Connect with us

NIPAH

നിപ: ഒമ്പതുകാരന്റെ നിലമെച്ചപ്പെട്ടു; വെന്റിലേറ്ററില്‍ നിന്നു മാറ്റി

പ്രതീക്ഷ നിര്‍ഭരമാണ് കുട്ടിയുടെ സ്ഥിതി എന്ന് ആരോഗ്യമന്ത്രി

Published

|

Last Updated

കോഴിക്കോട് | നിപ ബാധിച്ചു ഗുരുതരാവസ്ഥയില്‍ തുടര്‍ന്നിരുന്ന ഒമ്പതു വയസ്സുകാരനെ വെന്റിലേറ്ററില്‍ നിന്നു മാറ്റിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ ഓക്‌സിജന്‍ സപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി തൃശ്യമായിരുന്നു. പ്രതീക്ഷ നിര്‍ഭരമാണ് കുട്ടിയുടെ സ്ഥിതി എന്നും ആരോഗ്യമന്ത്രി അറിയിച്ചു. പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 1233 പേരാണ് ഇപ്പോള്‍ സമ്പര്‍ക്കപ്പട്ടികയിലുള്ളത്. 23 പേര്‍ മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഐ എം സി എച്ചില്‍ നാലു പേര്‍ അഡ്മിറ്റാണ്. 36 വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ചു അയച്ചു.

24മണിക്കൂറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.സെക്കന്ററി തലത്തിലേക്ക് പോകുന്നില്ല. ആദ്യത്തെ നിപ കേസില്‍ നിന്നാണ് എല്ലാവര്‍ക്കും രോഗം ബാധിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണ്. പോസറ്റീവ് ആയ വ്യക്തികള്‍ മരുന്നിനോട് പ്രതികരിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഏറ്റവും പുതിയ മോണോ ക്ലോണോ ആന്റി ബോഡി എത്തിക്കാം എന്നാണ് ഐ സി എം ആര്‍ അറിയിച്ചിരിക്കുന്നത്.

 

നിപ പ്രതിരോധം പാളി എന്നൊക്കെ പറയുന്നത് ആളുകളില്‍ ആശങ്ക ഉണ്ടാക്കുമെന്നും വീണ ജോര്‍ജ്ജ് ചൂണ്ടിക്കാണിച്ചു. ഒറ്റക്കെട്ടായാണ് പ്രവര്‍ത്തനം നടത്തുന്നത്. ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുള്ളത് 352 പേരാണ്. അവരില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തരുതെന്നും മന്ത്രി പറഞ്ഞു.

 

Latest