Connect with us

suspension

പ്രതിയുടെ ഫോൺ ഉപയോഗിച്ച് സ്ത്രീകളെ ശല്യം ചെയ്യൽ; പോലീസുകാരന് സസ്പെൻഷൻ

ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്.

Published

|

Last Updated

പത്തനംതിട്ട | സ്ത്രീകളെ ശല്യം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷിനെതിരെയാണ് നടപടി. ഇയാള്‍ക്ക് എതിരെ നേരത്തേ എസ് പിക്ക് യുവതി പരാതി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്.

കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ സാമ്പത്തിക വഞ്ചനാക്കുറ്റത്തിന് പത്തനംതിട്ട പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഫോണ്‍ അഭിലാഷ് തന്റെ വ്യക്തിപരമായ ആവശ്യത്തിന് ഉപയോഗിക്കുകയും കസ്റ്റഡിയിലെടുത്ത ആളുടെ സ്ത്രീ സുഹൃത്ത് അയച്ച മെസേജുകളും വീഡിയോകളും തന്റെ സ്വന്തം മൊബൈല്‍ ഫോണിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ ഉപയോഗിച്ച്‌ യുവതിയെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയുമായിരുന്നു. യുവതിയുടെ ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതി എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.

കസ്റ്റഡിയിലെടുത്ത പ്രതിയും തന്റെ ഫോണ്‍ ദുരുപയോഗം ചെയ്തതായി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും ഡി വൈ എസ് പി ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.