From the print
കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മദ്്റസ വിദ്യാഭ്യാസ മേഖല തയ്യാറാകണം: കാന്തപുരം ഉസ്താദ്
. പൊതു വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകളും കഴിവുകളും ധാർമികമായി പുനഃക്രമീകരിക്കാൻ മത വിദ്യാഭ്യാസത്തിനു കഴിയും

കോഴിക്കോട് | മതപഠനത്തെ പൊതു വിദ്യാഭ്യാസ പഠന പ്രക്രിയയുടെ ഭാഗമായി കണ്ട് കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ മദ്്റസാ വിദ്യാഭ്യാസ മേഖല തയ്യാറാകണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി സുന്നി വിദ്യാഭ്യാസ ബോർഡ് കാലിക്കറ്റ് ടവറിൽ സംഘടിപ്പിച്ച മുഅല്ലിം ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകളും കഴിവുകളും ധാർമികമായി പുനഃക്രമീകരിക്കാൻ മത വിദ്യാഭ്യാസത്തിനു കഴിയും. ഇവയെ പരസ്പര പൂരകമായി കണ്ടുകൊണ്ടുള്ള സമീപനമാണ് രാജ്യത്ത് ഉയർന്നുവരേണ്ടത്. മദ്‌റസാ വിദ്യാഭ്യാസത്തെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവശ്രമങ്ങൾ നടക്കുന്നുണ്ട്. ഇസ്്ലാമിക ദർശനങ്ങൾ ജീവിതത്തിൽ പകർത്തി അധ്യാപകർ അതിനെ പ്രതിരോധിക്കണം.
പ്രവാചകന്മാർ എല്ലാതരത്തിലുള്ള പാപങ്ങളിൽ നിന്നും സുരക്ഷിതരാണെന്നും അവരിൽ നിന്ന് തെറ്റുകൾ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകൾ നിരവധി സംഭവിച്ചതുകൊണ്ടാണ് പ്രവാചകന്മാർ പാപമോക്ഷത്തിന് പ്രാർഥന നടത്തിയതെന്ന് മുജാഹിദ്, ജമാഅത്തെ ഇസ്്ലാമി ഉൾപ്പെടെയുള്ള പുത്തനാശയക്കാരുടെ വിശ്വാസം ഇസ്്ലാമികമല്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. അബൂ ഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, സുലൈമാൻ സഖാഫി കുഞ്ഞുകുളം പ്രസംഗിച്ചു. പി എസ് കെ മൊയ്തു ബാഖവി മാടവന, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, സി പി സൈതലവി ചെങ്ങര, സി എച്ച് അബ്ദുൽ കരീം ഹാജി വിഷയമവതരിപ്പിച്ചു. പ്രൊ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും അബൂബക്കർ പടിക്കൽ നന്ദിയും പറഞ്ഞു.