Connect with us

International

ഇസ്റാഈൽ ചരക്കുകപ്പൽ പിടിച്ചെടുത്ത് ഇറാൻ; പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നു

കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ജീവനക്കാർ ഉണ്ടെന്നാണ് പ്രാഥമിക വിവരം

Published

|

Last Updated

ടെഹ്‌റാൻ | സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രാഈൽ നടത്തിയ ആക്രമണത്തെത്തുടർന്ന് മേഖലയിലുടനീളം വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ സായുധ സേന ഒരു ചരക്കു കപ്പൽ പിടിച്ചെടുത്തു. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായും കപ്പൽ ഇറാൻ സമുദ്രാതിർത്തിയിലേക്ക് നീക്കിയതായും ഇറാൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ജീവനക്കാർ ഉണ്ടെന്നാണ് പ്രാഥമിക വിവരം. സിറിയൻ ആക്രമണത്തിൽ ഐആർജിസിയുടെ രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് അംഗങ്ങൾക്ക് ജീവൻ നഷ്ടമായിരുന്നു.

യുഎഇ തുറമുഖത്ത് നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട പോർച്ചുഗൽ പതാക വഹിക്കുന്ന എംഎസ്‌സി ഏരീസ് എന്ന കപ്പലാണ് ഇറാൻ പിടിച്ചെടുത്തത്. ഫുജൈറയിൽ നിന്ന് 50 നോട്ടിക്കൽ മൈൽ വടക്കുകിഴക്കായുള്ള ജലപാതയിൽ വെച്ചാണ് കപ്പൽ പിടിച്ചെടുത്തതെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. ഇസ്രാഈലി ശതകോടീശ്വരൻ ഇയാൽ ഓഫറും കുടുംബവും നടത്തുന്ന സോഡിയാക് ഗ്രൂപ്പിൻ്റെ ഭാഗമായ ലണ്ടൻ ആസ്ഥാനമായുള്ള സോഡിയാക് മാരിടൈമുമായി ബന്ധപ്പെട്ടാണ് കപ്പൽ പ്രവർത്തിക്കുന്നത്.

അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിക്ക് ലഭിച്ച കപ്പലിൻ്റെ ഡെക്കിൽ നിന്നുള്ള ഫൂട്ടേജിൽ സൈനികർ ഹെലികോപ്റ്ററിൽ നിന്ന് താഴേക്ക് ഇറങ്ങുന്നത് കാണാം. ഐആർജിസി നാവിക സേനയുടെ നിയന്ത്രണത്തിലുള്ള മിൽ മി-17 ഹെലികോപ്റ്ററിൽ നിന്നാണ് സൈനികർ കപ്പലിലേക്ക് ഇറങ്ങുന്നത്.

അതേസമയം, മേഖലയിലെ സംഘർഷം രൂക്ഷമാക്കുന്നതിൻ്റെ അനന്തരഫലങ്ങൾ ഇറാൻ അനുഭവിക്കേണ്ടി വരുമെന്ന് ഇസ്രാഈൽ സൈന്യം മുന്നറിയിപ്പ് നൽകി. സ്ഥിതിഗതികൾ കൂടുതൽ വഷളാക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്നും സൈനിക വക്താവ് ഡാനിയൽ ഹഗാരി പ്രസ്താവനയിൽ പറഞ്ഞു.

നവംബർ അവസാനം ഇന്ത്യൻ മഹാസമുദ്രത്തിൽ വച്ച് ഇസ്റാഈലുമായി ബന്ധമുള്ള മറ്റൊരു കണ്ടെയ്‌നർ കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നിലും ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയിരുന്നു.

Latest