National
മുംബൈയിൽ കനത്ത മഴ; നഗരം വെള്ളത്തിനടിയിൽ, ഗതാഗതം സ്തംഭിച്ചു; ജനജീവിതം ദുസ്സഹം
മഴയും ഇടിയും കാറ്റും വരും മണിക്കൂറുകളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുംബൈ | മുംബൈയിൽ ബുധനാഴ്ച രാവിലെ മുതൽ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ വെള്ളക്കെട്ടും ഗതാഗത തടസ്സവും റിപ്പോർട്ട് ചെയ്തു. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. അന്തേരി സബ്‌വേ ഉൾപ്പെടെയുള്ള പ്രധാന ഗതാഗത പാതകളിൽ വെള്ളം കയറിയത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ഐ എം ഡി മുംബൈയിലും പരിസരപ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മഴയും ഇടിയും കാറ്റും വരും മണിക്കൂറുകളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സയൻ ഗാന്ധി മാർക്കറ്റ്, ദാദർ, ഹിന്ദമാത തുടങ്ങിയ പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. സയൻ പ്രദേശത്ത് ബി എസ് ടി ബസ് വെള്ളക്കെട്ടിൽ കുടുങ്ങിയത് ജനങ്ങളെ വലച്ചു.
കനത്ത മഴയെത്തുടർന്ന് ചില ഓഫീസുകൾ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ എക്സ്പ്രസ് ഹൈവേയിൽ നിലവിൽ സ്ഥിതി അൽപ്പം ഭേദമാണെങ്കിലും, താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ബി എം സിക്ക് വലിയ വെല്ലുവിളിയായി തുടരുകയാണ്.

ബി എം സി അധികൃതർ മഴക്കാലത്തിന് മുന്നോടിയായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ ഫലം കണ്ടില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. ഡ്രെയിനേജ് സംവിധാനങ്ങളുടെയും പമ്പുകളുടെയും പ്രവർത്തനക്ഷമത സംബന്ധിച്ച ആശങ്കകളും ഉയരുന്നുണ്ട്.
Content Highlights: Mumbai faces severe waterlogging and traffic disruptions due to heavy rainfall. The IMD has issued an Orange Alert for the city. Key areas like Sion, Dadar, and Andheri subway are affected, leading to commuter struggle and concerns over civic infrastructure preparedness.


