Connect with us

Kerala

നിലമ്പൂര്‍: യു ഡി എഫ് കണ്‍വന്‍ഷനില്‍ പാണക്കാട് കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല

നാട്ടിലുണ്ടായിട്ടും മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി തങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തില്ല.

Published

|

Last Updated

മലപ്പുറം |നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് കണ്‍വന്‍ഷനില്‍ പാണക്കാട് കുടുബത്തില്‍ നിന്ന് ആരും പങ്കെടുത്തില്ല. പാണക്കാട് കുടുംബവുമായി നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും ഷൗക്കത്തിന്റെ പിതാവ് ആര്യാടന്‍ മുഹമ്മദും തമ്മില്‍ പരമ്പരാഗതമായ ശത്രുത നിലനില്‍ക്കുന്നതിനാല്‍ ഈ അസാന്നിധ്യം ചര്‍ച്ചയായി. പാണക്കാട് കുടുംബത്തിന്റെ ആത്മീയ പ്രവര്‍ത്തനങ്ങളെ ആര്യാടന്‍ ഷൗക്കത്ത് വിമര്‍ശിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. പാണക്കാട് കുടുംബത്തെ പരസ്യമായി വിമര്‍ശിച്ച പാരമ്പര്യമാണ് ആര്യാടന്‍ മുഹമ്മദിന് ഉണ്ടായിരുന്നത്.

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ഹജ്ജ് കര്‍മത്തിന് പോയതിനാലും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ വിദേശത്തായതിനാലും കണ്‍വന്‍ഷനില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍, നാട്ടിലുണ്ടായിട്ടും ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി തങ്ങള്‍ കണ്‍വന്‍ഷനിന് എത്തിയില്ല. ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയടക്കം മറ്റു നേതാക്കള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തിരുന്നു.

പി വി അന്‍വര്‍ വിഷയത്തില്‍ പാണക്കാട്ട് തങ്ങന്‍മാരുടെ പ്രാധാന്യം ചോദ്യം ചെയ്യപ്പെട്ടു എന്ന വികാരം തങ്ങന്‍മാര്‍ക്കുണ്ട്. സമുദായ നേതാക്കളുടെ മധ്യസ്ഥം കോണ്‍ഗ്രസ് നേതൃത്വം തള്ളിയതായി അന്‍വര്‍ പലവട്ടം പറഞ്ഞിരുന്നു. പി വി അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ മുസ്ലിം ലീഗ് കാര്യമായി ഇടപെട്ടിട്ടും നടക്കാതെ പോയതില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന് ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് നേതൃയോഗത്തില്‍ വ്യക്തമായിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേത് ഏകാധിപത്യ പ്രവണതയെന്നും പി വി അന്‍വര്‍ പ്രശ്‌നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്നും മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസില്‍ നിന്നുണ്ടാകുന്നതെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇങ്ങനെ പോയാല്‍ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെഎം ഷാജി, എം കെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇതെല്ലാം ലീഗ് നേതൃത്വം നിഷേധിച്ചു. വ്യക്തികളെ കേന്ദ്രീകരിച്ച് ചര്‍ച്ച നടന്നില്ലെന്നായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പാര്‍ട്ടിക്കുള്ളില്‍ നടന്ന ചര്‍ച്ച പുറത്തുപറയാനാവില്ലെന്നായിരുന്നു എം കെ മുനീര്‍ പറഞ്ഞത്.

ലീഗ് നേതാവ് പി വി അബ്ദുല്‍ വഹാബും ചാനല്‍ ചര്‍ച്ചയിലെ ലീഗ് മുഖമായ ഷാഫി ചാലിയവും ഇടതു സ്ഥാനാര്‍ഥി സ്വരാജിനെ പ്രകീര്‍ത്തിക്കുന്ന വാക്കുകളും വ്യാപകമായി പ്രചിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ പാണക്കാട്ടെ അസാന്നിധ്യം യു ഡി എഫ് ക്യാമ്പില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കയാണ്.

Latest