International
പാകിസ്ഥാൻ ഇന്ത്യയെ നിലനിൽപ്പിന് ഭീഷണിയായി കാണുന്നു; സൈനിക, പിന്തുണയ്ക്കായി ചൈനയെ ആശ്രയിക്കുന്നു: യുഎസ് റിപ്പോർട്ട്
പാകിസ്ഥാൻ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കുകയും ആണവ വസ്തുക്കളുടെയും ആണവ കമാൻഡ് ആൻഡ് കൺട്രോളിൻ്റെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട്

ഏപ്രിൽ 26 ന് അബോട്ടാബാദിലെ പാകിസ്ഥാൻ മിലിട്ടറി അക്കാദമി കാകുലിൽ നടന്ന പാസിംഗ് ഔട്ട് ചടങ്ങിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി (സിഒഎഎസ്) അസിം മുനീറും.
വാഷിംഗ്ടൺ ഡി സി | ഇന്ത്യയെ തങ്ങളുടെ നിലനിൽപ്പിന് ഭീഷണിയായാണ് പാകിസ്ഥാൻ കണക്കാക്കുന്നതെന്ന് യു എസ് ഡിഫൻസ് ഇൻ്റലിജൻസ് ഏജൻസിയുടെ റിപ്പോർട്ട്. അതുകൊണ്ട് തന്നെ പാക്കിസ്ഥാൻ തങ്ങളുടെ സൈനിക ശേഷി ആധുനികവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഏജൻസി ഞായറാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ ‘വേൾഡ് ത്രെട്ട് അസസ്മെൻ്റ്’ റിപ്പോർട്ട് പറയുന്നു. ഇന്ത്യയുടെ പരമ്പരാഗത സൈനികാധിപത്യത്തെ മറികടക്കാൻ, യുദ്ധക്കള ആണവായുധങ്ങൾ വികസിപ്പിക്കുന്നതും ഇതിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാകിസ്ഥാൻ തങ്ങളുടെ ആണവായുധ ശേഖരം നവീകരിക്കുകയും ആണവ വസ്തുക്കളുടെയും ആണവ കമാൻഡ് ആൻഡ് കൺട്രോളിൻ്റെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. വൻ നശീകരണ ശേഷിയുള്ള (WMD) ആയുധങ്ങൾക്ക് അനുയോജ്യമായ സാധനങ്ങൾ വിദേശ വിതരണക്കാരിൽ നിന്നും ഇടനിലക്കാരിൽ നിന്നും പാകിസ്ഥാൻ ശേഖരിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ചൈനയുടെ സാമ്പത്തിക, സൈനിക സഹായങ്ങൾ പ്രധാനമായും സ്വീകരിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും, ഇരു രാജ്യങ്ങളുടെയും സേനകൾ ഓരോ വർഷവും നിരവധി സംയുക്ത സൈനികാഭ്യാസങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ട് എടുത്തുപറയുന്നു. എന്നാൽ ചൈനീസ് തൊഴിലാളികളെ ലക്ഷ്യം വച്ചുള്ള ഭീകരാക്രമണങ്ങൾ കാരണം ചൈനയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.