babu
മന്ത്രി ശശീന്ദ്രൻ ഇടപെട്ടു; ബാബുവിനെതിരെ വനം വകുപ്പ് നടപടിയെടുക്കില്ല
ബാബുവിനും കുടുംബത്തിനുമൊപ്പമാണ് സർക്കാറെന്ന് ശശീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം/ പാലക്കാട് | മലമ്പുഴ ചെറാട് മലയിലെ പാറയിടുക്കില്‍ 40 മണിക്കൂറിലേറെ കുടുങ്ങിയ ആർ ബാബുവിനെതിരെ കേസെടുക്കാനുള്ള വനം വകുപ്പിൻ്റെ നീക്കം തടഞ്ഞ് വനം മന്ത്രി എ കെ ശശീന്ദ്രൻ. നീക്കത്തിൽ അതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, കേസ് നടപടികൾ വേണ്ടെന്ന് നിർദേശം നൽകി. വിഷയത്തിൽ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വനമ്പ്രദേശമായ മലയിലേക്ക് അനുമതിയില്ലാതെ കയറിയതിനാണ് കേസെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചത്.
ബാബുവിനും കുടുംബത്തിനുമൊപ്പമാണ് സർക്കാറെന്ന് ശശീന്ദ്രൻ പറഞ്ഞു. ബാബുവിനെതിരെ വനം വകുപ്പ് നടപടികള്‍ സ്വീകരിക്കില്ല. ബാബുവിന്റെ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച ക്ഷമിക്കണമെന്ന് അമ്മ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ബാബുവിന്റെ കുടുംബത്തെ ഉപദ്രവിക്കുന്ന ഒരു നിലപാടും വനം വകുപ്പ് സ്വീകരിക്കില്ല. എന്നാല്‍ സംഭവം നടന്നതിന്റെ കാരണം വനം വകുപ്പ് പരിശോധിക്കുന്നതാണ്. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത് കൊണ്ടുമാത്രമാണ് ബാബു മലയിടുക്കില്‍ കുടുങ്ങികിടക്കുന്ന വിവരം പുറംലോകം അറിഞ്ഞതും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതും. അതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ പൊതുജനങ്ങള്‍ കൂറേക്കൂടി ജാഗ്രത പാലിക്കേണ്ടതും മുന്‍കൂട്ടി വനം വകുപ്പിനെ വിവരം അറിയിക്കേണ്ടതുമുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ചെറാട് മലയിലേക്ക് കയറുന്നത് തടയാന്‍ വാച്ചര്‍മാരെ നിയോഗിക്കും. ബാബുവിനെതിരെയുള്ള കേസ് ഞെട്ടിപ്പിച്ചുവെന്ന് മാതാവ് പ്രതികരിച്ചു. അനുമതിയില്ലാതെ വനമ്പ്രദേശത്ത് കയറിയത് തെറ്റാണെങ്കിലും ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന തനിക്ക് കേസ് നടപടികളുമായി മുന്നോട്ടുപോകാന്‍ ആകില്ലെന്നും അവര്‍ പറഞ്ഞു. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ പകല്‍ ചൂടും രാത്രി കൊടുംതണുപ്പും അനുഭവിച്ച് വന്യമൃഗങ്ങളെ പേടിച്ചാണ് ബാബു പാറപ്പൊത്തില്‍ കഴിഞ്ഞത്. ഇതിലും വലിയത് ഇനി അനുഭവിക്കാനില്ലെന്നും സഹോദരന്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചക്കാണ് ബാബു മലമുകളില്‍ നിന്ന് തെന്നി വീണ് പാറയിടുക്കില്‍ അകപ്പെട്ടത്. യുവാവ് കുടുങ്ങിക്കിടക്കുന്ന വിവരം വൈകിട്ടോടെ പുറംലോകമറിയുകയും പിറ്റേന്ന് രാവിലെയോടെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയുമായിരുന്നു. ഒടുവില്‍ സൈന്യമാണ് ബുധനാഴ്ച ഉച്ചയോടെ ബാബുവിനെ രക്ഷിച്ചത്. നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് ബാബു തന്നെ ആശുപത്രി കിടക്കയിൽ പറഞ്ഞിരുന്നു.