ ഉണര്‍ത്താനാണ്.

കണ്ണൂര്‍ ശരീഫ് പാടിയ
യാഹയ്യു അല്ലാഹ് യാഖയ്യൂം അല്ലാഹ്
നിന്റെലിഖാഅ് എന്റെ മുറാദ്
നിന്റെ രിളാഅ് എന്റെ സുറൂറ്…

മത്സരവേദികളില്‍ നിറഞ്ഞു നിന്ന ഫജ്‌റിന്റെ കുളിര്‍ കാറ്റ്, ഉദയാസ്തനായക പെരിയോനെ
തുടങ്ങി ഒട്ടനേകം ഭക്തിഗാനങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

‘ഹര്‍ ബിന്‍ നിദാ കേള്‍കെ ഹന്‍ളലതങ്ങള്‍
അറയിലൊരുങ്ങി ഇരിപ്പാലെ ചൊങ്കില്‍’ എന്നു തുടങ്ങുന്ന പാട്ട് വിവാഹ ദിവസം ആദ്യരാത്രിയില്‍ തിരുനബി(സ)യും സ്വഹാബത്തും രണാങ്കണത്തിലേക്ക് പുറപ്പെട്ടതറിഞ്ഞ ഹന്‍ളല (റ) ഭാര്യയോട്
‘കാണാം ഹയാത്താലെ ഞാനിങ്ക് വന്നാല്‍
കണ്ടില്ല എങ്കില്‍ സുബര്‍കത്തിലൊന്നാ ‘
എന്ന് പറഞ്ഞു പോരാട്ടനിലത്തേക്ക് യാത്രയാകുന്ന രംഗമാണ്.

ഖിസ്സത്തു ശുഹദാ എന്ന ഇദ്ദേഹത്തിന്റെ തനിമയാര്‍ന്ന മാപ്പിളപ്പാട്ട് കൃതിയിലെ 54 ാമത് പാട്ടില്‍ പരാമര്‍ശിക്കുന്നത്
‘ബിരുത്തെ നൈനാര്‍ യുദ്ധക്കളത്തില്‍ വന്നെ
ബിലത്താലൊത്ത ശക്തര്‍ അലി എങ്കെന്നെ’

ഖൈബര്‍ സമരത്തിലെ ഒരു രംഗം വിഷയമാക്കി 25 വര്‍ഷം മുമ്പ് എഴുതിയ ആദ്യ തനിമയുള്ള മാപ്പിളപ്പാട്ടാണിത്. തുടര്‍ന്ന് നിരവധി പാട്ടുകളെഴുതിയെങ്കിലും അതൊന്നും അനുവാചകരിലേക്കെത്തിയില്ല. പൂര്‍വ കവികളുടെ രചനാവൈഭവത്തിനു മുന്നില്‍ നമ്മളൊന്നുമല്ല എന്ന തിരിച്ചറിവും ലക്ഷണമൊത്ത അത്തരം പാട്ടുകള്‍ക്കിടയില്‍ തന്റെ രചനക്ക് എന്ത് പ്രസക്തി എന്ന ചിന്തയുമായിരുന്നു കാരണം.

പുതിയ തലമുറയിലെ എഴുത്തുകാര്‍ ട്രഡീഷനല്‍ മാപ്പിളപ്പാട്ടെഴുത്ത് രംഗത്ത് സജീവമായതോടെയാണ് അത്തരം എഴുത്തുകള്‍ പുറത്തിറക്കിയതും കൂടുതലായി തനിമപ്പാട്ടെഴുത്തില്‍ വ്യാപൃതനായതും.

സയ്യിദുശുഹദാ ഹംസത്തുല്‍ കര്‍റാറിന്റെ ചരിത്രം പറയുന്ന ‘പുകള്‍ വീര പൊലി വാരാം’ എന്ന പാട്ടില്‍ തുടങ്ങി ഇപ്പോള്‍ നൂറ് യോദ്ധാക്കളുടെ ചരിത്രം 105 പാട്ടുകളിലായി എഴുതി.അതിലധികവും മത്സരവേദികളില്‍ വരാറുണ്ട്. ഓരോ പാട്ടിലും വ്യത്യസ്തമായ ചരിത്ര സംഭവങ്ങള്‍ തന്മയത്തത്തോടെ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന രചനാ മികവ് ഇദ്ദേഹത്തിന്റെ എഴുത്തില്‍ കാണാം.

യുദ്ധഭൂമിയില്‍ ദാഹിച്ച് വലയുന്ന സ്വഹാബിക്ക് വെള്ളമെത്തിക്കുകയും അപ്പോള്‍ തന്റെ സുഹൃത്ത് എന്നേക്കാള്‍ ദാഹിക്കുന്നു അവര്‍ക്ക് കൊടുക്കൂ എന്ന് പറഞ്ഞ് മൂന്നു പേരുടെ അടുത്തേക്ക് വെള്ളപാത്രവുമായി പോയെങ്കിലും മൂന്നു പേരും വെള്ളം കുടിക്കാതെ രക്തസാക്ഷിയാകുകയും മുഅതദ്ധ് സമരത്തിലെ സ്‌നേഹ സൗഹൃദത്തിന്റെ സംഭവം വിവരിക്കുന്ന

‘കണ്ടാര്‍ രണാനിലത്ത്’
നിക്കാഹിന്റെ തലേനാള്‍ രക്തസാക്ഷിത്വം വരിച്ച സഅദ് (റ) ന്റെ ചരിത്രം പറയുന്ന
‘ബന്താര്‍ തിരുഫള്്‌ല് പെരുത്ത’
തുടങ്ങിയവ അതില്‍ ചിലതാണ്.

അലി (റ)വിന്റെ യുദ്ധച്ചുവടുകള്‍ വിഷയമായ ‘അന്തക്കരണം കുന്തം കുത്ത് അങ്കക്കണമില്‍ തുണ്ണിപ്പെയ്ത്ത്’ എന്ന പാട്ട് കളരി അഭ്യാസ മുറകള്‍ (അടവുകള്‍) മാത്രം പറയുന്ന പാട്ടാണ്. ഈ പാട്ടുകള്‍ മത്സരങ്ങളില്‍ ആവര്‍ത്തിക്കപ്പെടാറുണ്ട്.
അതിനു പുറമെ
മിഅ്‌റാജ്മാല, ഉമ്മഹാതുല്‍ മുഅ്മിനീന്‍,
സിയറുകലീമുല്ല, ഫലസ്തീന്‍ (ഗസ്സ)
എന്നീ വിഷയങ്ങളും മാപ്പിളപ്പാട്ടിന് ഇതിവൃത്തമായിട്ടുണ്ട്.

ട്രഡീഷണല്‍ (തനിമയാര്‍ന്ന ) മാപ്പിളപ്പാട്ടുകളാണ് ഇപ്പോള്‍ കൂടുതലും എഴുതിക്കൊണ്ടിരിക്കുന്നത്. ഒറ്റപ്പാട്ടുകള്‍ എന്നതില്‍ നിന്ന് ഓരോ ചരിത്ര കൃതികളുടെയും കാവ്യാവിഷ്‌കാരം എന്നതിലാണ് ശ്രദ്ധിക്കാറുള്ളത്.

ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ)വിന്റെ സമ്പൂര്‍ണ ചരിത്രം ഇപ്പോള്‍ മാപ്പിളപ്പാട്ടായി എഴുതിക്കൊണ്ടിരിക്കുന്നു. സുന്നി പ്രസ്ഥാന രംഗത്തെ പ്രധാന സംഭവമായ കൊട്ടപ്പുറം സംവാദം, സമസ്തചരിത്രം തുടങ്ങിയവയെ മാപ്പിളപ്പാട്ടായി ആവിഷ്‌കരിക്കണമെന്ന് ഇദ്ദേഹത്തിന് ആഗ്രഹമുണ്ട്.സമൂഹത്തിന്റെ മൂല്യച്യുതിക്കെതിരെയും മറ്റു സമകാലിക സംഭവങ്ങളിലും ഇദ്ദേഹത്തിലെ കലാ വികാരം ഉണര്‍ന്നിട്ടുണ്ട്.

‘തഞ്ചം നോക്കും ലഹരി രുചിക്കാനായിട്ടനവധിയുവതയില്‍
കൊഞ്ചം നന്മതന്‍ വാചകമോതാനാകണെ
വഞ്ചിതരാകും കുരുന്നുകളെ പല ജാതി കമ്പനി കൂടല്‍’ ലഹരിക്കെതിരെ ഉണര്‍ത്തുപാട്ടെഴുതിയപ്പോള്‍

‘ഭയപ്പെടില്ല ഇന്ത്യ വിടില്ല
അടര്‍ത്തിമാറ്റാന്‍ ഈ മണ്ണ് തരില്ല’ പൗരാവകാശ നിയമഭേദഗതിക്കെതിരെ കേരളം സമരാഗ്‌നി തീര്‍ത്തപ്പോള്‍ മൂര്‍ച്ചയുള്ള വരികള്‍ സമരവേദികളെ ആവേശം കൊള്ളിച്ചു ‘ഒരുനാമമോര്‍മയില്‍ വേണം

ആ നാമത്തിന്‍ മര്‍മം അറിയണം
മനുഷ്യന്‍ മനുഷ്യന്‍ എന്നുള്ള നാമം’
‘ശരിവരച്ച മഷിയില്‍ നിന്ന്
തിരികൊളുത്തിടാം’

തുടങ്ങിയ വിപ്ലവ വീര്യമുള്ള വരികള്‍ സമര യൗവനത്തെ ആകര്‍ഷിച്ചു.’മലബാറിന്റെ വര്‍ത്താനം’ എന്ന പേരില്‍ മലബാറിന്റെ നാട്ടുസംസാര ശൈലിയെ വിശദീകരിക്കുന്ന കൃതിയും മാപ്പിളപ്പാട്ടിന്റെ വൃത്തമായ ഇശലിനെക്കുറിച്ച് സമഗ്രമായ ഒരു പഠന ഗ്രന്ഥവും എഴുതാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം.

പൂര്‍വകാല കവികളായ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അടക്കമുള്ളവര്‍ എഴുതിയ പടപ്പാട്ടുകളും കിസ്സപ്പാട്ടുകളും പാടിപ്പറഞ്ഞിരുന്ന പൂര്‍വീകരെ പറ്റി എഴുതിയ ‘കിസ്സയില്‍ ഉണര്‍ന്നിരുന്ന പാതിരാവുകള്‍’ എന്ന ഇദ്ദേഹത്തിന്റെ പുസ്തകം ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്.
ജന്മനാടായ താനാളൂര്‍ ബയാനുല്‍ ഹുദാ മദ്‌റസയില്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുേമ്പോള്‍ റബീഉല്‍ അവ്വലില്‍ ബിസ്മിയും ഹംദും സ്വലാത്തും എന്ന പാട്ട് പാടി. തന്നിലെ കഴിവ് മനസ്സിലാക്കിയ ഉസ്താദ് ചേപ്പൂര്‍ മുഹമ്മദലി മുസ്്‌ലിയാരുടെ പ്രേരണയായിരുന്നു ഇതിന് പിന്നില്‍. ഏഴാം ക്ലാസ്സ് മദ്‌റസ കഴിഞ്ഞ് താനാളൂര്‍ അബ്ദു മുസ്്‌ലിയാരുടെ ദര്‍സിലാണ് പോയത്. അന്ന് ഉസ്താദിന്റെ ദര്‍സില്‍ 11 മണി മുതല്‍ ളുഹ്ര്‍ വരെ വായന നിര്‍ബന്ധമാണ്. പല പുസ്തകങ്ങളും വായിച്ചു തീര്‍ക്കാന്‍ ഇതു മൂലം സാധിച്ചു.

1989ലാണ് ആദ്യരചനയെങ്കിലും 2000ത്തിലാണ് ആദ്യമായി പാട്ട് കാസറ്റിലൂടെ പുറത്തിറങ്ങുന്നത്.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാര്‍ക്ക് പ്രാസമൊപ്പിച്ചു ചെറു കുറിപ്പുകള്‍ എഴുതിക്കൊടുത്തുകൊണ്ടാണ് തുടക്കം.പിന്നീട് ആനുകാലികങ്ങളില്‍ എഴുതിത്തുടങ്ങി. 25 ഓളം ഏകദിന കഥകള്‍ കഥാപ്രസംഗത്തിനു വേണ്ടി എഴുതിയിട്ടുണ്ട്. പിന്നീടാണ് കിസ്സപ്പാട്ടുകളെക്കുറിച്ച് പഠിക്കാന്‍ ഇറങ്ങിയത്. കിസ്സപ്പാട്ടുകള്‍ പ്രചരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇത് ഗാനരചനയിലേക്ക് നീങ്ങാന്‍ നിമിത്തമായി.

മൂന്ന് പതിറ്റാണ്ടുകാലംകൊണ്ട് ഇദ്ദേഹം എഴുതിയ പാട്ടുകള്‍ എത്ര എന്ന് കൃത്യമായി പറയുക ഇദ്ദേഹത്തിന് തന്നെ സാധ്യമല്ല. അയ്യായിരത്തോളം വരുമെന്നത് തീര്‍ച്ചയാണ്.മലയാളത്തിലെ തിരുനബി പ്രകീര്‍ത്തന ഗാനങ്ങളില്‍ പതിവ് രീതിയെ മാറ്റിയ രചയിതാവാണ് അബു മുഫീദ. ഉപരിതല വര്‍ണനകള്‍ക്ക് സ്ഥിര പദ സന്നിവേശങ്ങളായിരുന്നു ഒരു കാലത്ത് മദ്ഹ് ഗാനങ്ങളിലധികവും.

അപദാനത്തിന്റെ ആന്തരിക പ്രയോഗങ്ങള്‍ ആശയ സുതാര്യതയോടെ ഭാവനാശുദ്ധിയില്‍ ഇദ്ദേഹം അവതരിപ്പിച്ചു.
‘വിടരും മോഹനമാതളചിരിയില്‍
തെളിയുമൊരായിരം ചന്ദ്രബിംബങ്ങള്‍’

മുത്ത് നബി(സ)യുടെ മന്ദഹാസത്തെ അതിമനോഹരമായി ചിത്രീകരിക്കുന്നുണ്ട് ഈ വരികള്‍. ചില വര്‍ണനാ പദങ്ങളില്‍ പ്രകീര്‍ത്തനം പരിമിതപ്പെട്ട കാലത്ത്

‘വെളിച്ചം വഴി മാറും. ഉദിച്ചാല്‍ തിരു നൂറ്
നമിച്ചു വണങ്ങിടും ഉഷസ്സില്‍ പൊന്‍ ബദറ് ‘

എന്നെഴുതി തിരുനബി (സ) യുടെ അഴകിന് മുന്നില്‍ വെളിച്ചത്തെ അപ്രസക്തമാക്കി

‘ബഹ്റുന്നൂര്‍ തിര നിന്നു
ബദനുന്നൂര്‍ അണഞ്ഞപ്പോള്‍
ബലദുല്‍ അര്‍വാഹുണര്‍ന്നു
ബദ്‌റൊളി ചേര്‍ന്നപ്പോള്‍’
തിരുനബി (സ) യുടെ ആകാശയാത്ര ചിത്രീകരിച്ച ഗാനത്തിലെ വരികളാണിത്.

‘ശരത്കാല സന്ധ്യ
ചിരി തൂകുമ്പോള്‍ വിരിയില്‍ മറഞ്ഞൂ മൂവന്തി
തിരു നബിയാരൊളി താരകം പൂക്കുമ്പോള്‍ ഉരുകിടുമിരുളാം ദശ സന്ധി…..’
നന്മയുടെ വെളിച്ചം തിന്മയുടെ ഇരുളിനെ മായ്ക്കുകയായിരുന്നു അറേബ്യയില്‍… അതാണ് ഈ വരികള്‍

‘ഖലമ് കൊണ്ടെഴുതി
ലൗഹില്‍ പണ്ടനുപമ
അലമുല്‍ ഹുദാവിന്റെ നാമം
ഫലഖും ഖലാഇഖും
കുല്ലും ആ ശ്രേഷ്ഠമാം
നാമത്തിന്‍ മുന്നില്‍ പ്രണാമം’

സര്‍വ സൃഷ്ടിജാലങ്ങളും മുഹമ്മദ് (സ) എന്ന പേരിനു മുന്നില്‍ സാഷ്ടാംഗം നമിച്ചത് പാട്ടിന്റെ മനോഹാരിതയോടെ പ്രാസ സൗഷ്ഠവത്തോടെ സുന്ദരമായി എഴുതിയ പാട്ടാണിത്.
ചരിത്ര സംഭവങ്ങള്‍ പാട്ടില്‍ അവതരിപ്പിക്കുന്നതില്‍ ഇദ്ദേഹത്തിന് പ്രത്യേക വൈഭവം തന്നെയുണ്ട്.

‘മരുമണല്‍ചൂടില്‍ ഉമയ്യത്തിനടിയേറ്റ്
ഉരുകും ബിലാലിന്റെ ചാരെ
അണഞ്ഞിട്ട് മോചനം വാങ്ങിയ പേരാണ്’

ഒന്നാം ഖലീഫ സിദ്ദീഖ് (റ)വിനെ കുറിച്ചെഴുതിയതാണ് ഈ പാട്ട്. ബിലാല്‍ (റ) വിനെ അടിമത്തത്തില്‍ നിന്ന് മോചിപ്പിച്ച സംഭവം വരികളില്‍ വിശാലമായി പരാമര്‍ശിക്കുന്നുണ്ട്.

‘താമര പൂമുഖം തഴുകിത്തലോടി
താരിളം പൂമേനി കാത്തു
താരം മറഞ്ഞുള്ള ഗാറിന്റെയുള്ളി
ത്വാഹാവെസിദ്ദീഖോര്‍ ചേര്‍ത്തു’

സിദ്ദീഖ് (റ)വിനെ കുറിച്ചെഴുതിയ ഈ ഗാനത്തില്‍ ഗാര്‍ ഗുഹയിലെ സംഭവമാണ് വിവരിക്കുന്നത്.

ജീവനെഴുതിയ മഹല്‍ പതിമൂകമാണാരാവില്‍
ജാലകം തുറന്നു നബിയെ യാത്രയാക്കിയ നാളില്‍’
മുത്ത് നബി (സ) വീട്ടില്‍ നിന്നിറങ്ങി മദീനയിലേക്ക് ഹിജ്‌റ പുറപ്പെടുന്ന രംഗം വളരെ ഹൃദയസ്പര്‍ശിയായാണ് അവതരിപ്പിക്കുന്നത്.

അതുപോലെ തന്നെ ഇസ്‌റാഅ് മിഅ്‌റാജ്
വിഷയമായി എഴുതിയ ‘എത്തി പ്രയാണത്തിന്‍ രാവില്‍ ഹബീബിന്റെ’
എന്ന ഗാനം നബി(സ) ബുറാഖില്‍ കയറി യാത്രതിരിച്ചത് മുതല്‍ മക്കയില്‍ മടങ്ങിയെത്തിയത് വരെയുള്ള സംഭവങ്ങളുടെ വിവരണമാണ്. ഇദ്ദേഹത്തിന്റെ രചനാവൈഭവം മാപ്പിളപ്പാട്ടെഴുത്തിലും കാണാം.

ട്രഡീഷണല്‍ മാപ്പിളപ്പാട്ടില്‍ ഇശല്‍, സാഹിത്യം, പ്രാസനിയമങ്ങള്‍ എന്നിവ വളരെ പ്രധാനമാണ്. ഇവയെല്ലാം കൃത്യമായി പാലിച്ചുകൊണ്ട് ചരിത്ര സംഭവങ്ങള്‍ പാട്ടില്‍ മനോഹരമായി അവതരിപ്പിക്കാന്‍ ശ്രദ്ധാലുവാണ് അബൂ മുഫീദ .

‘ബഹറിന്‍ മോസ തരമില്‍ നീചകുതുകുലം’ എന്ന പാട്ടില്‍ പടക്കളത്തില്‍ ഖാലിദ് (റ) ധരിച്ച ശഅറേ മുബാറക് തുന്നിച്ചേര്‍ത്ത തൊപ്പി വരേ പരാമര്‍ശിക്കുന്നത് കാണാം.

‘കുലംപുകള്‍ പതി മഹല്‍തലം അതില്‍
കുലീനയതില്‍ ശുഹ്‌റേ…. കിളമകം
ഖുറൈശിയാംബശി ഖുവൈലിദില്‍ കൊശി ഉദിത്തതാം ത്വുഹ്‌റെ’
‘ഹഖനുമൈകളില്‍ ഒക്കെയും ഉമ്മയായ്
ബക്കയതില്‍ ഉദിവെത്ത സുതത്ത്
അപ്പതിയുപ്പ മതിപ്പുകള്‍
മുത്തിന്‍ സ്വദീഖിലുലുളര്‍ ന്തത ചൊക്കര വിത്ത്’

ഈ രണ്ടു മാപ്പിളപ്പാട്ടുകള്‍ ഉമ്മഹാതുല്‍ മുഅ്മിനീന്‍ എന്ന കൃതിയിലാണ്. ഒന്ന് ഖദീജ ബീവിയുടെയും മറ്റൊന്ന് ആഇശ ബീവിയുടെയും കിസ്സയാണ്. ചുരുങ്ങിയ വരികളില്‍ വിഷയ പൂര്‍ണത വരുത്തുക എന്ന കവിദൗത്യം ഭംഗിയോടെ നിര്‍വഹിച്ചിരിക്കയാണ് ഈ പാട്ടുകളില്‍.
ദുര്‍ഗ്രാഹ്യമാകുക എന്നതല്ല മാപ്പിളപ്പാട്ടിന്റെ മാനദണ്ഡം, പൂര്‍വികര്‍ പാലിച്ചു പോന്ന നിയമങ്ങള്‍ പിന്തുടരുക തന്നെ വേണം. സാഹിത്യ പദ സന്നിവേശങ്ങള്‍ വിഷയാപേക്ഷിതമാകണം. പൂര്‍വ കവികള്‍ അങ്ങനെയാണ് എഴുതിയത്. പാട്ടിന് ഒരു ഇതിവൃത്തം വേണം. പല പുതിയ പാട്ടുകളും പദക്കൂട്ടങ്ങള്‍ക്ക് ഈണമിടുന്ന ആശയ ശൂന്യമായ വരികളായി തോന്നാറുണ്ട്. ചില പാട്ടുകള്‍ ആലാപന മനോഹാരിതക്ക് വേണ്ടി വാചകക്കസര്‍ത്ത് ചെയ്യുന്ന ഈണങ്ങള്‍ മാത്രമായി മാറുന്നു.
ഇശല്‍ മാപ്പിളപ്പാട്ടിന്റെ വൃത്തമാണ് എഴുത്തില്‍ മാത്രമല്ല ആലാപനത്തിലും ഇശല്‍ പരിഗണിക്കപ്പെടണം.

വരിയിലെ മീറ്റര്‍ (താളവട്ടം) ആലാപനത്തില്‍ പാലിക്കപ്പെടണം. ഇശലിലല്ലാതെ പാട്ടെഴുതുന്നതും തെറ്റാണ്. അത്തരം പാട്ടുകള്‍ കലാമത്സരങ്ങള്‍ക്ക് വേണ്ടിയാണ് കൂടുതലും സൃഷ്ടിക്കപ്പെടുന്നത്. ഇശല്‍ ജ്ഞാനികളായ വിധികര്‍ത്താക്കള്‍ അത്തരം പാട്ടുകളെ നിരുത്സാഹപ്പെടുത്തിയാല്‍ പാലിച്ചുപോന്ന നിയമങ്ങളില്‍ നിന്നുകൊണ്ട് തന്നെ പാട്ടെഴുതാന്‍ എല്ലാവരും തയ്യാറാകും. മാപ്പിളപ്പാട്ടിന്റെ വഴി തെറ്റാതിരിക്കാന്‍ പുതിയ കാല രചയിതാക്കളുടെ ജാഗ്രത അനിവാര്യമാണ്. അതിനാല്‍ മാപ്പിളപ്പാട്ടുകളെ അതിന്റെ പാട്ടിന് വിടാന്‍ തയ്യാറാകണമെന്നാണ് ഇദ്ദേഹത്തിന്റെ എളിയ അപേക്ഷ. സ്‌കൂള്‍ കോളജ് കലോത്സവം, സാഹിത്യോത്സവ് തുടങ്ങിയ പല മത്സരങ്ങളിലും സംസ്ഥാന തലത്തില്‍ തന്നെ പലപ്പോഴും ഇദ്ദേഹം രചിച്ച പാട്ടുകള്‍ ആദ്യ സ്ഥാനങ്ങള്‍ നേടാറുണ്ട്. മത്സരങ്ങളിലുംവിധികര്‍ത്താവാകാറുണ്ട്.

ഇദ്ദേഹത്തിന്റെ രചനയില്‍ നിന്ന് ശ്രദ്ധേയമായ ആയിരം പാട്ടുകള്‍ ‘ആയിരം ശീലുകള്‍’ എന്ന പേരില്‍ പുറത്തിറങ്ങാനിരിക്കുകയാണ്. ഉറുദു ഗസല്‍, ഖവാലി എന്നിവയുടെ സംഗീതവുമായി ബന്ധപ്പെട്ട ക്ലാസ്സുകള്‍, സൂഫി കവികളായ ഇച്ച മസ്താന്‍, അബ്ദുര്‍റസാഖ് മസ്താന്‍ തുടങ്ങിയവരുടെ കവിതകളുടെ ആശയ ആഖ്യാനങ്ങളും നടത്താറുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും തെക്കന്‍ കര്‍ണാടകയിലുമായി നൂറുകണക്കിന് വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കിസ്സപ്പാട്ട് പാടിപ്പറയല്‍ കലാരൂപത്തെ പുതിയകാലത്തെ അനുവാചകരിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി റമസാനില്‍ മലപ്പുറം മഅദിന്‍ അക്കാദമിയുടെ സഹകരണത്തോടെ ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്‍ സ്വലാത്ത് നഗറില്‍ നാല് വര്‍ഷമായി നടത്തിവരുന്ന ഒരു പകല്‍ മുഴുവന്‍ കിസ്സപ്പാട്ട് പാടി പ്പറയല്‍ ശ്രദ്ധേയമായ പ്രോഗ്രാമാണ്. മഹാകവി മോയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ കിസ്സപ്പാട്ടിലെ നൂറ്റിയാറ് ഇശലുകള്‍ 12 മണിക്കൂര്‍ 12 കാഥികന്മാരും നിരവധി ഗായകരും അണിനിരന്നു പാടിപ്പറയുന്ന പ്രോഗ്രാം ഏറെ പ്രശംസ പിടിച്ചുപറ്റുന്നു. ഗാനാലാപനത്തിലും രചനയിലും ഇദ്ദേഹത്തിന് നിരവധി ശിഷ്യന്മാരുണ്ട്. നിരവധി കലാകൂട്ടായ്മകളുടെ സ്ഥാപനത്തിന് ഇദ്ദേഹം നേതൃത്വം നല്‍കി.

ഓള്‍ കേരള കിസ്സപ്പാട്ട് അസോസിയേഷന്‍ എന്ന കൂട്ടായ്മയിലൂടെ കിസ്സപ്പാട്ട് കലാകാരന്മാര്‍ക്ക് അംഗീകാരം നേടിയെടുക്കുന്നതിനും പാടിപ്പറയല്‍ കലാരൂപത്തെ ജനകീയമാക്കുന്നതിനും പുതിയ തലറമുറയിലേക്ക് പകര്‍ത്തുന്നതിനും നേതൃത്വം നല്‍കി. കിസ്സപ്പാട്ട് കലാകാരന്‍മാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ സാധിച്ചു. നിലവില്‍ കൂട്ടായ്മയുടെ ജനറല്‍ സെക്രട്ടറിയാണ്. രിഫാഈ ഫൗണ്ടേഷന്‍ അവാര്‍ഡ്, സംസ്‌കൃതി കലാ കൂട്ടായ്മ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ തലക്കടത്തൂര്‍ സ്വദേശി നൂര്‍ജഹാന്‍. അഞ്ച് മക്കളുണ്ട്.
കിസ്സപ്പാട്ടുകളുടെ കൂട്ടുകാരന്‍ പാട്ടൊഴുക്കിന്റെ സംഗീത സാഗരത്തിലൂടെ വിജയയാനവുമായി മുന്നോട്ടൊഴുകുകയാണ്; ഇന്പമുള്ള വരികള്‍ കരളില്‍ നിന്നെടുത്ത് കേള്‍വിക്കാരെ ആവേശത്തിലാക്കുകയാണ്. ചേര്‍ത്തുവെച്ച ആ വരികള്‍ പ്രതിരോധത്തിന്റെ ഉണര്‍ത്തുപാട്ടാകുകയാണ്.

Latest