Connect with us

Kerala

നേപ്പാള്‍: ആഭ്യന്തരമന്ത്രി സുദാന്‍ ഗുരുങ് രാജിവെച്ചു

അനധികൃത സ്വത്ത് സമ്പാദനം, സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി

Published

|

Last Updated

കാഠ്മണ്ഡു: ജെന്‍സി പ്രക്ഷോഭത്തെ തുടര്‍ന്ന് നേപ്പാളില്‍ അധികാരത്തില്‍ വന്ന ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാറിന് ഒരു മാസം തികയുന്നതിനിടെ രണ്ടാമത്തെ മന്ത്രിയും രാജിവെച്ചു. ആഭ്യന്തരമന്ത്രി സുദാന്‍ ഗുരുങ് ആണ് ഇന്ന് രാജിവെച്ചത്. അനധികൃത സ്വത്ത് സമ്പാദനം, സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് രാജി.
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പ്രതികളായ വ്യക്തികളുമായുള്ള ബന്ധത്തിലൂടെ സംശയാസ്പദമായ ബിസിനസ് ഇടപാടുകളില്‍ ഗുരുങ്ങിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. സുതാര്യമായ അന്വേഷണത്തിന് വഴിയൊരുക്കാനാണ് രാജിയെന്ന് സുദാന്‍ ഗുരുങ് പറഞ്ഞു. തനിക്ക് സ്ഥാനത്തേക്കാള്‍ വലുത് ധാര്‍മികതയാണെന്നും പൊതുജന വിശ്വാസത്തേക്കാള്‍ വലിയ മറ്റൊരു അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പൊതുജീവിതം ശുദ്ധമായിരിക്കണമെന്നും നേതൃത്വം ഉത്തരവാദിത്തമുള്ളതാകണമെന്നും ഉറപ്പുവരുത്താനാണ് രാജിയെന്ന് ഗുരുങ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
സെപ്തംബറിലെ ജെന്‍സി പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുന്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലിയെയും മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കിനെയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിലൂടെയാണ് ഗുരുങ് ശ്രദ്ധാകേന്ദ്രമായത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പിടിയിലായ വ്യവസായി ദീപക് ഭട്ടുമായുള്ള സാമ്പത്തിക ബന്ധമാണ് ഗുരുങ്ങിന് ഇപ്പോള്‍ തിരിച്ചടിയായത്. പ്രധാനമന്ത്രി ബാലേന്ദ്ര ഷായുടെ പ്രസ് അഡൈ്വസര്‍ ദീപ ദഹല്‍ രാജി സ്വീകരിച്ച വിവരം സ്ഥിരീകരിച്ചു. പുതിയ മന്ത്രിയെ നിയമിക്കുന്നത് വരെ ആഭ്യന്തര വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി ബാലേന്ദ്ര ഷാ വഹിക്കും.
അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങളുമായി കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് ബാലേന്ദ്ര ഷാ പ്രധാനമന്ത്രിയായത്. ഈ മാസം ആദ്യം തൊഴില്‍ മന്ത്രി ദീപക് കുമാര്‍ ഷായെയും പ്രധാനമന്ത്രി പുറത്താക്കിയിരുന്നു. ഭാര്യയെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബോര്‍ഡ് അംഗമായി നിയമിക്കാന്‍ പദവി ദുരുപയോഗം ചെയ്തു എന്നതായിരുന്നു അദ്ദേഹത്തിനെതിരായ ആരോപണം. അഴിമതി തുടച്ചുനീക്കുമെന്നും സുതാര്യമായ ഭരണം കാഴ്ചവെക്കുമെന്നുമുള്ള 100 ഇന പരിഷ്‌കരണ അജണ്ടയുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ഷാ സര്‍ക്കാരിന് ഇരട്ട പ്രഹരമേറ്റിരിക്കുന്നത്.

 

---- facebook comment plugin here -----

Latest