Connect with us

Kerala

മോദിയുടെ ഗ്യാരന്റി എന്നത് ഹിറ്റ്‌ലര്‍ സ്‌റ്റൈല്‍; മണിപ്പൂരില്‍ പോകാന്‍ തയ്യാറാകണം: ബിനോയ് വിശ്വം

Published

|

Last Updated

ആലപ്പുഴ | നരേന്ദ്ര മോദിയുടെ ഗ്യാരന്റി എന്നത് ഹിറ്റ്‌ലര്‍ സ്‌റ്റൈലാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. മോദിയുടെ ആശയങ്ങള്‍ ഫാസിസത്തിന്റെ ഇന്ത്യന്‍ പ്രതീകമാണ്. ഉലകം ചുറ്റും വാലിബനായ മോദി മണിപ്പൂരില്‍ പോകാന്‍ തയ്യാറാകണം. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണ്. സ്ത്രീകള്‍ നഗ്‌നരായി തെരുവിലൂടെ നടത്തപ്പെട്ടപ്പോള്‍ ഒരു വാക്ക് പറയാന്‍ സാധിക്കാത്തതില്‍ പ്രധാനമന്ത്രി മാപ്പ് പറയണം. സ്ത്രീകളുടെ മാനം കാക്കാന്‍ അറിയാത്ത മോദി വെറുമൊരു നാടകക്കാരനാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങളെ കാണാന്‍ ഭയമുള്ള പ്രധാനമന്ത്രിക്ക് എന്തിനാണ് ഇത്രയും വലിയ നാക്ക്. പത്ത് വര്‍ഷം മുമ്പാണ് മോദി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ജനാധിപത്യ വ്യവസ്ഥയില്‍ ഒരു പ്രധാനമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകരെ കാണാന്‍ ഭയം എന്തിനാണ്. മോദിക്ക് കേരളത്തെ അറിയില്ല. അത് പറഞ്ഞു കൊടുക്കാന്‍ പറ്റിയ ആരും ഇവിടെയില്ല.

മോദി പറയുന്ന ഹിന്ദുത്വക്ക് യഥാര്‍ഥ ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. യഥാര്‍ഥ ഹിന്ദുമതവും മോഡിയുടെ ഹിന്ദുത്വവാദവും രണ്ടാണ്. ഹിന്ദുത്വവാദം ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ തങ്ങളുടെ അറുപിന്തിരിപ്പന്‍ നയത്തെ വെള്ളപൂശാനായി കണ്ടുപിടിച്ച കള്ള പദമാണെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൃഷി മന്ത്രി പി പ്രസാദ്, സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, നേതാക്കളായ പി വി സത്യനേശന്‍, എസ് സോളമന്‍, ടി ടി ജിസ്മോന്‍, ജി കൃഷ്ണപ്രസാദ്, വി മോഹന്‍ദാസ്, ദീപ്തി അജയകുമാര്‍ തുടങ്ങിയവരും പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി.

 

Latest