Connect with us

nipah concern

കോഴിക്കോട്ടെ നിപ്പാ സംശയം: ഫലം ഉച്ചയോടെ, ഉന്നതതലയോഗം വിളിച്ചു

രോഗലക്ഷണങ്ങളുള്ള മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണ്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് നിപ്പായുണ്ടോയെന്ന് ഇന്ന് അറിയാം. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിക്കും. മരിച്ച വടകര ആയഞ്ചേരി സ്വദേശിയായ രണ്ടാമത്തെയാളുടെ മൃതദേഹത്തിൽ നിന്ന് ശേഖരിച്ച സാമ്പിൾ ആണ് പരിശോധനക്ക് അയച്ചത്.  ഇന്ന് ഉന്നതതല യോഗം വിളിച്ചുചേർത്തു. ഇതിനായി ആരോഗ്യ മന്ത്രി വീണാ ജോർജ് കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.

രണ്ട് പേരുടെ മരണത്തിലാണ് നിപ്പാ സംശയിക്കുന്നത്. രോഗലക്ഷണങ്ങളുള്ള മൂന്ന് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഒമ്പത് വയസ്സുള്ള കുട്ടിയുടെ നിലയാണ് ഗുരുതരമായത്. വെൻ്റിലേറ്ററിലാണ് ഈ കുട്ടി. നാല് വയസ്സുള്ള മറ്റൊരു കുട്ടിയും 25 വയസ്സുകാരനും രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രിവൃത്തങ്ങൾ പറയുന്നു. കുറ്റ്യാടി മരുതോങ്കര സ്വദേശിയായ മരിച്ചയാളുടെ രണ്ട് മക്കളും ബന്ധുവുമാണ് ഇവർ.

രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ്പാ പ്രോട്ടോകോൾ നടപ്പാക്കും. കൻ്റോൺമെൻ്റ് സോൺ അടക്കം പ്രഖ്യാപിക്കും. പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ആളും ഇയാൾ ചികിത്സയിലിരിക്കെ പിതാവുമായി ആശുപത്രിയിലെത്തിയ മറ്റൊരാളുമാണ് സമാന ലക്ഷണങ്ങളോടെ മരിച്ചത്. ആദ്യ മരണം ആഗസ്റ്റ് 30നായിരുന്നു. അന്ന് നിപ്പാ സംശയങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, ഇതിന് പിന്നാലെയാണ് ഇതേ ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ എത്തിയ ആൾക്ക് സമാന രോഗലക്ഷണം കണ്ടെത്തിയത്. ഏറെ വൈകാതെ ഈ രോ​ഗിയും മരിച്ചതോടെയാണ് ആരോ​ഗ്യ വിഭാ​ഗത്തിന് സംശയം തോന്നിയത്.

അപ്പോഴേക്കും ആദ്യം മരിച്ചയാളുടെ മക്കളും ബന്ധുക്കളുമടക്കം നാല് പേർക്ക് കൂടി രോഗലക്ഷണങ്ങൾ തുടങ്ങിയിരുന്നു. ഇതോടെയാണ് നിപ്പാ ആയിരിക്കാമെന്ന സംശയം ബലപ്പെട്ടു. അപ്പോഴേക്കും ആദ്യത്തെയാളുടെ മൃതദേഹം സംസ്കരിച്ചിരുന്നു. മരിച്ച ആദ്യത്തെയാളുടെ മക്കളും സഹോദരി ഭർത്താവും മകനുമടക്കം നാല് പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്.

2018 മെയ് മാസത്തിലാണ് കേരളത്തിൽ ആദ്യമായി കോഴിക്കോട് നിപ്പാ സ്ഥിരീകരിച്ചത്. അന്ന് 17 പേർക്കാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജീവൻ നഷ്ടമായത്. 2021 ൽ കോഴിക്കോട് വീണ്ടും നിപ്പാ റിപ്പോർട്ട് ചെയ്തു. ഒരു കുട്ടി അന്ന് മരിച്ചിരുന്നു. പിന്നീട് ഇപ്പോഴാണ് വീണ്ടും നിപ്പാ ഭീതി ഉയരുന്നത്. 2018ല്‍ നിപ്പായുണ്ടായ പ്രദേശത്തിന്റെ 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇപ്പോൾ രോഗബാധ സംശയം ഉയർന്നത്.

---- facebook comment plugin here -----

Latest