Connect with us

Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി ഇന്ന് ; രാഷ്ട്രീയ പോരാട്ടത്തിന് തുടക്കമാകുന്നു

ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

Published

|

Last Updated

മലപ്പുറം |  രാഷ്ട്രീയ കേരളം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ മത്സരചിത്രം വ്യക്തമായതോടെ വിവിധ മുന്നണികള്‍ അരയും തലയും മുറുക്കി കളത്തിലിറങ്ങിക്കഴിഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിച്ചിട്ടുണ്ട്. ആര്യാടന്‍ ഷൗക്കത്തിന്റെ ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ കെ സി വേണുഗോപാല്‍ പങ്കെടുക്കും

അതേ സമയം സമീപ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജും എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വറും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജ് . രാവിലെ 10.30ഓടെ പ്രകടനമായെത്തിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.സ്വരാജിന്റെ ഇന്നത്തെ വാഹന പര്യടനം രാവിലെ 8ന് നിലമ്പൂര്‍ കോവിലകത്തുമുറിയില്‍ നിന്നാണ് തിരഞ്ഞെടുപ്പ് വാഹന പ്രചാരണം ആരംഭിക്കുക. ഉച്ചക്ക് 3ന് തോണിപൊയിലില്‍ നിന്ന് പുനരാരംഭിക്കുന്ന പര്യടനം രാത്രി എട്ടിന് നെടുമുണ്ടക്കുന്ന് അവസാനിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രത്യേക കണ്‍വെന്‍ഷനുകളും തുടര്‍ ദിവസങ്ങളില്‍ നടക്കും

നിലമ്പൂര്‍ നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജും ഇന്ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ഉച്ചക്ക് പന്ത്രണ്ടിന് നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ നിന്നും പ്രകടനമായി എത്തി 1.30യ്ക്കാണ് പത്രിക സമര്‍പ്പണം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങി നേതാക്കള്‍ സ്ഥാനാര്‍ഥിയെ അനുഗമിക്കും.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പിവി അന്‍വര്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. നിലമ്പൂര്‍ താലൂക് ഓഫീസില്‍ എത്തിയാണ് പത്രിക സമര്‍പ്പിക്കുക. നിലമ്പൂര്‍ ചന്തക്കുന്നില്‍ നിന്നും പത്ത് മണിയോടെ പ്രവര്‍ത്തകര്‍ക്ക് ഒപ്പം പ്രകടനമായി എത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി ഇന്നാണ്.

നിലമ്പൂരില്‍ മത്സരം കടുത്തതോടെ കൂടുതല്‍ നേതാക്കളെ രംഗത്തിറക്കിയുള്ള പ്രചരണത്തിനാണ് മുന്നണികള്‍ തയ്യാറെടുക്കുന്നത്. യുഡിഎഫിന്‍രെ തിരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഏകോപന ചുമതല പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മണ്ഡലത്തില്‍ തുടരുന്നുണ്ട്. ആ്രര്യാടന്‍ ഷൗക്കത്തിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ എത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Latest