jisha murder case
നിയമ വിദ്യാര്‍ഥിനിയുടെ കൊല; പ്രതി അമിറുല്‍ ഇസ്്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
പ്രതി നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി | പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ പ്രതി അമിറുല്‍ ഇസ്്‌ലാമിന്റെ വധ ശിക്ഷ ഹൈക്കോടതി ശരിവച്ചു.
വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ പ്രതി അമിറുല്‍ ഇസ്്‌ലാം നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് നിര്‍ണായക വിധി പറഞ്ഞത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി വെറുതെവിടണമെന്ന പ്രതിയുടെ ആവശ്യവും ഹൈക്കോടതി തള്ളി. കോടതി വിധി കേള്‍ക്കാന്‍ നിയമവിദ്യാര്‍ത്ഥിനിയായിരുന്ന ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു.
കൊലപാതകം, ബലാല്‍സംഗം, അതിക്രമിച്ചുകയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയകുറ്റങ്ങളാണ് അസാം സ്വദേശിയായ അമിറുല്‍ ഇസ്്‌ലാമിനെതിരെ നേരത്തെ തെളിഞ്ഞത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും പോലീസ് കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ വിചാരണക്കോടതി പരിഗണിച്ചതെന്നുമാണ് പ്രതിയുടെ അപ്പീലിലെ വാദം. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്.
2016 ഏപ്രില്‍ 28 നു രാത്രി എട്ടു മണിയോടെ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ കനാല്‍ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡില്‍ നിയമവിദ്യാര്‍ത്ഥിനിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഏപ്രില്‍ 30ന് പെരുമ്പാവൂര്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. 2016 മെയ് 4നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നും ശരീരത്തില്‍ 38 മുറിവുകള്‍ ഉണ്ടായിരുന്നു എന്നും കണ്ടെത്തി. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പെരുമ്പാവൂര്‍ ഡിവൈ എസ്പി അനില്‍കുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈ എസ് പി എ ബി ജിജിമോനു ചുമതല നല്‍കി.
മെയ് 8നു നിര്‍മാണ തൊഴിലാളികള്‍ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു പൊലീസ് കണ്ടെത്തി. മെയ് 10ന് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയത് മുന്‍നിരയിലെ പല്ലിന് വിടവുളളയാളാണെന്ന ഫൊറന്‍സിക് നിഗമനം പുറത്തുവന്നു. 2016 മെയ് 14 ന് കൊലയാളിയുടെ ഡി എന്‍ എ വിവരങ്ങള്‍ പോലീസിനു കിട്ടി.
എന്നാല്‍ നിലവില്‍ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡി എന്‍ എ ചേര്‍ന്നില്ല. 2016 മെയ് 16 ന് പ്രതി നിര്‍മാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുന്നു. ഘാതകരെ തേടി പോലീസ് സംഘം ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക്. 2016 െമയ് 19 ന് കേസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. 2016 മെയ് 28 ന് നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റാന്‍ പിണറായി മന്ത്രിസഭയുടെ തീരുമാനം. എ ഡി ജി പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം നിലവില്‍ വന്നു. മെയ് 31നു വിദ്യാര്‍ത്ഥിനിയുടെ കൈവിരലില്‍ നിന്ന് ലഭിച്ച ഡി എന്‍ എയ്ക്കും വസ്ത്രത്തില്‍ നിന്ന് ലഭിച്ച ഉമിനീരിലെ ഡി എന്‍ എയ്ക്കും തമ്മില്‍ സാമ്യമുണ്ടെന്നു കണ്ടെത്തി. ജൂണ്‍ രണ്ടിന് പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ജൂണ്‍ 13ന് മരണവുമായി ബന്ധപ്പെട്ട് നിയമവിദ്യാര്‍ത്ഥിനിയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തു. 25 പേരെ കസ്റ്റഡിയിലെടുത്തു.
പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു. 2016 ജൂണ്‍ 14ന് പ്രതിയായ അമീറുല്‍ ഇസ്ലാമിനെ തമിഴ്‌നാട്ടില്‍ നിന്ന് അറസ്റ്റുചെയ്തു. പേരുമാറ്റി കാര്‍ വര്‍ക് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. ജൂണ്‍ 16 ന് പ്രതി അറസ്റ്റിലായ വിവരം പോലീസ് പുറത്തുവിട്ടു. മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിക്കുന്നു. സെപ്റ്റംബര്‍ 16നു കുറ്റപത്രം സമര്‍പ്പിച്ചു. 2017 മാര്‍ച്ച് 13 നു വധക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. ഡിസംബര്‍ 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധ ശിക്ഷ വിധിച്ചു.